Monday, July 6, 2020

ശപഥം

         

തിരക്കിനിടയിൽ അടയിരിക്കാൻ പോലും

നേരം കിട്ടാതെ പോയ കിളികൾ

കാലത്തിൻ്റെ കണ്ണുവെട്ടിച്ച് മണ്ണിൻ്റെ

നെഞ്ചിലാണ് മുട്ടകളൊളിപ്പിച്ചത്…

വേനലിൻ്റെ കൂർപ്പിൽത്തട്ടി വക്കുകൾ

വിണ്ടുകീറിക്കിനിഞ്ഞ 

ആത്മാംശത്തിൻ്റെ വിലാപങ്ങൾ 

കേട്ടില്ലെന്ന് നടിച്ച് 

ചിറകുകൾ മിനുക്കിയ കിളികൾ

ദൂരദേശങ്ങളിൽ പറന്നു ചേക്കേറി.

കൈക്കുമ്പിളിൽ കോരിയ നിലാവിൻ്റെ

നനവുമായ് എന്നോ പെയ്ത രാമഴയിൽ

മുള പൊട്ടിയ ചില കൂർത്ത കൊക്കുകൾ

ഇരുട്ടുകൊത്തിക്കീറി ,ആകാശം നോക്കി

ഭ്രാന്തമായി വളർന്നു …

മണ്ണെടുത്ത ചിറകുകൾ പാടെ മറന്ന്

കെട്ടുപിണഞ്ഞ നൂറായിരം ചില്ലകൾ നീട്ടി

പൂക്കാലങ്ങൾ കാത്തിരിക്കുമ്പോളും

കടലിൻ്റെ വിശാലതകൾക്കപ്പുറത്തു നിന്ന്

ജീവിതം മടുത്ത് ചിറകുപൂട്ടാൻ

 തിരിച്ചെത്തിയ ദേശാടനക്കിളികൾക്ക് 

കൂടുകൂട്ടാനൊരിളം ചില്ല പോലും

കൊടുക്കാതിരിക്കാനവർ ശപഥമെടുത്തു ,

മറന്നു പോയ പൊക്കിൾക്കൊടികൾ

കടും നോവാർന്ന് ഓർമ്മിപ്പിച്ചിട്ടും

കാരിരുമ്പിൻ്റെ കടുപ്പമാർന്ന ഹൃദയം

മുറുകെപ്പിടിച്ച ഉഗ്രശപഥം .

No comments:

Post a Comment