Friday, December 14, 2018

മതിലുകൾ



 മതിലുകൾ വളർന്നു വളർന്നു
വഴി നഷ്ടപ്പെട്ടുപോയ എന്റെ വീട്
 പുല്ലുകളെ തൊട്ടുരുമ്മിയിരുന്ന
 ഒറ്റയടിപ്പാത കുട്ടിക്കാലത്തേ നഷ്ടമായിപ്പോയി!
 ഉച്ചവെയിലിൽ തിളയ്ക്കുന്ന ടാറിട്ട റോഡിലേക്ക്
ഇറങ്ങിപ്പോയത് യൗവ്വനമായിരുന്നു..
 വാഹനത്തിന്റെ ഇരമ്പലിന് മൗനം വഴിമാറി;
കണിശമായ കച്ചവട കണ്ണുകളാണ്
 വീടിനെ പിന്നിലേക്ക് പടി കടത്തിയത് .
തുളസിത്തറയുടെ നെഞ്ച് പിളർന്ന മതിൽ
 പൂച്ചെടികളുടെ കരച്ചിൽ കേട്ടതേയില്ല!
 അമ്മയുടെ കോന്തലക്കൽ തൂങ്ങിയ ഉണ്ണികൾ
വളർന്നു പോയപ്പോൾ വെട്ടിമുറിക്കലുകൾ ക്കൊപ്പം
 കൊട്ടിയടച്ചു പോയ പടിപ്പുരയും!
 മതിലുകൾക്ക് അപ്പുറത്തേക്കു യാത്ര പോകാൻ
വാർധക്യത്തിന് ഇനി ബാക്കിയുള്ളത്
ഒരൊറ്റ യാത്ര മാത്രം!

                                            അനുപമ കെ ജി

ചെമ്പരത്തി

ചെമ്പരത്തി
അനുരാഗ മധുരം പുരട്ടി ഹൃദയങ്ങളിലേക്ക്
കുലച്ച അമ്പുകളുടെ തുമ്പത്ത്
അറിയാതെ പോലുമാരുമെന്നെ കോർത്തില്ല!
എനിക്കു പതിച്ചു തന്നതോ,
ഉന്മാദത്തിന്റെ പടഹധ്വനി കേൾക്കും
ബാഹ്യ കർണ്ണങ്ങൾ മാത്രം!
ചങ്ക്തുളച്ചു കേറുന്ന കത്തിത്തലപ്പത്തെ
ചൂടിന്റെ ചായം തേച്ചാണ് ഞാൻ വിരിഞ്ഞത്
വെറുപ്പും, വേദനയും, വടിവൊത്ത സ്വപ്നവും
തലങ്ങും വിലങ്ങും ചാലിട്ടൊഴുകുംഞരമ്പുകൾ
അതിനൊക്കെയപ്പുറം കൗതുകത്തിന്റെമിനുപ്പ് ,
നൊമ്പരം ചേർത്തൊന്നമർത്തിപ്പിഴിഞ്ഞാൽ
കാഴ്ച കൊത്തിപ്പറിക്കുമിരുട്ടിൻ കറുപ്പ്!
എങ്കിലും ജീവന്റെ നടയിലെരിയും തീപ്പന്തമായ് ഞാൻ
വിരിഞ്ഞെത്ര വസന്തത്തിനേകീ ഇടിമുഴക്കം!
തലയുയർത്തി ,ഉയരങ്ങളിൽ മിഴിയൂന്നി,
ആകാശം മാത്രം കിനാവു കണ്ട്,
വിശുദ്ധിയുടെ വെളുപ്പും സ്നേഹസുഗന്ധങ്ങളും
ഉപേക്ഷിച്ച്, അന്തിച്ചോപ്പിന്റെ  നിശബ്ദമന്ത്രമായ്
പൂക്കാലങ്ങൾതീർത്തുകൊണ്ടേയിരിക്കുo.
പൂമ്പാറ്റകൾക്കും പൂങ്കാറ്റിനും വേണ്ടാത്ത
ഒരപരാധിയുടെ വിജയഗാഥകൾ രചിച്ചു,
ഒറ്റയാനാവുന്നതിൽ പരം ആത്മഹർഷം
മറ്റേതു ജന്മത്തിനു നല്കാനാവും ?-
അനുപമ കെ.ജി(12/12/18)

കഠ് വ താഴ്വര

           
                                                 
