Friday, January 8, 2021

പ്രണയം

പുഴ നീണ്ടൊഴുകുന്നു പിന്നെയും

കടലിലേക്കൊഴുകരുതെന്നാരു -

                                       തടയുകിലും!

ഒഴുകുവാനാവാതിരിക്കുവാനത്രമേൽ

പ്രിയതരം പ്രണയമെന്നറിയുന്നവൾ .

അണകെട്ടി നിർത്തുന്നു വഴിമുടക്കാൻ ,

എങ്കിലുമണകൾതകർത്തീടുമാപ്രവാഹം

കുതിതുള്ളിയാർത്തലച്ചലിയുന്നിതാഴിയിൽ

കലരുന്നു തീരാത്തകണ്ണീരിനുപ്പിൽ ..

അതിദൂരമല്ലാതെയറിയുന്നു കടലിന്റെ

പ്രണയിനികളാണേതു നീരൊഴുക്കും! 

ഇല്ല സവിശേഷമാമൊരു പ്രണയവും 

 കരുതലുമെല്ലാമൊരു തോന്നൽ മാത്രം.

കാത്തിരിപ്പുണ്ടേറെ നീണ്ടകാലം മുന്നിൽ

പറ്റിയതോർത്തോർത്തുനെടുവീർപ്പിടാൻ 

കഴിയില്ലൊരിക്കലും കഴുകിക്കളയുവാൻ

കടലോടു ചേർന്നതിന്നുപ്പുഗന്ധം .

വെറുതെ വെയിലോടു പറയാം കൊടും

ചൂടാലൊരുകുറിപരിശുദ്ധയാക്കിമാറ്റാൻ 

കഴിയില്ല വെയിലിനും സൂര്യനും ചന്ദ്രനും

കഴിയില്ല നെഞ്ചിലെ നോവിന്നുമറിയുന്നു

എങ്കിലുംതപ്തംകിനാക്കൾവേവുന്നതിൻ

ചൂടിൽത്തിളച്ചാവിയാവാം, 

ഊറ്റിക്കളയാമെടുത്തു ചാട്ടം കൊണ്ടു കരളിൽകലർന്നമാലിന്യങ്ങളത്രയും…


Sunday, December 13, 2020

ഉടലു നഷ്ടപ്പെട്ട കുട്ടി



ദൈവമിനിയെന്നോട് മിണ്ടണ്ട!

ഉടലില്ലായ്മയുടെ നോവിലും

നീരസം പറയാതെ വയ്യ!

അമ്മയുടെ മക്കളുടെ

എണ്ണത്തിൽ നിന്നും

ഒന്നും പറയാതെ

എന്റെ പേരു വെട്ടി മാറ്റിയില്ലേ?

ആരോടും ചോദിക്കാതെ

കുടുംബത്തിന്റെ വർത്തമാന 

കാലത്തിൽ നിന്നും

എന്നെ ഇറക്കി വിട്ടു… !

എനിക്ക് വെക്കുന്ന അത്താഴ 

പാത്രംഎണ്ണത്തിൽ നിന്നും

കുറച്ചു കളഞ്ഞു ..

എൻറെ സ്വന്തമെന്ന് ഞാൻ 

വാശി പിടിച്ചിരുന്നചായക്കോപ്പ

ആർക്കു വേണമെങ്കിലും

എന്നെ എടുക്കാമെന്ന 

ഭാവത്തിൽ നിസ്സംഗനായി.

എൻറെ മാത്രമെന്നോർത്ത

  കളിക്കോപ്പുകളും , പന്തും

 എന്നെ നിഷ്കരുണം മറന്നു ..

എന്നിട്ടും അമ്മമാത്രമെന്തേ

അതെല്ലാം കെട്ടിപ്പിടിച്ച് 

കണ്ണീർ വാർക്കുന്നു..


അച്ഛൻ വരുമ്പോൾ എനിക്കായി 

കരുതുന്ന ചക്കരമുട്ടായികൾ

ആരൊക്കെയോ ചേർന്ന് വീതിച്ചെടുത്തു…

അവയിലൊന്നും എൻറെ പേരില്ലായിരുന്നു.

എങ്കിലും അച്ഛൻനെഞ്ചിൽ 

കയ്യമർത്തിതടവിപ്പോയത് 

എന്നെയോർത്തിട്ടു തന്നെയാവണം !

ടിവിയുടെ റിമോട്ട് കൺട്രോൾ

മേശപ്പുറത്തിപ്പോൾ

 അനാഥമായി കിടക്കുന്നു

വറുത്ത മീനിൻറെ വാൽ

ക്കഷണങ്ങൾ, തല്ലുകൂടാൻ

ആളില്ലാത്തതിനാൽ 

പാത്രത്തിൽ വെറുതേ

വെറുങ്ങലിച്ചിരിക്കുന്നു..

അവസാന ദിവസം ഞാൻ

അരിഞ്ഞെടുത്ത പുല്ല്തിന്ന 

പശുക്കുട്ടി , തൊഴുത്തിൽ

ഒന്നുമറിയാത്തപോലെ

തലയാട്ടിക്കൊണ്ട് നിന്നു .

പുല്ലുകൾക്കിടയിൽ നിന്നും

എന്നിലേക്ക് വിഷം ചീറ്റിയ

അണലിക്കും അതേ ഭാവം ..

ഞാൻ വരച്ച ചിത്രങ്ങളും

പൂർത്തിയാക്കാത്ത നോട്ടും

എൻറെ കുപ്പായങ്ങൾക്കൊപ്പം

അലമാരയിൽ തുറക്കാതെ

പൂട്ടി വച്ചിരിക്കുന്നു .

പുസ്തകങ്ങൾക്കിടയിൽ

 ഞാൻ വച്ച മയിൽപീലി

ചിലപ്പോൾ പെറ്റുകാണും .

അതൊന്നും പക്ഷേ 

ഇനി ആർക്കും വേണ്ട.

മൈതാനത്തിന്റെ കളിയാരവത്തിൽ

നിന്നെന്റെ ശബ്ദം മാത്രം

 തീർത്തുംനിശ്ശബ്ദമാക്കി ,

 പൊടുന്നനെ എന്നെയിങ്ങനെ

ആരുമാരുമല്ലാതാക്കിയ

ദൈവത്തിനോട് ഇത്രയെങ്കിലും

പറയാതെ വയ്യല്ലോ!

വേണ്ടാ.. മതി മിണ്ടണ്ടയിനി..!!











Wednesday, November 18, 2020

പിണക്കം

 


മഴയോട് മാത്രം സ്വകാര്യം പറഞ്ഞതിന്

ഇന്നലെ വെയിൽ എന്നോട് പിണങ്ങി

കാറ്റിനൊപ്പംപോയ പ്രണയത്തെ 

തിരിച്ചുവിളിക്കാനായിരുന്നു ഞാൻ 

ഇന്നേവരെപറഞ്ഞ സ്വകാര്യങ്ങളത്രയും! 

കയ്യിൽ നിനക്കാതെ ചുടുചുംബനംതന്ന 

പ്രഷർ കുക്കറിനോട്ഞാനും പിണങ്ങി

അനുവാദമില്ലാത്തചുംബനങ്ങൾ

അംഗീകരിക്കാനേ വയ്യെന്ന് ..

'ഈ ചുംബനത്തിൽപ്രണയമില്ലല്ലോ'ന്ന് 

അടുക്കള തിണ്ണയിൽ പശതേച്ചൊട്ടിച്ചു 

 കരിപിടിച്ചുപോയ കിനാക്കൾ

അപ്പോഴും പരിഹസിച്ചു ചിരിച്ചു !

ഒരിക്കലും അടങ്ങാത്ത തീ നാളങ്ങളിൽ

വെന്തടർന്നമനസ്സിൻറെ ചുമരിൽ

നോവു ചേർത്തടച്ച ദ്വാരങ്ങൾ

പിന്നെയും വലുതായികൊണ്ടേയിരുന്നു.

അലക്കിത്തേച്ചുമടക്കിവെച്ചമോഹങ്ങളുടെ

മടക്കുകളിൽ ഇരട്ടവാലുള്ള നേരുകൾ

ഒളിച്ചിരുന്ന് ഓട്ടകളുണ്ടാക്കി രസിച്ചു.

കാറ്റുവീശുന്ന നിലാവുള്ള രാത്രിയിൽ

നിർത്താതെ ഓടുന്ന വണ്ടികളിൽ 

ദൂരേക്ക് അറ്റമില്ലാത്ത യാത്ര പോകാൻ കാത്ത 

നെഞ്ചിനെയും നേരുകൾ ഓട്ടയാക്കി !

മാസ ശമ്പളത്തിൽ നിന്നും മുടങ്ങാതെ

പുസ്തകം വാങ്ങാൻ ചെയ്ത ശപഥം

അടിച്ചുവാരിയതിനൊപ്പം ചുരുട്ടി

മണ്ണെണ്ണയൊഴിച്ച് തീയിട്ടിട്ട്കാലങ്ങളായി 

കൂർത്ത കത്തികൊണ്ട് ഞെക്കിവരഞ്ഞ്

മുളകും തേച്ച് നിരത്തി ചട്ടിയിലിട്ട്

വറുക്കുന്നമീനുകൾപൊരിയുമ്പോൾ 

ഉള്ളിലേതൊക്കെയോ മുറിവുകളിൽ

ചുട്ടുപൊള്ളിക്കുന്ന മുളകിന്റെ നീറ്റൽ 

ഓരോ രാത്രിയും ഉറക്കം കെടുത്തും.

