സായാഹ്നത്തിന്റെ ഇത്തിരിക്കുശുമ്പുകൾ
കിഴികെട്ടി ചാണകവെള്ളം തൂവിയതും
പകൽച്ചായ കളുടെ വെടിവട്ടത്തിന്റെ
ചിരിവിത്തുകൾ ഉണക്കാനിട്ടതും
എന്റെയീ അടുക്കളത്തോട്ടത്തിലാണ് .
പുകയൂതി കരിപിടിപ്പിച്ച ചെറു പിണക്കങ്ങളും
നെഞ്ചിലാധിത്തീപടർത്തിയ ചില നടുക്കങ്ങളും
വേരോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും
അരികുകളിൽ വേരുറപ്പിച്ചാർത്തുവളരുന്നു.
അവിശ്വാസത്തിന്റെയും നോവിന്റെയും വിത്ത്
വെള്ളമൊഴിക്കാഞ്ഞതിനാൽ മുളച്ചില്ല!
ആകാശത്തേക്കു പടരാൻ നിന്ന സങ്കടങ്ങളുടെ
കടയ്ക്കൽ തന്നെ കത്തിവെച്ചത് നന്നായി.
വളമിട്ടതത്രയും സ്നേഹവാത്സല്യങ്ങൾക്കാണ്
അതുകൊണ്ടാവാം ചില പുഴുക്കുത്തുകൾ!
തിരക്കിന്റെ മാറാല തട്ടി ഇല ചുരുട്ടികളെ തുരത്തി
നേരം പോലെ നന്നാക്കണം.. പ്രതീക്ഷകളാണ്
കണ്ണു തെറ്റിയാൽ നശിച്ചുപോകും, കലികാലമല്ലേ?
അനുപമ കെ ജി
No comments:
Post a Comment