Friday, May 29, 2020

നിദ്ര

                                                     


ഇരുമ്പുപാളങ്ങൾ ഞെരിച്ചമർത്തികുതിച്ചെത്തിയ തീവണ്ടി'..
ചൂളം വിളികൾക്കും സീൽക്കാരങ്ങൾക്കും മീതേ ഉയരാൻ
തീരേ കെല്പില്ലാഞ്ഞിട്ടും ചുറ്റിലെ ബഹളങ്ങളെയാകെ
നിശ്ശബ്ദതയുടെ ചങ്ങലയിൽ തളച്ചു കളഞ്ഞു ആ കുരു'ന്നു ശബ്ദം!
അസ്ഥി വരെ വെന്തുപോവുന്ന ചൂടത്ത് വെറും നിലത്ത്
ആറടി നീളത്തിലൊരു പഴം തുണികൊണ്ട് മൂടി
അവന്റെയമ്മ തണുത്തു വിറങ്ങലിച്ചു കിടന്നു, അനങ്ങാതെ,
അമ്മേയെന്നയിളം വിളികളിൽ നെഞ്ചു ചുരത്താതെ
കുഞ്ഞു വിരൽ സ്പർശത്തിൽ കണ്ണുതുറക്കാതെ,
നിതാന്ത നിദ്രയുടെ വൻകരയിൽ ഏകയായി.
വരൾച്ച മാറ്റാൻ തുള്ളി വെള്ളം കൊതിച്ചുണങ്ങിപ്പോയ
തൊണ്ടയിലുണരാത്തൊരു മറുവിളിചങ്ങലക്കിട്ട്,
കനൽപ്പാത താണ്ടിയ പാദങ്ങൾ വിണ്ടടർന്ന്,
സഹിച്ചു മടുത്ത വിശപ്പിന്റെ കദന കാണ്ഡങ്ങളെ
രാഷ്ട്രീയ പ്രഹസന വിദൂഷകർക്കെറിഞ്ഞു കൊടുത്ത്,
വിശപ്പും ദാഹവും ദുഃഖവുമില്ലാത്ത ദൂരങ്ങളിലേക്ക്
അവൾ ടിക്കറ്റെടുക്കേണ്ടാത്ത യാത്രയാരംഭിച്ചു..
പുതപ്പിനടിയിലൊളിച്ചുകളിച്ച നിഷ്കളങ്ക ബാല്യം
അമ്മമാറിന്റെ ചൂടിനായപ്പോഴും വിളിച്ചു നോക്കി..
*        *                     *    *               *        *
കുഞ്ഞേ സ്വയം നീ താണ്ടിയേ തീരൂ
നിനക്കായ് വിധി വെട്ടും നീണ്ട തീച്ചാലുകൾ
കാക്കരുതന്യന്റെ സാന്ത്വനങ്ങൾക്കായ്
തേടരുതിരുളിൽ പിടിവള്ളികൾക്കായ്
മനുഷ്യരത്രമേൽ സ്വാർത്ഥരാണണുവിട -
യപരനായ് കണ്ണീർ പോഴിച്ചേക്കുമെങ്കിലും
കരളുവേവില്ല നാളെ നിൻ വിധിയോർത്ത്
കാലമുരുളുന്നതിൻ വേഗമേറീട്ടാവാം!!!
                                                   

No comments:

Post a Comment