പ്രാതലിൻറെവേവലാതികളിൽകൊളുത്തി

ബാക്കിവന്ന ഉറക്കം കുടഞ്ഞു കളഞ്ഞ്

സൂചികുത്തിക്കേറ്റുന്നനട്ടെല്ലിനൊടുവിലെ

കശേരുവിനെശപിച്ച്കിടക്കയോടുംപിണങ്ങും

തിരക്കിട്ടോടുന്നഘടികാരസൂചിയോടും

രാത്രിയെവേഗംയാത്രയാക്കിയസൂര്യനോടും

പെയ്യാമെന്ന്പറഞ്ഞുപറ്റിച്ചമേഘങ്ങളോടും

അവസാനമില്ലാതെ പിണങ്ങിയിട്ടും

സ്നേഹിക്കാമെന്ന് നൂറുവട്ടംപറഞ്ഞിട്ട്

അതെല്ലാം മറന്നു പോയ ഒരാളോട് മാത്രം

ഒരിക്കലുമെനിക്ക് പിണങ്ങാൻ കഴിയുന്നില്ലല്ലോ!


                          അനുപമ കെ. ജി.









Monday, July 13, 2020

കറുപ്പും വെളുപ്പും


                                                       അനുപമ കെ ജി

ചുവന്ന ചുണ്ടുള്ള തത്തകൾക്കും

മഴവിൽ നിറമുള്ള കുരുവികൾക്കും

ചുറ്റിലുമെപ്പോഴും കമ്പിവലകൾ കൊണ്ട്

അതിരുകൾ തീർക്കപ്പെട്ടു..

ഇരുട്ടിൻ്റെ പുഴയിൽ മുങ്ങി

കറുത്തു പോയത് കാക്കകൾക്ക്

 തുണയായി, കൂട്ടിലടച്ചിട്ടില്ലാരും.

കറുത്ത ചുണ്ടുകൾ വിടർത്തി

 മനോഹരമായി പാടിയെങ്കിലും

കുയിലുകൾക്ക് റിയാലിറ്റി ഷോയിൽ

ഇടം നേടാനാവാതെ പോയീ..

വെളുത്തു പോയ മുടിയിഴകളിൽ

കറുപ്പു വാരിയണിഞ്ഞവർ പോലും

വെളുത്ത പ്രാവുകളെ മാത്രം തേടി,

കൂട്ടിലിട്ട് ചിറകുകളരിഞ്ഞ് ഓമനിക്കാൻ!

പാലു പോലെ വെളുത്തിട്ടും

കറുത്തു പോയ കാലുകൾ നോക്കി

കൊറ്റികൾ നെടുവീർപ്പിട്ടു,

വെളുപ്പിക്കാനേറെ മരുന്നു തേച്ചിട്ടും

കറുത്തു പോകുന്ന കൊള്ളിക്കാൽ

കനിഞ്ഞു തന്ന വെളുത്ത പകലിൻ്റെ

കൂട്ടിലിടാത്ത സ്വാതന്ത്ര്യം തിരിച്ചറിയാതെ !

കറുത്ത കട്ടൻ ചായയെ വെളുത്ത

പാലൊഴിച്ച് മേക്കോവർ നടത്തിയവർ

കരിമൂർഖനേയും കരിവണ്ടിനേയും

കരിന്തേളിനെയും ബ്ലീച്ച് ചെയ്യാൻ

പലവഴി കളന്വേഷിച്ച് പരാജയപ്പെട്ടു.

നിറങ്ങളും വെൺമയും മത്സരിച്ച

പൂന്തോട്ടങ്ങളിലൊന്നിൽപ്പോലും

ഒരൊറ്റ കറുത്ത പൂപോലും

മഷിയിട്ടു നോക്കീട്ടും കാണാനായില്ല!

കറുപ്പു തിന്ന് മുരടിച്ച കരളും

വെളുപ്പു തേടി മയങ്ങിയ മനസുമുള്ളവർ

ഇരുട്ടിൻ്റെ കറുപ്പു ഭയന്ന് കണ്ണടയ്ക്കുമ്പോഴേക്ക്

നിറമുള്ള സ്വപ്നങ്ങളെ മാത്രം

കൂട്ടിനു കൂട്ടി സ്വസ്ഥമായുറങ്ങി.. 

ഒടുവിലത്തെയുറക്കത്തിൽ മാത്രംകിട്ടുന്ന

ഇരുട്ടിൻ്റെ ശാന്തതയെക്കുറിച്ചോർക്കാതെ.


Tuesday, July 7, 2020

പേമാരി


 

ശൂന്യതയുടെ പരപ്പളവു തിട്ടപ്പെടുത്താനാവാത്ത

ആകാശത്തിൻ്റെ അതിരുകൾ ഭേദിച്ച്

ആഴങ്ങളിലേക്കാഞ്ഞു പെയ്ത്,

ഭൂമിയുടെ തലച്ചോറു വരെ തകർത്ത്

ചോരയുടെ കടലാഴങ്ങളിലെ

ഉപ്പുരസം കലർത്തിയുറഞ്ഞു പൊട്ടി

അടിവേരുകളിലമിട്ടു പൊട്ടിച്ച്

കടപുഴക്കി... ഒരൊറ്റക്കുതിപ്പ്!

കൂട്ടിവെച്ച സങ്കടങ്ങളും കിനാക്കളും

ഒരലമുറയിലൊലിച്ചു പോയതും

കാണാ പിടിവള്ളികൾക്കായി

ശ്വാസം മുറുക്കെപ്പിടിച്ചതും

ചത്തുചീർത്ത് മണ്ണോടടിഞ്ഞ്

ഇരുട്ടിൻ്റെ നെഞ്ചിലൊളിച്ചുകളിച്ചതും

ഒരു നിമിഷാർദ്ധം കൊണ്ട്

മറന്നു പോകുന്നു, മഴക്കിലുക്കത്തിൽ !


Monday, July 6, 2020

ശപഥം

         

തിരക്കിനിടയിൽ അടയിരിക്കാൻ പോലും

നേരം കിട്ടാതെ പോയ കിളികൾ

കാലത്തിൻ്റെ കണ്ണുവെട്ടിച്ച് മണ്ണിൻ്റെ

നെഞ്ചിലാണ് മുട്ടകളൊളിപ്പിച്ചത്…

വേനലിൻ്റെ കൂർപ്പിൽത്തട്ടി വക്കുകൾ

വിണ്ടുകീറിക്കിനിഞ്ഞ 

ആത്മാംശത്തിൻ്റെ വിലാപങ്ങൾ 

കേട്ടില്ലെന്ന് നടിച്ച് 

ചിറകുകൾ മിനുക്കിയ കിളികൾ

ദൂരദേശങ്ങളിൽ പറന്നു ചേക്കേറി.

കൈക്കുമ്പിളിൽ കോരിയ നിലാവിൻ്റെ

നനവുമായ് എന്നോ പെയ്ത രാമഴയിൽ

മുള പൊട്ടിയ ചില കൂർത്ത കൊക്കുകൾ

ഇരുട്ടുകൊത്തിക്കീറി ,ആകാശം നോക്കി

ഭ്രാന്തമായി വളർന്നു …

മണ്ണെടുത്ത ചിറകുകൾ പാടെ മറന്ന്

കെട്ടുപിണഞ്ഞ നൂറായിരം ചില്ലകൾ നീട്ടി

പൂക്കാലങ്ങൾ കാത്തിരിക്കുമ്പോളും

കടലിൻ്റെ വിശാലതകൾക്കപ്പുറത്തു നിന്ന്

ജീവിതം മടുത്ത് ചിറകുപൂട്ടാൻ

 തിരിച്ചെത്തിയ ദേശാടനക്കിളികൾക്ക് 

കൂടുകൂട്ടാനൊരിളം ചില്ല പോലും

കൊടുക്കാതിരിക്കാനവർ ശപഥമെടുത്തു ,

മറന്നു പോയ പൊക്കിൾക്കൊടികൾ

കടും നോവാർന്ന് ഓർമ്മിപ്പിച്ചിട്ടും

കാരിരുമ്പിൻ്റെ കടുപ്പമാർന്ന ഹൃദയം

മുറുകെപ്പിടിച്ച ഉഗ്രശപഥം .

ഉറക്കം



കുപ്പിച്ചില്ലു പതിച്ച മതിൽ ചാടി

കടന്നുകളഞ്ഞ ഉറക്കം വഴിതെറ്റിയിട്ടാണോ

എന്തോ പിന്നെ തിരിച്ചു വന്നില്ല

വെളിച്ചം തുപ്പുന്ന വഴിവിളക്കുകളും

ഞാന്നു കിടന്ന ആഢംബര റാന്തലും

വലിച്ചു കുടിച്ച ഉറക്കത്തിൻ്റെ

ജീവരക്തമുണങ്ങിപ്പിടിച്ച ചഷകങ്ങളും

പാടേ കാലിയായിപ്പോയിരുന്നു..

കിനാവിൻ്റെ പട്ടച്ചരടു പൊട്ടി

നേരിലേക്ക് കൂപ്പുകുത്തിയിട്ടാവാം

ഞാനിരുട്ടിനെ തിരയാൻ തുടങ്ങി,

കുരുമുളകു മണക്കുന്ന നിലവറക്കടിയിലും

സന്ധ്യ വേർപെട്ട ഓരടിപ്പാതയിലും

മനസ്സലഞ്ഞു നോക്കി..

എവിടെയാണു ഞാൻ മറന്നു വെച്ചത്??

നഗരവിളക്കുകളുടെ പ്രഭയിൽ 

പാഴ്വസ്തുക്കൾക്കൊപ്പം ചേർത്ത്

ഇരുട്ടു തൂക്കി വിറ്റതും

ഓർമ്മകളെ വലിച്ചെറിയാൻ

തിരകളുടെ തീരം തിരഞ്ഞു പോയ നാൾ

കുപ്പിയിലടച്ച് ആഴിക്ക് സമ്മാനിച്ചതും

ഓർമ്മകൾക്കൊപ്പം സുഖമുള്ള

ആ ഇരുട്ടു കൂടിയായിരുന്നില്ലേ..?

പിന്നെവിടെ ത്തിരഞ്ഞിട്ടെന്ത്?-

മന:സാക്ഷിയുടെ സ്വരമുയരുന്നു.'

പെയ്യാതെ പോയ കണ്ണീർമേഘങ്ങളുടെ

കറുപ്പു കടം വാങ്ങി കണ്ണിലൊഴിക്കാം

മനസ്സിനെ യല്ല കണ്ണിനെയെങ്കിലും

പറഞ്ഞു പറ്റിക്കുവാൻ

ഇനിയത്ര മാത്രമേ ചെയ്യാനുള്ളു...