ആരോ നെഞ്ചിലൊരു കത്തി താഴ്ത്തുമ്പോലെ
കരളു നീറുന്നൊരൊടുങ്ങാത്ത വേദന
മാപ്പപേക്ഷിക്കുവാൻൻ പോലുമശക്തയായ്
താഴ്ന്ന ശിരസ്സൊന്നുയർത്താതെ, ഗദ്ഗദം
കുരുക്കിട്ട തൊണ്ടയിലൊരലമുറ
ചങ്ങലക്കിട്ടു ഞാൻ ശങ്കിച്ചൊരണുവിട,
നിന്നെ തറച്ചെറിഞ്ഞാർത്തു ചിരിച്ചവരെ
ഭസ്മമാക്കാനെത്തുന്നതേതവതാരങ്ങൾ?
'മതേതര മിന്ത്യ തൻ  മുഖം മൂടിയഴിഞ്ഞൂർന്ന്
ചോര വാർക്കുന്നു.. നിരാലംബ ബാല്യമായ്
കണ്ണും കാതും പറിച്ചെറിഞ്ഞോടുന്നു
തുണിയുരിക്കപ്പെട്ടവ്യഥിതരാംദേവതകൾ.. 
മഞ്ഞിൽ വെറുങ്ങലിച്ചമർന്നിരിപ്പാണ്
പുഴുതിന്നമനുഷ്യത്വം,ജീർണം ,മലീമസം
നിൻറെ നോവിൽ കാട്ടുകുതിരകൾ മേഞ്ഞതും
പിഞ്ചുടലാൽ ക്രൂരബലിപൂജയാടിയതും
കൺമുന്നിൽ മാറാതെ കത്തി നിൽക്കുന്നു
തീയായെരിയുന്നു പകയുടെകനലെന്നിൽ
സർവ്വം ചുട്ടെരിച്ചട്ടഹസിക്കുവാൻ  ,വരുമോ
കലിയുഗത്തിൻ നാഥനൊരു'കലി'യെങ്കിലും?
                     അനുപമ കെ ജി

Wednesday, December 12, 2018

സമാന്തരം

                                             
തകർന്ന പ്രണയത്തിന്റെ ചീളുകൾക്കിടെ
ഞാനിവിടെ ഒറ്റക്കിരിപ്പുണ്ട്, നീയോ?
ലാളനകളുടെ മാറാല പിടിച്ച ഓർമകൾ
തട്ടി മിനുക്കാതെ, ഇരുട്ടിലേക്ക് വേരുകൾ
താഴ്ത്തി ,വെളിച്ചത്തെ തൂക്കിലേറ്റിയ
കൺകോണിൽ വരൾച്ചയുടെ നീറ്റലാറ്റാൻ
നിന്റെ ചിരി ഓർത്തെടുക്കാൻ വൃഥാ ശ്രമിച്ച്
ഈ റെയിൽപ്പാളത്തിന്റെ സമാന്തരത്തിൽ
മനസുരുക്കി ഞാനിവിടെത്തന്നെയുണ്ട്, നീയോ?
കലാപമുയർത്തി കുതറിയോടിയ
 കറുത്ത തീവണ്ടികൾ പാളംതെറ്റി
 കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തി
വെളിച്ചത്തിന്റെ അവസാനതുള്ളിയും
 കുടിച്ചുവറ്റിച്ച കോടമഞ്ഞിൽ
പാളങ്ങൾ വെറുങ്ങലിച്ചു
തൂങ്ങിയാടാനുള്ള മരക്കൊമ്പു തേടി
 ആത്മാവും പടിയിറങ്ങി
 കുതിച്ചെത്തുന്ന ഒരിരമ്പത്തിനു കാതോർത്ത്
ഞാനിവിടെത്തന്നെയുണ്ട് ,വേറെവിടെ പോകാൻ!!  

ഭൂമി

       
നിന്റെ കൂർത്ത നഖങ്ങളാൽ
വിവസ്ത്രയാക്കപ്പെട്ടവൾ ഞാൻ
പൊള്ളുന്ന ചൂടിലിറച്ചി വേവുമ്പോളും
ഒരു ചീള് തണൽ ബാക്കിയാക്കാതെ
ഉരിഞ്ഞെടുത്തത് എന്റെ മാനം
കിനിയാനിറ്റു കണ്ണീരില്ലാതെ
ഊറ്റി വറ്റിച്ചതെന്റെ ധമനികൾ!
കുടിവെള്ളം തിരഞ്ഞ് തുളച്ചുതുളച്ച്
നിന്റെ കരങ്ങൾ നീണ്ടത്
എന്റെ ഗർഭാശയത്തിലേക്കാണ്,
ജീവരക്തവുമൂറ്റി നിവർന്നു
തലപൊക്കിഞെളിയുമ്പോൾ
നാളത്തെ ദാഹത്തിനെന്തെന്ന്
നീയോർക്കാൻ പഠിച്ചില്ല
അഗാധ ഗർഭങ്ങളിലിരുന്ന്
വരും തലമുറ ശ്വാസം കിട്ടാതെ
പിടഞ്ഞതും , അലറിക്കരഞ്ഞതും
നീ കണ്ടതേയില്ല!
കോൺക്രീറ്റ് മാത്രം മുള പൊട്ടുന്ന
മച്ചിയായ് തളർന്നത് ഞാൻ .
പൂക്കളും പുഴയും കാറ്റും കിളികളും
നീ പിഴുതെറിഞ്ഞതിലാണ് പെട്ടത്
എല്ലില്ലാ നാവും കുനഷ്ഠു നിറയും
തലച്ചോറും മാത്രമായ് നീ വളർന്നത്
ഞാൻ കാണാതെയല്ല,
നിലാവിന്റെ കുളിരിലും ,മഞ്ഞിലും
മഴത്തുള്ളിച്ചിരിയിലും നീ വിഷംതേച്ചത്
 ഞാനറിയാതെയുമല്ല,
-നിന്റെ നാശം തടുക്കാനെനിക്കറിയാഞ്ഞിട്ട്.
ശ്വാസം നേർക്കുമ്പോൾ ഞാൻ
പിടച്ച ഓരോ പിടപ്പും
നിന്നെ ഉണർത്താനായിരുന്നു
നീയുറങ്ങുകയല്ല, ഉറക്കം നടിക്കുകയല്ലേ?
ഇനി തേടിയെത്തുന്ന ഉറക്കം കെട്ട
രാവുകൾക്കൊടുവിൽ നീയുറങ്ങും
നിത്യനിതാന്ത നിദ്ര, അതുവരെ
ശുഭരാത്രി...
                 അനുപമ .കെ .ജി
26/4/16



