കുപ്പിച്ചില്ലു പതിച്ച മതിൽ ചാടി
കടന്നുകളഞ്ഞ ഉറക്കം വഴിതെറ്റിയിട്ടാണോ
എന്തോ പിന്നെ തിരിച്ചു വന്നില്ല
വെളിച്ചം തുപ്പുന്ന വഴിവിളക്കുകളും
ഞാന്നു കിടന്ന ആഢംബര റാന്തലും
വലിച്ചു കുടിച്ച ഉറക്കത്തിൻ്റെ
ജീവരക്തമുണങ്ങിപ്പിടിച്ച ചഷകങ്ങളും
പാടേ കാലിയായിപ്പോയിരുന്നു..
കിനാവിൻ്റെ പട്ടച്ചരടു പൊട്ടി
നേരിലേക്ക് കൂപ്പുകുത്തിയിട്ടാവാം
ഞാനിരുട്ടിനെ തിരയാൻ തുടങ്ങി,
കുരുമുളകു മണക്കുന്ന നിലവറക്കടിയിലും
സന്ധ്യ വേർപെട്ട ഓരടിപ്പാതയിലും
മനസ്സലഞ്ഞു നോക്കി..
എവിടെയാണു ഞാൻ മറന്നു വെച്ചത്??
നഗരവിളക്കുകളുടെ പ്രഭയിൽ
പാഴ്വസ്തുക്കൾക്കൊപ്പം ചേർത്ത്
ഇരുട്ടു തൂക്കി വിറ്റതും
ഓർമ്മകളെ വലിച്ചെറിയാൻ
തിരകളുടെ തീരം തിരഞ്ഞു പോയ നാൾ
കുപ്പിയിലടച്ച് ആഴിക്ക് സമ്മാനിച്ചതും
ഓർമ്മകൾക്കൊപ്പം സുഖമുള്ള
ആ ഇരുട്ടു കൂടിയായിരുന്നില്ലേ..?
പിന്നെവിടെ ത്തിരഞ്ഞിട്ടെന്ത്?-
മന:സാക്ഷിയുടെ സ്വരമുയരുന്നു.'
പെയ്യാതെ പോയ കണ്ണീർമേഘങ്ങളുടെ
കറുപ്പു കടം വാങ്ങി കണ്ണിലൊഴിക്കാം
മനസ്സിനെ യല്ല കണ്ണിനെയെങ്കിലും
പറഞ്ഞു പറ്റിക്കുവാൻ
ഇനിയത്ര മാത്രമേ ചെയ്യാനുള്ളു...
No comments:
Post a Comment