Friday, May 29, 2020

മറവിരോഗം


തന്നെയുപേക്ഷിച്ചു പടിയിറങ്ങിപ്പോയ
ഓർമ്മകളെത്തേടിത്തന്നെയാവണം
അച്ഛൻ ആരും കാണാതെ പട്ടാപ്പകൽ
പലകുറി വഴി തെറ്റിയിറങ്ങിപ്പോയത്.
നേർത്തുപോയ സ്വബോധത്തിന്റെ
നൂൽ വെളിച്ചം നയിക്കുന്ന വഴികൾ
തെറ്റിപ്പോവുന്നതൊന്നുമറിയാതെ
സ്വയം ഉറപ്പിച്ച ശരി വഴികളിൽ ...
സ്നേഹത്തിന്റെ ചങ്ങലക്കണ്ണികൾ
തീർത്ത കരുതൽ വിലങ്ങുകൾക്കെല്ലാം
കണ്ണു തെറ്റിപ്പോകുന്ന ചുരുക്കം ചില മാത്രകൾ
പിഴയ്ക്കാതറിയുന്ന സൂക്ഷ്മ വികൃതി!
അബോധത്തിന്റെ ദിശാസൂചികൾ
ഒറ്റവഴിയിൽ മാത്രമെന്നും നയിച്ചതിന്റെ
വികല ഗണിതം മാത്രമിന്നുമജ്ഞാതം.
ചോരത്തിളപ്പിന്റെ കാലത്തേയുപേക്ഷിച്ച
ദൈവ ഗൃഹത്തിന്റെ ഗോപുരം പിൻതള്ളി
മാഞ്ഞു പോയ ഏതോ ഒറ്റയടിപ്പാത തേടി
നാൽക്കവല ചുറ്റിപ്പലകുറി വലം വെച്ച്,
തിരികെ വിളിക്കുമ്പോൾ ചുണ്ടു കോട്ടിക്കൊണ്ട്
വാശി പിടിക്കുന്ന കുഞ്ഞായി , അച്ഛൻ..
ചുരുട്ടിപ്പിടിച്ച കയ്യിൽ മുറുകെപ്പിടിച്ച
ക്ലാവുകേറിക്കറുത്തൊരു പിച്ചളത്താക്കോൽ..
തുറക്കാൻ മറന്നു വെച്ച ഏതോ ചില പൂട്ടുകൾ
ഭൂതകാലത്തിലേക്കെന്നും നീട്ടി വിളിച്ചു !
ആർക്കറിയാം താഴിട്ടുപൂട്ടിത്താക്കോൽ
നഷ്ടപ്പെട്ട മനസിന്റെ യറകളിലെരിഞ്ഞ
മുറിവുകൾ നീറുന്ന തീരാത്ത നോവുകൾ!
സാധിച്ചു നൽകാനൊരിക്കലുമാവാതെ
നെഞ്ചു പൊള്ളിക്കാനെനിക്കായ്ക്കരുതിയ
ഇന്നുംപിടികിട്ടാത്ത നീണ്ട വഴിക്കണക്കുകൾ !!

നിദ്ര

                                                     


ഇരുമ്പുപാളങ്ങൾ ഞെരിച്ചമർത്തികുതിച്ചെത്തിയ തീവണ്ടി'..
ചൂളം വിളികൾക്കും സീൽക്കാരങ്ങൾക്കും മീതേ ഉയരാൻ
തീരേ കെല്പില്ലാഞ്ഞിട്ടും ചുറ്റിലെ ബഹളങ്ങളെയാകെ
നിശ്ശബ്ദതയുടെ ചങ്ങലയിൽ തളച്ചു കളഞ്ഞു ആ കുരു'ന്നു ശബ്ദം!
അസ്ഥി വരെ വെന്തുപോവുന്ന ചൂടത്ത് വെറും നിലത്ത്
ആറടി നീളത്തിലൊരു പഴം തുണികൊണ്ട് മൂടി
അവന്റെയമ്മ തണുത്തു വിറങ്ങലിച്ചു കിടന്നു, അനങ്ങാതെ,
അമ്മേയെന്നയിളം വിളികളിൽ നെഞ്ചു ചുരത്താതെ
കുഞ്ഞു വിരൽ സ്പർശത്തിൽ കണ്ണുതുറക്കാതെ,
നിതാന്ത നിദ്രയുടെ വൻകരയിൽ ഏകയായി.
വരൾച്ച മാറ്റാൻ തുള്ളി വെള്ളം കൊതിച്ചുണങ്ങിപ്പോയ
തൊണ്ടയിലുണരാത്തൊരു മറുവിളിചങ്ങലക്കിട്ട്,
കനൽപ്പാത താണ്ടിയ പാദങ്ങൾ വിണ്ടടർന്ന്,
സഹിച്ചു മടുത്ത വിശപ്പിന്റെ കദന കാണ്ഡങ്ങളെ
രാഷ്ട്രീയ പ്രഹസന വിദൂഷകർക്കെറിഞ്ഞു കൊടുത്ത്,
വിശപ്പും ദാഹവും ദുഃഖവുമില്ലാത്ത ദൂരങ്ങളിലേക്ക്
അവൾ ടിക്കറ്റെടുക്കേണ്ടാത്ത യാത്രയാരംഭിച്ചു..
പുതപ്പിനടിയിലൊളിച്ചുകളിച്ച നിഷ്കളങ്ക ബാല്യം
അമ്മമാറിന്റെ ചൂടിനായപ്പോഴും വിളിച്ചു നോക്കി..
*        *                     *    *               *        *
കുഞ്ഞേ സ്വയം നീ താണ്ടിയേ തീരൂ
നിനക്കായ് വിധി വെട്ടും നീണ്ട തീച്ചാലുകൾ
കാക്കരുതന്യന്റെ സാന്ത്വനങ്ങൾക്കായ്
തേടരുതിരുളിൽ പിടിവള്ളികൾക്കായ്
മനുഷ്യരത്രമേൽ സ്വാർത്ഥരാണണുവിട -
യപരനായ് കണ്ണീർ പോഴിച്ചേക്കുമെങ്കിലും
കരളുവേവില്ല നാളെ നിൻ വിധിയോർത്ത്
കാലമുരുളുന്നതിൻ വേഗമേറീട്ടാവാം!!!
                                                   

Sunday, May 24, 2020

ലോക്ക് ഡൗൺ


ആരും നടക്കാത്ത പ്രദക്ഷിണ വഴികളിൽ
കമ്യുണിസ്റ്റ് പച്ചയുടെ പുതുവസന്തം
തിരിയിട്ടു വിളക്കു കൊളുത്തി വെച്ച്
താഴിട്ട ശ്രീലക വാതിലിനപ്പുറം
ചെറുകാറ്റു പോലുമില്ലാതെ ദൈവം,
വിയർത്തകുളിച്ചിരുന്ന് ശീലമായി .
രണ്ടേ രണ്ടു തെച്ചിപ്പൂവും തുളസിക്കതിരും
വാഴനാരിൽ കോർത്തണിയിക്കാറുണ്ട്
കാഴ്ച്ചക്കാരില്ലാത്തപ്പോൾ ആർഭാടവും
ആഭരണങ്ങളും അപ്രസക്തം!
കാണിക്കയും ദക്ഷിണയും വഴിപാടും
മുടങ്ങിയതിൽ ദൈവത്തിനു പരിഭവമില്ല
പൂജാരിയുടെ നെഞ്ചിലാവട്ടെ ,
കാർമേഘങ്ങളുടെ കാഴ്ചശീവേലി!
നിത്യച്ചെലവിന്റെ വഴിപാടു ശീട്ടുകൾ
കീശയിൽത്തന്നെ ചുരുണ്ടിരിപ്പല്ലേ...
പുണ്യാഹത്തിനും തീർത്ഥത്തിനും
തുരത്താനാവാത്ത മഹാമാരിയിൽ
നടയിൽ സാനിറ്റൈസർ അർപ്പിച്ച
ദീർഘദർശിയെ ദൈവം  മനസാനമിച്ചു.
ദ്രവിച്ച ശ്രീലക വാതിലിന്റെ വിടവിലൂടെ
ഇരുട്ടിനും മറയ്ക്കാനാവാതെത്തി നോക്കുന്ന
അവ്യക്തമായ പുറം കാഴ്ചകൾ
വിരസത മാറ്റാൻ തീരേ തികയില്ല!
മൊബൈൽ ഫോണില്ലാത്ത പാവം ദൈവം
കണ്ണടച്ച് ഉത്സവങ്ങൾ കിനാവു കണ്ടു
ആനയും അമ്പാരിയും.. വാദ്യമേളങ്ങൾ
ഇയർഫോണിലെന്ന പോലെ ചെവിയിലേറ്റി
നൂറ്റാണ്ടുകൾ നീണ്ട ക്വോറന്റൈനിലിരുന്ന്
പാഠങ്ങളേറെ പഠിച്ചു കഴിഞ്ഞ സർവ്വേശ്വരൻ
കൊറോണയേ യോർത്ത് ചുണ്ടിൽ
ഒരു ഗൂഢസ്മിതം വിരിയിച്ചു.'
ഈ മനുഷ്യരിനി എന്തെല്ലാം കാണാനിരിക്കുന്നു!!

