തന്നെയുപേക്ഷിച്ചു പടിയിറങ്ങിപ്പോയ
ഓർമ്മകളെത്തേടിത്തന്നെയാവണം
അച്ഛൻ ആരും കാണാതെ പട്ടാപ്പകൽ
പലകുറി വഴി തെറ്റിയിറങ്ങിപ്പോയത്.
നേർത്തുപോയ സ്വബോധത്തിന്റെ
നൂൽ വെളിച്ചം നയിക്കുന്ന വഴികൾ
തെറ്റിപ്പോവുന്നതൊന്നുമറിയാതെ
സ്വയം ഉറപ്പിച്ച ശരി വഴികളിൽ ...
സ്നേഹത്തിന്റെ ചങ്ങലക്കണ്ണികൾ
തീർത്ത കരുതൽ വിലങ്ങുകൾക്കെല്ലാം
കണ്ണു തെറ്റിപ്പോകുന്ന ചുരുക്കം ചില മാത്രകൾ
പിഴയ്ക്കാതറിയുന്ന സൂക്ഷ്മ വികൃതി!
അബോധത്തിന്റെ ദിശാസൂചികൾ
ഒറ്റവഴിയിൽ മാത്രമെന്നും നയിച്ചതിന്റെ
വികല ഗണിതം മാത്രമിന്നുമജ്ഞാതം.
ചോരത്തിളപ്പിന്റെ കാലത്തേയുപേക്ഷിച്ച
ദൈവ ഗൃഹത്തിന്റെ ഗോപുരം പിൻതള്ളി
മാഞ്ഞു പോയ ഏതോ ഒറ്റയടിപ്പാത തേടി
നാൽക്കവല ചുറ്റിപ്പലകുറി വലം വെച്ച്,
തിരികെ വിളിക്കുമ്പോൾ ചുണ്ടു കോട്ടിക്കൊണ്ട്
വാശി പിടിക്കുന്ന കുഞ്ഞായി , അച്ഛൻ..
ചുരുട്ടിപ്പിടിച്ച കയ്യിൽ മുറുകെപ്പിടിച്ച
ക്ലാവുകേറിക്കറുത്തൊരു പിച്ചളത്താക്കോൽ..
തുറക്കാൻ മറന്നു വെച്ച ഏതോ ചില പൂട്ടുകൾ
ഭൂതകാലത്തിലേക്കെന്നും നീട്ടി വിളിച്ചു !
ആർക്കറിയാം താഴിട്ടുപൂട്ടിത്താക്കോൽ
നഷ്ടപ്പെട്ട മനസിന്റെ യറകളിലെരിഞ്ഞ
മുറിവുകൾ നീറുന്ന തീരാത്ത നോവുകൾ!
സാധിച്ചു നൽകാനൊരിക്കലുമാവാതെ
നെഞ്ചു പൊള്ളിക്കാനെനിക്കായ്ക്കരുതിയ
ഇന്നുംപിടികിട്ടാത്ത നീണ്ട വഴിക്കണക്കുകൾ !!
No comments:
Post a Comment