മടുത്ത ജീവിതമൂരിയെറിഞ്ഞവന്റെ
വിചാരണയായിരുന്നൂ ..
കനൽ വെളിച്ചത്തിൽ,
എന്തിനെന്ന ചോദ്യത്തിന്
ആർത്തുചിരിച്ചുത്തരം -
"ചുമ്മാ .. രസത്തിന് !! "
എന്റെ ചുമരുകളിൽപ്പതിഞ്ഞ
കണ്ണു വക്രിച്ച ആത്മാക്കളേ സ്നേഹിച്ചാവാം,
ഒരു കുരുക്കിൽപ്പിടഞ്ഞപ്പോൾ
പുറത്തിറങ്ങിയോടിയ നിലവിളികൾ
നിറച്ചു വെച്ച പാട്ടുപെട്ടിയിൽ മയങ്ങീട്ടാവാം,
കൂകിയാർത്ത ചക്രങ്ങൾക്കും
പാളങ്ങൾക്കുമിടയിൽ
ചിരിയോ കരച്ചിലോ ,
വേർതിരിച്ചറിയാത്ത വികാരങ്ങൾ
നിരത്തി ചിതറിപ്പോയ
ചുണ്ടുകൾ മോഹിച്ചാവാം,
സിരകളിലേക്ക് നീറ്റലായ്
പടരുന്ന തീയിൽ ഉരുകി വീണ്
കരിക്കട്ടയായപ്പോഴും തുറന്നു വെച്ച
ഒരു വെളുത്ത കണ്ണിന്റെ
കടുത്ത നോട്ടങ്ങൾ കൊത്തിപ്പറിച്ചിട്ടുമാവാം,
ആഴങ്ങളിലേക്കിറങ്ങിപ്പോയ
ശ്വാസകോശങ്ങളിലെ ജലമർമ്മരം
ഏറെ കൊതിപ്പിച്ചിട്ടാണോ ?
ഒരുറക്കത്തിന്റെയാലസ്യത്തിൽ
നിന്നുണരാതെ, മനോഹരമായി
ജീവനൂർന്നു പോകുന്ന അനുഭൂതി
സ്വന്തമാക്കാൻ വെമ്പിട്ടോ എന്തോ
ഞാനങ്ങു തീരുമാനിച്ചു!
വിറങ്ങലിച്ച നിമിഷങ്ങളിലെപ്പൊഴോ
വിചാരണ അവസാനിച്ചു.