                                              

Wednesday, March 18, 2020

തലവര

കുനിഞ്ഞു പോയ ശിരസുകളിൽ
തലവര വരച്ചു ചേർക്കൽ
അത്രയൊന്നുമെളുപ്പമല്ല.. എന്നിട്ടും
ദൈവം പരിശ്രമം നിർത്തിയില്ല,
ബാധ്യതകളും ദൗർബല്യങ്ങളും
സമാസമം തൂക്കിയെടുക്കുമ്പോൾ
കൈകൾ വിറയ്ക്കാതെ നോക്കണം
തന്റേടത്തിന്റെ പാത്രത്തിൽ അറിയാതെ
കൈതൊട്ടാൽ ഉടനെ പിൻവലിച്ചേക്ക്
ഭയം, വിഹ്വലത ,അപമാനം
മൂന്നും ചാക്കു കണക്കിനരികിലുണ്ട്
നിർലോഭം ചാലിച്ചെടുക്കണം, കൂടെ
ആത്മവിശ്വാസം അരകല്ലിലിട്ട്
തവിടുപൊടിയാക്കിയതും ചേർക്കാം
സങ്കടത്തിന്റെ തടാകം കവിഞ്ഞൊഴുകാതെ
കോരിയെടുത്ത് ചേർത്താൽ മതി
ഏകാന്തതയുണ്ട് മട്ടുപ്പാവിൽ ചിതലരിക്കുന്നു
അടുത്ത മുറിയിൽത്തന്നെ നിസ്സഹായതയും
രണ്ടും പാകത്തിനെടുത്തേക്കാം,
ഒടുവിൽ നിരാശയുടെ പത്തായം തുറന്ന്
ഒരു പറചേർത്താൽ ഏതാണ്ട് തീരും
ഇനിയൽപ്പം വിശ്രമമാവാം..
നാളെ മൂർദ്ധാവിൽ ആണിയടിച്ച്
ചരടു പിടിച്ച് ,അരികു വളയാതെ
ഒറ്റവരവരച്ചാൽ ദുരിതം തീർന്നു !!

Tuesday, March 17, 2020

എന്റെ സ്വപ്നങ്ങൾ

 കേടുവന്ന കാലൻ കുട പോലെയാണ്                                                                    ചില സ്വപ്നങ്ങൾ
എത്ര നിവർത്തി വെച്ചാലും താനേ പൂടിപ്പോവും    ,   
രുകുഞ്ഞു കാറ്റടിച്ചാൽത്തന്നെ 
അകം പുറം മറിയുന്ന നിസ്സഹായതകൾ
പാതി നുണഞ്ഞുവെച്ച മിഠായി പോലെ വേറെ ചിലത്
എത്രയോടിച്ചു വിട്ടാലും ഉറുമ്പുകൂട്ടങ്ങൾ                                          തിരിച്ചു വന്നോണ്ടിരിക്കും
അവസാന മധുരവും നുണഞ്ഞു തീർന്നു                                          എന്നുറപ്പാവുവോളം..

ഇനി ചിലതുണ്ട് ചില്ലുപാത്രത്തിലടച്ചിട്ട                          '                   
   സ്വർണ മീനിനെപ്പോലെ,
ദൂരെ നിന്നോ ണ്ടോർക്കവേ മനോഹരം,
ഒന്നരയടി ഉള്ളളവിന്റ ഒടുക്കത്തെ സ്വാതന്ത്ര്യം!

ഒളിഞ്ഞിരിക്കുന്ന ചെറു സ്വപ്നങ്ങൾ                              
കാട്ടുപൂക്കളെപ്പോലെയാണ്!
കാഴ്ചക്കാരാരും തിരിഞ്ഞു നോക്കാത്ത                                                    കാട്ടുമൂലകളിൽ
സുഗന്ധം ചേർക്കാൻ മാത്രം പതിയെവിരിഞ്ഞ്
സ്വകാര്യതയിൽ ആത്മാവു തന്നെയാവുന്ന
നിലാവു കുറുക്കിയ  കനി മധുരങ്ങൾ!!

Tuesday, June 18, 2019

നാട്ടുനടപ്പ്

           
നീ അവളോട് പ്രണയം പറയും മുമ്പേ
ഒരു കുപ്പി പെട്രോൾ കരുതണം,
ഉപകരിക്കുന്നതെപ്പോഴെന്നറിയില്ല!
ഹൃദയത്തിന്റെ വക്കു
പൊട്ടിത്തുടങ്ങുമ്പോൾത്തന്നെ
ഒഴിച്ചു കത്തിച്ചേക്കണം,
അതാണ് നാട്ടുനടപ്പ്!
പോരെങ്കിലൊരു വാക്കത്തിയും കരുതാം
പ്രണയം കടുപ്പിക്കാൻ!
പ്രണയിനികളിപ്പോളും
അടുപ്പെരിയിക്കും, ചിലപ്പോൾ നെഞ്ചും
തേച്ചിട്ട് സമ്മാനവും നൽകി മുങ്ങിയാലും
പിറകെ ചെന്ന് തീ കൊളുത്തില്ല!
ആ .. നവോത്ഥാന കാലമല്ലേ,
മാറ്റങ്ങൾ പ്രതീക്ഷിക്കാം,
കാത്തിരിക്കാം, കാഴ്ചക്കാരായി!
                             അനുപമ

വേനൽ


മാറിൽ വേരൂന്നിയ വൻ വൃക്ഷങ്ങളെ
സ്ത്രീധനത്തുക പോരാത്തതിന്
വേനൽ പട്ടിണിക്കിട്ട് കൊന്നു കഴിഞ്ഞു
ചെറുനാമ്പുകളുടെ കാലിൽ പിടിച്ച്
ചുമരിലിടിച്ച് മസ്തിഷ്കം തകർത്ത ചുടുകാറ്റ്
വേനലിന്റെ കൂടപ്പിറപ്പ് തന്നെ!
ഓടിയൊളിക്കാനിടമില്ലാതെ മരണം മണത്ത്
കുഴഞ്ഞു വീണ തുളസിച്ചെടികൾ
വെന്റിലേറ്ററിൽ മരിച്ചു ജീവിക്കുന്നു -
ഹൃദയമില്ലാത്ത വിത്തുകൾ മുളപ്പിക്കരുതേയെന്ന്
എത്ര തവണ നിന്നോട് പ്രാർത്ഥിച്ചു?
വെൺമേഘങ്ങളുടെ ഞരമ്പിലേക്ക്പടർന്നു
കയറിയ ചുവപ്പിന്റെ വിളർത്ത രേഖ
തലച്ചോറു തകർന്ന കുരുന്നിന്റേതാണ്
കാറും കോളും തിരകളുമില്ലാത്ത
കപ്പൽച്ചാലിൽ കലർന്ന ഉപ്പുരസം
പട്ടിണിക്കിട്ട് കൊന്ന പെങ്ങളുടെ
ഉറവ വറ്റാത്ത കണ്ണീരിന്റേത്.
കാപട്യത്തിന്റെ വെളുത്ത ചിരികളിൽ
മയങ്ങാൻ വരിനിൽക്കുന്ന കുഞ്ഞനുറുമ്പുകൾ
ചുറ്റിലും നടക്കുന്നതൊന്നുമറിയില്ല
അറിഞ്ഞാലും വിശേഷമില്ല _
വേനൽ ഇനിയും പുറത്തെടുക്കാത്ത
ആയുധങ്ങളെയോർക്കുമ്പോൾ ഉമിനീരു
പോലും വറ്റി ഞാൻ മരുഭൂമിയാവുന്നു!
പെരുമഴക്കുമുമ്പ് ഉറവകൾ പൊടിയും മുമ്പ്
ഇടിമുഴക്കത്തിനൊപ്പം മിന്നലിന്റെ
തുമ്പത്തൊരു തീ നാളം ഒളിപ്പിച്ച്
എരിച്ചു കളയാമോ കനിവു വറ്റിപ്പോയ
ഈ കിരാത വേഷങ്ങളെയപ്പാടെ?
ഒരാശയറ്റവളുടെ പ്രാർത്ഥനയാണ്
ചെവിക്കൊള്ളണം ദയവായി !

Sunday, March 17, 2019

സ്വപ്നം


വായ്ക്കുരവയിടാനാണ് സ്വപ്നങ്ങൾ മോഹിച്ചത്,
വായ്ക്കരിയിട്ട് ഒടുക്കേണ്ടി വന്നത് യോഗം !
വഴി തെറ്റി വന്ന ഒരു പക്ഷി ഇന്നലെ
എന്റെ കാൽച്ചില്ലയിൽ ചേക്കേറിയിരുന്നു,
ഇന്നു പുലർന്നപ്പോൾ അതിന്റെ ചിറകരിഞ്ഞതാരാണ്?
നിനക്കതിനാവുമോ?ആവോ,
 കരളരിയുന്നതിനേക്കാൾ പ്രയാസമില്ലല്ലോചിറകരിയാൻ
ഹൃദയത്തിൽ നീ കൊളുത്തിയ തീപ്പന്തം
നിന്റെ നെഞ്ചിലേക്കെറിയാഞ്ഞത്
എന്റെ നെഞ്ചിൽ പൊടിഞ്ഞ ഏതോ ഒരുറവ
നിന്നെയോർത്തുള്ള കണ്ണീരിന്റേതായതിനാലാണ്
ആ ഒഴുക്കിൽ തീയണഞ്ഞു പോയിട്ടാണ്.
വാക്കിന്റെ ആഴികൾ ആർത്തലച്ചപ്പോഴും
മൗനിയായത്  മാപ്പു പോലും തരാനില്ലഞ്ഞിട്ട്!
നീലക്കണ്ണുള്ള ഒരു ചിത്രശലഭം പലതവണ
നിന്നിൽ നിന്നെന്നിലേക്ക് പാറി വന്നതാണ്
പൊടുന്നനെ അതിനും മതിയായി,
ആവർത്തനത്തിന്റെ വിരസതയാവാം!!
എങ്കിലും ജാലകത്തിന്റെ വിരി നീക്കി
കാറ്റു വന്നപ്പോഴൊക്കെ അടക്കിപ്പിടിച്ചനിന്റെ
ഒരു വിളി ഞാൻ കാതോർക്കുന്നു.
തോന്നലിന്റെ നങ്കൂരം ഇപ്പോഴും അടിത്തട്ടു തൊട്ടില്ല
വേനലല്ലേ..... ഭ്രാന്തു പിടിച്ചു കാണും .

Saturday, March 16, 2019

ആത്മവൃക്ഷം


 നരച്ച ആകാശത്തിനു ഞരമ്പുകൾ
വരച്ചപോലെനീ-
പൊഴിക്കാനിനിയൊറ്റയിലയില്ലാതെ,
പച്ചപ്പിന്റെ വിദൂര സ്മരണ പോലുമില്ലാതെ
ഹൃദയത്തിന്റെ വരൾച്ച മുഴുവൻ പുറത്തു കാട്ടി,വേരറ്റവനെപ്പോലെ മുന്നിൽ.
എന്നിൽ -
അഗാധതയിലെങ്ങോ നിനക്കായൊരിക്കൽ
കിനിഞ്ഞു തുടങ്ങിയ ഉറവിന്റെ നനവ്
നിന്റെ വേരുകൾ തിരഞ്ഞെത്താതായിട്ടുും
വറ്റിയിരുന്നില്ല, കൊടുംവേനലിലും!
നിന്നിലോ -
വരണ്ട നാവിൻതുമ്പിൽ വിഷം തേയ്ക്കാൻ
ഇരുൾ പറ്റി വന്ന കഴുകൻമാർ നെഞ്ചിൽ തന്നെ കൂടു കൂട്ടി
കാടിന്റെ യാരവംപൂത്ത ചിന്തകളിലെങ്ങും
നുഴഞ്ഞു കേറിയ പുഴുക്കൾ തിമിർത്തു ...
മുരടിച്ച ജീവനാഡികളുടെ തുമ്പും
വെറുപ്പിന്റെ കരിമ്പാറകളിൽ തടഞ്ഞ്
വഴി മറന്നു.
കറുപ്പു തിന്ന ഓർമ്മകൾക്കും പതിയെ
കടും കറുപ്പു ബാധിച്ചു പോയപ്പോൾ,
നിന്റെ വഴികളിലേക്ക് നടക്കാൻ
ഞാനും മടിച്ചു.
നീ കാതോർത്ത ഇടിമുഴക്കങ്ങൾക്ക്
ഇടിഞ്ഞു പെയ്യാൻ ഇനിയും സമയമായില്ല....
കണക്കു കൂട്ടലുകളുടെ പിഴവുകളാവാം..!

മരുഭൂമികളുടെ മറുകര

കടലുകളുടെ മാത്രമല്ല മരുഭൂമികളുടെയും
മറുകര തേടുന്നതൊരു സമസ്യയാണ്
തുടക്കമോ ഒടുക്കമോ കണ്ടെത്താനാവാതെ
ദിശതെറ്റിപ്പോയ നിലവിളികളുടെ -
ഒടുങ്ങാത്ത മുഴക്കങ്ങളും,
കാന്തമുനയുടെ തുടിപ്പ് തീർന്ന വടക്കു-
നോക്കിയന്ത്രങ്ങളുടെ പിടച്ചിലുമില്ലാത്ത
ഏകാന്ത മരുപ്പച്ചകൾ കടന്ന്
നോട്ടം കുരുക്കിൽ കോർത്ത്
കാതങ്ങൾക്കപ്പുറത്തേക്ക് നീട്ടിയെറിഞ്ഞ്
പുതുദൂരങ്ങൾക്കുമപ്പുറത്തെ കര തേടുന്നു.

വടുക്കൾ പോലും ബാക്കി നിർത്താതെ
വ രണ്ടു തീർന്ന പുഴകളും
വേരുകൾ ശിലകളിലേക്ക് പൂഴ്ത്തി
ആഴങ്ങളിലാണ്ട മരങ്ങളും ,
ചുട്ടുപൊള്ളിത്തീർന്ന പ്രതീക്ഷകളും,
ചതിച്ചു മാഞ്ഞ മരീചികകളും പിന്നിട്ട്
കാറ്റിനൊപ്പം പാഞ്ഞ നോട്ടങ്ങൾ -
പാതിവഴിയിൽ തൊണ്ട പൊള്ളി
കണ്ണുനീറി തളർന്നുവീണതല്ലാതെ
പ്രതീക്ഷയുടെ മറുകരകളിൽ നങ്കൂരമിട്ടില്ല!
മരുഭൂമിയല്ലേ, മറുകര കണ്ടെത്തി
അതിരുകൾ വരച്ച് മതിലു കെട്ടാനാവില്ല
ഉപേക്ഷിക്കാം തിരച്ചിലിനിയിവിടെ
അനാഥമാക്കിയ മറ്റു പലതിനുമൊപ്പം!

Thursday, March 14, 2019

തടവ്


ഹൃദയത്തിൽ ഞാനൊരു കാടിന്റെ വിത്ത്
                                     മുളപ്പിക്കാനിട്ടിരുന്നു
പുറം ലോകത്തിന്റെ പാളികൾ തുളച്ച്
                           കടന്നു കയറുന്ന വെളിച്ചം
തടഞ്ഞു നിർത്തി ഇരുട്ടു പെയ്യിക്കാൻ!

കണ്ണുകളിലൊരു കാർമേഘത്തിന്റെ മേലാപ്പ്
                               ചേർത്തു കെട്ടിയിരുന്നു,
ഇറുക്കിയടച്ചിട്ടും നുഴഞ്ഞു കയറുന്ന -
                             നിലാവിന്റെ കൺവെട്ടം
തലോടി സ്വപ്നങ്ങൾമുളക്കാതിരിക്കാൻ!

ചുണ്ടുകളിൽ ചോര നിറമുള്ള നൂൽ ചേർത്ത്
                                       തുന്നിക്കൂട്ടിയിരുന്നു,
ചെറിയ താക്കോൽ പഴുതിലൂടെ പോലും
                                      ആർദ്രമൊരു വാക്ക് -
നിലതെറ്റിയടർന്നു വീഴാതിരിക്കാൻ!

എങ്കിലും ഒന്നുറങ്ങിയുണരുമ്പോഴേക്ക്
അതെല്ലാം മറന്നു പോകുന്നതെന്തേ?

Friday, March 8, 2019

സന്ധ്യ


കറുപ്പിലലിയും മുൻപൊരു നിമിഷം
സന്ധ്യ പിടിതരാത്തൊരു ചിരി ചിരിക്കും
പല ചായങ്ങൾ തേച്ച് ദിവസേന,
വാതിൽ വരെ വന്ന് ഭ്രമിപ്പിക്കും,
നക്ഷത്ര ദൂരങ്ങൾ തേടി യാത്ര പോകാൻ
വിളിക്കാതെ വിളിച്ച് കൊതിപ്പിക്കും...,
ഇലകൊഴിഞ്ഞ ശിഖരങ്ങളിലൂടെ കൺ നീട്ടി
ഹൃദയത്തിലേക്കൊളിയമ്പയക്കും.. ,
എങ്കിലുമെനിക്കറിയാം,
മിന്നാമിന്നികൾ പൂത്ത രാത്രിയുടെ ഗന്ധം
നെഞ്ചിൻ കൂടു ഞെരിച്ചാലേ ഉറങ്ങാനാവൂ.
ഇരുട്ടിന്റെ സൂചി ക്കുത്തിൽ അകം -
 പുളഞ്ഞാലേ കിനാവുകളുണരൂ ..
നിറങ്ങൾ പൂത്ത സന്ധ്യകൾ
ഉറക്കം കെടുത്താൻ മാത്രമേ കൊള്ളൂ
രാത്രിയുടെ കരിമ്പടം പുതച്ചു സ്വപ്നത്തിലേക്ക്
ആണ്ടു പോകാനാണെനിക്കിഷ്ടം ,
മാത്രമല്ല, പണ്ടെന്നോ
കഴുത്തിൽ കുടുങ്ങിയ കുരുക്കിൽ പിടഞ്ഞ
പ്രണയത്തിന്റെ യോർമ്മ തികട്ടുന്ന  ചവർപ്പിൽ
തല ചായ്ക്കാൻ ചുമൽ തേടാത്ത
പെൺകരുത്തിന്റെ വിത്തു വിതച്ച നീറുന്ന വേദന!
അതു മാത്രമാണെന്നുമെനിക്ക് 'സന്ധ്യ !!

Wednesday, February 20, 2019

ആത്മഹത്യ


ചേർത്തടച്ച ചുണ്ടുകൾക്കിടയിൽ
അടിഞ്ഞുകൂടിയ ഇരുട്ട് ഞാൻ -
കാർക്കിച്ച് തുപ്പിക്കളഞ്ഞു.
കണ്ണിലെ വരൾച്ചയുടെ വിണ്ടു കീറലിൽ
എണ്ണ തുളിച്ച് കരിന്തിരി കൊളുത്തി
കാർമേഘങ്ങളുടെ നെഞ്ചിലേക്ക് തന്നെ
ഉന്നം വെച്ച് വില്ലു കുലച്ചാഞ്ഞൊരമ്പെയ്ത്
ഒട്ടും കിതയ്ക്കാതെ ഞാൻ നിവർന്നു നിന്നു !
കണ്ണു കുത്തിപ്പൊട്ടിച്ച നിലാവിനെ നിർദാക്ഷിണ്യം
പടിയടച്ച് പിണ്ഡം വെച്ചു തിരിച്ചയച്ചു
കൂട്ടി വെച്ച പാഴ്ക്കിനാക്കൾക്ക് മണ്ണെണ്ണയൊഴിച്ച്
ആഴി കൂട്ടി  ചിതയൊരുക്കിയൊരുദകക്രിയ!
കാൽക്കീഴിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്
കുതറുന്ന രാത്രിയെഅവജ്ഞയോടെ നോക്കി,
പൊട്ടിച്ചിരിച്ചു, ആവൃത്തി കൂടിയ ഒരട്ടഹാസം!
മഞ്ഞിൽ മരവിച്ചൊരു പ്രഭാതവും നാളെ
നിന്നെത്തേടി വരില്ലെന്ന് സ്വയം പറയുമ്പോൾ
ചക്രവാളത്തിലാരോ എനിക്കൊപ്പമട്ടഹസിച്ചു,
മറ്റാരുമല്ല! മൂർദ്ധാവിൽ ഭ്രാന്തുരുക്കിയൊഴിക്കുന്ന
അഹങ്കാരമൂർത്തി! സൂര്യനല്ലതാര്?

Saturday, February 16, 2019

അടുക്കളത്തോട്ടം


സായാഹ്നത്തിന്റെ ഇത്തിരിക്കുശുമ്പുകൾ
കിഴികെട്ടി ചാണകവെള്ളം തൂവിയതും
പകൽച്ചായ കളുടെ വെടിവട്ടത്തിന്റെ
ചിരിവിത്തുകൾ ഉണക്കാനിട്ടതും
എന്റെയീ അടുക്കളത്തോട്ടത്തിലാണ് .
പുകയൂതി കരിപിടിപ്പിച്ച ചെറു പിണക്കങ്ങളും
നെഞ്ചിലാധിത്തീപടർത്തിയ ചില നടുക്കങ്ങളും
വേരോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും
അരികുകളിൽ വേരുറപ്പിച്ചാർത്തുവളരുന്നു.
അവിശ്വാസത്തിന്റെയും നോവിന്റെയും വിത്ത്
വെള്ളമൊഴിക്കാഞ്ഞതിനാൽ മുളച്ചില്ല!
ആകാശത്തേക്കു പടരാൻ നിന്ന സങ്കടങ്ങളുടെ
കടയ്ക്കൽ തന്നെ കത്തിവെച്ചത് നന്നായി.
വളമിട്ടതത്രയും സ്നേഹവാത്സല്യങ്ങൾക്കാണ്
അതുകൊണ്ടാവാം ചില പുഴുക്കുത്തുകൾ!
തിരക്കിന്റെ മാറാല തട്ടി ഇല ചുരുട്ടികളെ തുരത്തി
നേരം പോലെ നന്നാക്കണം.. പ്രതീക്ഷകളാണ്
കണ്ണു തെറ്റിയാൽ നശിച്ചുപോകും, കലികാലമല്ലേ?

         അനുപമ കെ ജി

വാലന്റെെൻ.

                     അനുപമ കെ ജി
ഇന്നലെ വഴിയരികിൽ ചത്തുമലച്ച
പ്രണയം ഇന്നീ പ്രണയ ദിനത്തിൽ
നീ കുഴി വെട്ടി മൂടിയത് നന്നായി !
വെള്ളപുതപ്പിക്കാനെത്തിയില്ലേലും
ഞാൻ ഒരു പുഷ്പചക്രം സമർപ്പിച്ചു,
എന്റെയും നിന്റെയും പേരിൽ,
വിഷം തീണ്ടി മരിക്കും മുൻപ് പകർന്ന
മധുരത്തിന്റെ ഓർമ്മയിൽ -
ഹൃദയരക്തത്തിന്റെ നിറമുള്ള
പൂക്കളാലൊരു റീത്ത്!
ചത്തവന് പൂക്കൾക്ക് പോയിട്ട്
സ്വപ്നങ്ങൾക്കു പോലും പ്രസക്തിയില്ല,
എങ്കിലും ....
ഒരിറ്റു കണ്ണീരിന്റെ നനവു പോലുമില്ലാതെ
വരണ്ടുപോയ മണ്ണിൽ പ്രണയംമണ്ണിട്ടു -
മൂടാമെന്ന് നീയാണ് തീരുമാനിച്ചത്,
കോപാഗ്നിയിൽ ചിതയെരിക്കാമെന്നാണ്
ഞാൻ ഓർത്തുറപ്പിച്ചത്,
എന്റെ മനസെന്നും തന്തൂരിയടുപ്പല്ലേ?,
അവിടെയും സമവായത്തിലെത്താനായില്ല !
 **.     **.       **.    **.   **.   **.     **.     **
ഇനിയീ ഉറുമ്പുകൾക്കിവിടെയെന്താണിടപാട്?
പ്രണയത്തിന്റെ നീരിന് ചത്താലും
മധുരമുണ്ടാവുമോ എന്തോ?
ഓ.. മതി, എനിക്കുറക്കം വരുന്നു!!

Friday, December 14, 2018

മതിലുകൾ



 മതിലുകൾ വളർന്നു വളർന്നു
വഴി നഷ്ടപ്പെട്ടുപോയ എന്റെ വീട്
 പുല്ലുകളെ തൊട്ടുരുമ്മിയിരുന്ന
 ഒറ്റയടിപ്പാത കുട്ടിക്കാലത്തേ നഷ്ടമായിപ്പോയി!
 ഉച്ചവെയിലിൽ തിളയ്ക്കുന്ന ടാറിട്ട റോഡിലേക്ക്
ഇറങ്ങിപ്പോയത് യൗവ്വനമായിരുന്നു..
 വാഹനത്തിന്റെ ഇരമ്പലിന് മൗനം വഴിമാറി;
കണിശമായ കച്ചവട കണ്ണുകളാണ്
 വീടിനെ പിന്നിലേക്ക് പടി കടത്തിയത് .
തുളസിത്തറയുടെ നെഞ്ച് പിളർന്ന മതിൽ
 പൂച്ചെടികളുടെ കരച്ചിൽ കേട്ടതേയില്ല!
 അമ്മയുടെ കോന്തലക്കൽ തൂങ്ങിയ ഉണ്ണികൾ
വളർന്നു പോയപ്പോൾ വെട്ടിമുറിക്കലുകൾ ക്കൊപ്പം
 കൊട്ടിയടച്ചു പോയ പടിപ്പുരയും!
 മതിലുകൾക്ക് അപ്പുറത്തേക്കു യാത്ര പോകാൻ
വാർധക്യത്തിന് ഇനി ബാക്കിയുള്ളത്
ഒരൊറ്റ യാത്ര മാത്രം!

                                            അനുപമ കെ ജി

ചെമ്പരത്തി

ചെമ്പരത്തി
അനുരാഗ മധുരം പുരട്ടി ഹൃദയങ്ങളിലേക്ക്
കുലച്ച അമ്പുകളുടെ തുമ്പത്ത്
അറിയാതെ പോലുമാരുമെന്നെ കോർത്തില്ല!
എനിക്കു പതിച്ചു തന്നതോ,
ഉന്മാദത്തിന്റെ പടഹധ്വനി കേൾക്കും
ബാഹ്യ കർണ്ണങ്ങൾ മാത്രം!
ചങ്ക്തുളച്ചു കേറുന്ന കത്തിത്തലപ്പത്തെ
ചൂടിന്റെ ചായം തേച്ചാണ് ഞാൻ വിരിഞ്ഞത്
വെറുപ്പും, വേദനയും, വടിവൊത്ത സ്വപ്നവും
തലങ്ങും വിലങ്ങും ചാലിട്ടൊഴുകുംഞരമ്പുകൾ
അതിനൊക്കെയപ്പുറം കൗതുകത്തിന്റെമിനുപ്പ് ,
നൊമ്പരം ചേർത്തൊന്നമർത്തിപ്പിഴിഞ്ഞാൽ
കാഴ്ച കൊത്തിപ്പറിക്കുമിരുട്ടിൻ കറുപ്പ്!
എങ്കിലും ജീവന്റെ നടയിലെരിയും തീപ്പന്തമായ് ഞാൻ
വിരിഞ്ഞെത്ര വസന്തത്തിനേകീ ഇടിമുഴക്കം!
തലയുയർത്തി ,ഉയരങ്ങളിൽ മിഴിയൂന്നി,
ആകാശം മാത്രം കിനാവു കണ്ട്,
വിശുദ്ധിയുടെ വെളുപ്പും സ്നേഹസുഗന്ധങ്ങളും
ഉപേക്ഷിച്ച്, അന്തിച്ചോപ്പിന്റെ  നിശബ്ദമന്ത്രമായ്
പൂക്കാലങ്ങൾതീർത്തുകൊണ്ടേയിരിക്കുo.
പൂമ്പാറ്റകൾക്കും പൂങ്കാറ്റിനും വേണ്ടാത്ത
ഒരപരാധിയുടെ വിജയഗാഥകൾ രചിച്ചു,
ഒറ്റയാനാവുന്നതിൽ പരം ആത്മഹർഷം
മറ്റേതു ജന്മത്തിനു നല്കാനാവും ?-
അനുപമ കെ.ജി(12/12/18)

കഠ് വ താഴ്വര

           
                                                 
ആരോ നെഞ്ചിലൊരു കത്തി താഴ്ത്തുമ്പോലെ
കരളു നീറുന്നൊരൊടുങ്ങാത്ത വേദന
മാപ്പപേക്ഷിക്കുവാൻൻ പോലുമശക്തയായ്
താഴ്ന്ന ശിരസ്സൊന്നുയർത്താതെ, ഗദ്ഗദം
കുരുക്കിട്ട തൊണ്ടയിലൊരലമുറ
ചങ്ങലക്കിട്ടു ഞാൻ ശങ്കിച്ചൊരണുവിട,
നിന്നെ തറച്ചെറിഞ്ഞാർത്തു ചിരിച്ചവരെ
ഭസ്മമാക്കാനെത്തുന്നതേതവതാരങ്ങൾ?
'മതേതര മിന്ത്യ തൻ  മുഖം മൂടിയഴിഞ്ഞൂർന്ന്
ചോര വാർക്കുന്നു.. നിരാലംബ ബാല്യമായ്
കണ്ണും കാതും പറിച്ചെറിഞ്ഞോടുന്നു
തുണിയുരിക്കപ്പെട്ടവ്യഥിതരാംദേവതകൾ.. 
മഞ്ഞിൽ വെറുങ്ങലിച്ചമർന്നിരിപ്പാണ്
പുഴുതിന്നമനുഷ്യത്വം,ജീർണം ,മലീമസം
നിൻറെ നോവിൽ കാട്ടുകുതിരകൾ മേഞ്ഞതും
പിഞ്ചുടലാൽ ക്രൂരബലിപൂജയാടിയതും
കൺമുന്നിൽ മാറാതെ കത്തി നിൽക്കുന്നു
തീയായെരിയുന്നു പകയുടെകനലെന്നിൽ
സർവ്വം ചുട്ടെരിച്ചട്ടഹസിക്കുവാൻ  ,വരുമോ
കലിയുഗത്തിൻ നാഥനൊരു'കലി'യെങ്കിലും?
                     അനുപമ കെ ജി

Wednesday, December 12, 2018

സമാന്തരം

                                             
തകർന്ന പ്രണയത്തിന്റെ ചീളുകൾക്കിടെ
ഞാനിവിടെ ഒറ്റക്കിരിപ്പുണ്ട്, നീയോ?
ലാളനകളുടെ മാറാല പിടിച്ച ഓർമകൾ
തട്ടി മിനുക്കാതെ, ഇരുട്ടിലേക്ക് വേരുകൾ
താഴ്ത്തി ,വെളിച്ചത്തെ തൂക്കിലേറ്റിയ
കൺകോണിൽ വരൾച്ചയുടെ നീറ്റലാറ്റാൻ
നിന്റെ ചിരി ഓർത്തെടുക്കാൻ വൃഥാ ശ്രമിച്ച്
ഈ റെയിൽപ്പാളത്തിന്റെ സമാന്തരത്തിൽ
മനസുരുക്കി ഞാനിവിടെത്തന്നെയുണ്ട്, നീയോ?
കലാപമുയർത്തി കുതറിയോടിയ
 കറുത്ത തീവണ്ടികൾ പാളംതെറ്റി
 കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തി
വെളിച്ചത്തിന്റെ അവസാനതുള്ളിയും
 കുടിച്ചുവറ്റിച്ച കോടമഞ്ഞിൽ
പാളങ്ങൾ വെറുങ്ങലിച്ചു
തൂങ്ങിയാടാനുള്ള മരക്കൊമ്പു തേടി
 ആത്മാവും പടിയിറങ്ങി
 കുതിച്ചെത്തുന്ന ഒരിരമ്പത്തിനു കാതോർത്ത്
ഞാനിവിടെത്തന്നെയുണ്ട് ,വേറെവിടെ പോകാൻ!!  

ഭൂമി

       
നിന്റെ കൂർത്ത നഖങ്ങളാൽ
വിവസ്ത്രയാക്കപ്പെട്ടവൾ ഞാൻ
പൊള്ളുന്ന ചൂടിലിറച്ചി വേവുമ്പോളും
ഒരു ചീള് തണൽ ബാക്കിയാക്കാതെ
ഉരിഞ്ഞെടുത്തത് എന്റെ മാനം
കിനിയാനിറ്റു കണ്ണീരില്ലാതെ
ഊറ്റി വറ്റിച്ചതെന്റെ ധമനികൾ!
കുടിവെള്ളം തിരഞ്ഞ് തുളച്ചുതുളച്ച്
നിന്റെ കരങ്ങൾ നീണ്ടത്
എന്റെ ഗർഭാശയത്തിലേക്കാണ്,
ജീവരക്തവുമൂറ്റി നിവർന്നു
തലപൊക്കിഞെളിയുമ്പോൾ
നാളത്തെ ദാഹത്തിനെന്തെന്ന്
നീയോർക്കാൻ പഠിച്ചില്ല
അഗാധ ഗർഭങ്ങളിലിരുന്ന്
വരും തലമുറ ശ്വാസം കിട്ടാതെ
പിടഞ്ഞതും , അലറിക്കരഞ്ഞതും
നീ കണ്ടതേയില്ല!
കോൺക്രീറ്റ് മാത്രം മുള പൊട്ടുന്ന
മച്ചിയായ് തളർന്നത് ഞാൻ .
പൂക്കളും പുഴയും കാറ്റും കിളികളും
നീ പിഴുതെറിഞ്ഞതിലാണ് പെട്ടത്
എല്ലില്ലാ നാവും കുനഷ്ഠു നിറയും
തലച്ചോറും മാത്രമായ് നീ വളർന്നത്
ഞാൻ കാണാതെയല്ല,
നിലാവിന്റെ കുളിരിലും ,മഞ്ഞിലും
മഴത്തുള്ളിച്ചിരിയിലും നീ വിഷംതേച്ചത്
 ഞാനറിയാതെയുമല്ല,
-നിന്റെ നാശം തടുക്കാനെനിക്കറിയാഞ്ഞിട്ട്.
ശ്വാസം നേർക്കുമ്പോൾ ഞാൻ
പിടച്ച ഓരോ പിടപ്പും
നിന്നെ ഉണർത്താനായിരുന്നു
നീയുറങ്ങുകയല്ല, ഉറക്കം നടിക്കുകയല്ലേ?
ഇനി തേടിയെത്തുന്ന ഉറക്കം കെട്ട
രാവുകൾക്കൊടുവിൽ നീയുറങ്ങും
നിത്യനിതാന്ത നിദ്ര, അതുവരെ
ശുഭരാത്രി...
                 അനുപമ .കെ .ജി
26/4/16



പുഴ

             
കട്ട കുത്തിയ ചളിനിറമുള്ള മൺതിട്ടകൾക്കിടയിലെ
അടയാളങ്ങൾക്കിടയിൽ ദൈവവിശ്വാസം പോലെ
വിണ്ടുകീറിപ്പോയ ഒരു വിശ്വാസം....
ലോറിച്ച ക്രങ്ങളുടെ പാടിലമർന്നു പോയ
ചതഞ്ഞരഞ്ഞ ഒരോർമ്മ!,
തിമിർത്ത മഴയിൽപ്പോലും നിറയാതെ .... പുഴ.
ഒന്നു നിറഞ്ഞൊഴുകാൻ കൊതിയാവുന്നു ,
പുഴയ്ക്കല്ല... വർൾച്ച കണ്ടമിഴികൾക്ക് !
                                             അനുപമ .കെ .ജി

Sunday, February 25, 2018

കണ്ണീർ..,

     
കണ്ണൂരല്ലിത് ...കണ്ണീർ..,
കരളിൽ കനിവില്ലാ കരിമ്പാറകൾ വാഴു-
മിരവിന്റെ നിറമുള്ള കണ്ണൂർ!!
കതിരോനുദിക്കുമ്പോൾ നേരംകളയാതെ
കുരുതിക്കു വാളൂരിച്ചോക്കുന്ന കണ്ണൂർ,
ചോപ്പല്ല ചോരയുണങ്ങിക്കറുത്തു പോയ്..
കണ്ണീരിലുപ്പുകുറുക്കുന്ന തീരങ്ങൾ.
കാറ്റിന്നു പോലും ചുവപ്പിന്റെ ഗന്ധം,
കൊലവിളിയിലമരുന്നു തേങ്ങൽ
കുരുതിക്കളം നിറഞ്ഞാടുന്നു തെയ്യങ്ങൾ,
വെട്ടി നുറുക്കുന്നുടൽപ്പൂവുകൾ;
കണ്ണുരല്ലിത് കണ്ണീർ !
കരൾ മുറിഞ്ഞാർത്തുപെയ്യും വിലാപങ്ങൾ ,
പട്ടച്ചരടറ്റനാഥമാം ബാല്യങ്ങൾ,
പെരുവഴിയിലുടയും ശിരസിനൊപ്പം മാഞ്ഞ
സിന്ദൂരരേഖകൾ... താലിച്ചരടുകൾ
ചായുന്ന മേൽക്കൂര തോളിനാൽ താങ്ങാൻ
വെറുതെ ശ്രമിക്കും നിരാലംബ വാർദ്ധക്യം,
മാമ്പൂവു കണ്ടു കൊതിച്ച മാതൃത്വങ്ങൾ
കണ്ണിലുറവിട്ട വരൾച്ചതീണ്ടാപ്പുഴകൾ
കണ്ണൂരല്ലിത്...കണ്ണീർ ...!
തിട്ടൂരമെഴുതി ,ജപിച്ച വാൾ കൈമാറി
അങ്കക്കലി കടം നൽകുന്ന മൂപ്പൻമാർ
ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങുകൾ
ഉറയുന്നു തീരാ കുടിപ്പകയിൽ ,
ഒരു നിമിഷമില്ലവർക്കോർക്കുവാൻ നാളെയി
'തിട്ടൂരമെന്നെയും തേടിയെത്തും '
അന്ന് പിടഞ്ഞ് കുരൽ പിളരുന്നേര-
മണയില്ല നെഞ്ചോടടുപ്പിച്ച മേലാളർ,
തെരുവിലിരക്കാനിറങ്ങും കിടാങ്ങൾക്ക്
തണലേകുകില്ല പ്രിയ തത്വശാസ്ത്രങ്ങൾ,
ഓർമ്മകളിലുണ്ടായിരിക്കണം വേരുകൾ
കടയറുക്കാൻ വെട്ടുമോരോരോ വെട്ടിലും...

Sunday, September 17, 2017

കണ്ണ്

           
കനത്ത ഇരുട്ടിലും, കണ്ണെത്താ കനവിലും
കാഴ്ചയേറി വന്നപ്പോൾ ഞാനെന്റെ
കണ്ണുകൾ ചൂഴ്ന്നെടുത്ത് ചവറ്റുകൊട്ടേലിട്ടു!
പതിയെ ചപ്പുചവറിനൊപ്പം കുപ്പയിലേക്കും,
പക്ഷെ പുതുമഴ പെയ്തപ്പോൾ തൊടിയിൽനാമ്പിട്ട
ഇളം വള്ളികളിൽ നിറയെ പൂത്തത് വിടർന്ന കൺകൾ !!
കാഴ്ചകളിൽ നിന്നെനിക്ക് ഒളിച്ചോടാനാവുന്നില്ലല്ലോ ദൈവമേ!

Monday, August 7, 2017

നീല നഗരങ്ങൾ


നഗരമാലിന്യങ്ങളിൽ നിന്നുയിർ പൂണ്ട്
ഇര തേടുന്ന ഓന്തുകളാണ് ചുറ്റിലും,
കളിക്കോപ്പുകൾക്കിടയിലൂടെ പതുങ്ങി വന്ന്
നീല നാവു നീട്ടുന്നു
പാപഭാരങ്ങളില്ലാത്ത പെൺ ബാല്യത്തിലേക്ക്!
അലയടിച്ചു പതയ്ക്കുന്ന നീലക്കടലിൽ
നീലച്ചുപോയ ഞരമ്പുകളുമായി ഒരു ജനത !
ആർക്കാണ് ഭ്രാന്ത് ?
കാമക്കനലെരിയുന്ന യുവതയ്ക്കോ?
കണ്ണുപൊത്തുന്ന ജനതയ്ക്കോ?
അതോ കണ്ണു നഷ്ടപ്പെട്ട രാജാക്കൾക്കോ?
നിത്യ നരക വാർത്തകളിൽ ചോരയും
കണ്ണീരുമിറ്റുന്ന കുഞ്ഞുടലുകൾ
മരവിച്ചു കിടക്കവേ,
നീലച്ചതുരത്തിലെ അധിക പ്രസംഗികൾ
അഭിസാരികയുടെ പാവാട ച്ചരടിന്റെ
കുരുക്കഴിക്കുകയായിരുന്നു,
അവളുടെ വെളിപാടുകൾക്ക്
കാതോർത്തിരിപ്പായിരുന്നു....,
കുഞ്ഞുടലിന്റെ ചുടുതേടുന്നവനെ
എതിർക്കാനവർക്കെങ്ങു നേരം?
പുളിപ്പില്ലാത്ത ഒരു പെൺനാവിൽ നിന്ന്
ഇനിയുതിരുന്ന പേരേതെന്ന് ചികയേ
മറ്റൊന്നുമോർക്കാൻ മനസുമില്ല.
അന്യന്റെ ചോറ്റുപാത്രത്തിലേക്ക്
കണ്ണയ ക്കാൻ വെമ്പും സംസ്ക്കാര സൂക്ഷിപ്പുകാർ
'മാ.. നിഷാദ' എന്നുറക്കെപ്പറയാൻ
ആദികവിയെപ്പോലും ബാക്കി വെച്ചില്ലേ???
പെറ്റമ്മമാരുടെ നെഞ്ചിലെ അഗ്നിപർവതങ്ങൾ
തിളച്ചൊഴുകേണ്ട സമയമായ്....,
നാമുണർന്നേ തീരു..

Saturday, August 5, 2017

കള്ളം

 
കാറ്റിനോടും വെയിലിനോടും ഞാൻ
കള്ളം പറയാറില്ല,
പറഞ്ഞതത്രയും സമയത്തോടാണ്....,
രാത്രിയോടും, പകലിനോടും
നിലയ്ക്കാത്ത ഘടികാരമിടിപ്പിനോടും
ഞാൻ പറഞ്ഞ കള്ളങ്ങൾ ഓർത്തുവെച്ചിട്ടേയില്ല!
ഓർത്തെടുക്കാൻ ശ്രമിക്കവെ
വക്കു ടയാത്ത ചില കള്ളങ്ങൾ
എന്നെ നോക്കി കണ്ണിറുക്കി!
കോമ്പല്ലുകാട്ടി ചിരിച്ച ചിലത്
ശരിക്കുമെന്നെ പേടിപ്പിച്ചു,
മാഞ്ഞുപോയവ മെല്ലെ വേദനിപ്പിച്ചു....,
പാവാട ഞൊറിയിലെ സ്വർണനൂലിനെയും
പാലപ്പൂ വിന്റെ യക്ഷി ഗന്ധത്തെയും കുറിച്ച്
നുണ പറഞ്ഞത് ബാല്യത്തോട്
കൺകോണിലേറ്റ മിഴിമുനകണ്ടില്ലെന്ന്
കൗമാരത്തോടും,
വിരൽത്തുമ്പ് തൊട്ടാൽ പതയ്ക്കില്ല നെഞ്ചെന്ന്
യൗവനത്തോടും ആണയിട്ടു..,
അപ്പോൾ കല്ലുവെച്ച നുണ ചങ്കിലായിരുന്നു,
ഇപ്പോൾ നിന്നെ മനസിലാവുന്നില്ലെന്ന്
വെറുതെ പറയുമ്പോഴും,
എന്നെത്തന്നെ അറിയുന്നില്ലെന്ന
സത്യം മറച്ചുവയ്ക്കുമ്പോഴും
ഞാൻ നുണപറയുന്നത് ജീവിതത്തോടാണ് !!

Saturday, July 29, 2017

തിരുശേഷിപ്പുകൾ!!



ഞാൻ നിഷ്കാസിതരുടെ
പറുദീസയുടെ കാവൽക്കാരി
കടം കൊണ്ട അത്താണികളിൽ
തല ചായ്ക്കുമ്പോൾ ,
മിന്നൽ പിണരായ് തലോടുന്ന
സ്വപ്നങ്ങൾ ,
നിമിഷാർദ്ധത്തിന്റെ മാത്രം ആയുസുള്ള
വിലക്കപ്പെടുന്ന, മുഖം തിരിയ്ക്കുന്ന
അല്പാവകാശങ്ങൾ!
സുനാമിയിലേക്കെറിഞ്ഞ
 നിശ്വാസങ്ങളിൽ നിന്നും
പുളഞ്ഞോടിയ നൊമ്പരത്തിന്റെ -
കാറ്റേറ്റ് കറുത്ത പോയ
കണക്കുകൂട്ടലുകൾ
വിശ്വാസത്തിന്റെ താക്കോൽ കൂട്ടം
തീയിലുരുക്കി വിയർത്തു പോയ
ആത്മ ബന്ധത്തിന്റെ
പാഴ് വാക്കുകൾ,
തിരക്കിന്റെ കൊടുങ്കാറ്റിൽ
ഒളിപ്പിക്കാൻ ശ്രമിച്ച
വേദനയുടെ മേഘത്തുണ്ടുകൾ
പേമാരിയായ് തന്നെ പെയ്തു നിന്ന
ഞാറ്റുവേല രാവിന്റെ
തുളയ്ക്കുന്ന മരവിപ്പ്!
ചിരിക്കാൻ ശ്രമിച്ച് വികൃതമായ് പോയ
പകലുകളിലൊന്നിൽ
ക്ലാവു പിടിക്കാതെ ബാക്കിയായ
ഒരീണം!
ഓട്ട വീണ ഓർമ്മപ്പെട്ടിയിൽ
ഞാൻ സൂക്ഷിച്ചതിത്ര മാത്രം!

                                അനുപമ

കാലിഡോസ്കോപ്പ്




കിനാവിന്റെ അടർന്നു പോയ വക്കുകൾ
കാലിഡോസ്കോപ്പിലേക്കിട്ട്
സൂക്ഷിച്ചു നോക്കി ഞാൻ ...
അതിശയം!
നിറങ്ങൾ വാരിയണിഞ്ഞ ഒരു പുതു ലോകം.,
എന്റെ സ്വപ്നത്തുണ്ടുകൾ തന്നെയോ? നിമിഷാർദ്ധ സന്ദേഹം,
കണ്ണുകൾക്കല്ലേയീ മായക്കാഴ്ചയുള്ളു...
തൊട്ടു നോക്കുന്ന വിരലിനും
നുണഞ്ഞു നോക്കുന്ന മനസിനും
നേരിന്റെ നീറ്റലറിയും...
മായകളിൽ ഭ്രമിക്കാനാവില്ല
കണ്ണാടിച്ചില്ലുകൾക്കും വെളിച്ചത്തിനും ഒടുവിൽ
ഒളിച്ചു നിൽക്കുന്ന ഇരുട്ടിന്റെ ആഴം
പല തവണ അളന്നു നോക്കിയതിനാലാവാം...

ശലഭങ്ങൾ

             ശലഭങ്ങൾ


പോർവിമാനങ്ങളെ കേട്ടിട്ടില്ലാത്ത
 കുഞ്ഞു ശലഭങ്ങൾ യുദ്ധത്തെ
പേടിക്കാറില്ല ... പക്ഷെ
പച്ചിലകൾക്കിടയിൽ പതുങ്ങി
കണ്ണു കൂർപ്പിക്കുന്ന പല്ലികളെ ,
വലയൊരുക്കി തക്കം പാർക്കുന്ന
ചിലന്തികളെ, ... പേടിക്കാതെ വയ്യ!
നിമിഷ നേരത്തിന്റെ കൺപതർച്ചയിൽ
ജന്മം തന്നെ കുരുങ്ങിപ്പോയേക്കാം.
ഇടിമിന്നലിനേയും പേമാരിയേയും
ഭയന്നില്ലെങ്കിലും പുൽനാമ്പിനൊപ്പം
നിറം മാറി ചതിക്കുന്ന പേക്കിനാവിൽ
അലച്ചുണരാതെ വയ്യ!
ലോകം കാണാൻ കൺമിഴിക്കും മുമ്പ്
രുചി പിടിച്ചെത്തുന്ന കൂർത്ത കോമ്പല്ലുകൾ,
പൂ നിറം ചേർത്ത ചിറകടിക്കുമ്പോൾ
 മണംതേടിയെത്തും കൂർച്ചുണ്ടുകൾ
പേടിയാണെന്നും
 പറക്കാൻ ,ഉറക്കെചിരിക്കാൻ
പേടിയാണീ ഭൂവിൽ കൺതുറക്കാൻ പോലും!
                                              അനുപമ കെ ജി

Friday, October 1, 2010

മിന്നാമിനുങ്ങ്


മിന്നാമിനുങ്ങുകള്‍ ഒന്നും ഒളിച്ചുവെക്കാറില്ല!
ഹൃദയത്തുടിപ്പുകള്‍ പോലും,
കിനാക്കള്‍ നക്ഷത്രങ്ങളെപ്പോലെ
മിന്നിച്ച്,
പ്രണയസുഗന്ധം പരത്തി
നിലാവില്‍
പറന്നു നടക്കുന്നു,
ഓര്‍മ്മപ്പെരുമഴയില്‍
അണഞ്ഞുപോവാതെ-
നേരെ ഹൃദയത്തിലേക്ക്
പറന്നുകയറുന്നു,
നിന്റെ ചിരിപോലെ...,
നിലാവുപോലെ...,
നിന്നെപ്പോലെ ! ! !