പുഴ

             
കട്ട കുത്തിയ ചളിനിറമുള്ള മൺതിട്ടകൾക്കിടയിലെ
അടയാളങ്ങൾക്കിടയിൽ ദൈവവിശ്വാസം പോലെ
വിണ്ടുകീറിപ്പോയ ഒരു വിശ്വാസം....
ലോറിച്ച ക്രങ്ങളുടെ പാടിലമർന്നു പോയ
ചതഞ്ഞരഞ്ഞ ഒരോർമ്മ!,
തിമിർത്ത മഴയിൽപ്പോലും നിറയാതെ .... പുഴ.
ഒന്നു നിറഞ്ഞൊഴുകാൻ കൊതിയാവുന്നു ,
പുഴയ്ക്കല്ല... വർൾച്ച കണ്ടമിഴികൾക്ക് !
                                             അനുപമ .കെ .ജി

Sunday, February 25, 2018

കണ്ണീർ..,

     
കണ്ണൂരല്ലിത് ...കണ്ണീർ..,
കരളിൽ കനിവില്ലാ കരിമ്പാറകൾ വാഴു-
മിരവിന്റെ നിറമുള്ള കണ്ണൂർ!!
കതിരോനുദിക്കുമ്പോൾ നേരംകളയാതെ
കുരുതിക്കു വാളൂരിച്ചോക്കുന്ന കണ്ണൂർ,
ചോപ്പല്ല ചോരയുണങ്ങിക്കറുത്തു പോയ്..
കണ്ണീരിലുപ്പുകുറുക്കുന്ന തീരങ്ങൾ.
കാറ്റിന്നു പോലും ചുവപ്പിന്റെ ഗന്ധം,
കൊലവിളിയിലമരുന്നു തേങ്ങൽ
കുരുതിക്കളം നിറഞ്ഞാടുന്നു തെയ്യങ്ങൾ,
വെട്ടി നുറുക്കുന്നുടൽപ്പൂവുകൾ;
കണ്ണുരല്ലിത് കണ്ണീർ !
കരൾ മുറിഞ്ഞാർത്തുപെയ്യും വിലാപങ്ങൾ ,
പട്ടച്ചരടറ്റനാഥമാം ബാല്യങ്ങൾ,
പെരുവഴിയിലുടയും ശിരസിനൊപ്പം മാഞ്ഞ
സിന്ദൂരരേഖകൾ... താലിച്ചരടുകൾ
ചായുന്ന മേൽക്കൂര തോളിനാൽ താങ്ങാൻ
വെറുതെ ശ്രമിക്കും നിരാലംബ വാർദ്ധക്യം,
മാമ്പൂവു കണ്ടു കൊതിച്ച മാതൃത്വങ്ങൾ
കണ്ണിലുറവിട്ട വരൾച്ചതീണ്ടാപ്പുഴകൾ
കണ്ണൂരല്ലിത്...കണ്ണീർ ...!
തിട്ടൂരമെഴുതി ,ജപിച്ച വാൾ കൈമാറി
അങ്കക്കലി കടം നൽകുന്ന മൂപ്പൻമാർ
ചുടു ചോറുവാരുന്ന കുട്ടിക്കുരങ്ങുകൾ
ഉറയുന്നു തീരാ കുടിപ്പകയിൽ ,
ഒരു നിമിഷമില്ലവർക്കോർക്കുവാൻ നാളെയി
'തിട്ടൂരമെന്നെയും തേടിയെത്തും '
അന്ന് പിടഞ്ഞ് കുരൽ പിളരുന്നേര-
മണയില്ല നെഞ്ചോടടുപ്പിച്ച മേലാളർ,
തെരുവിലിരക്കാനിറങ്ങും കിടാങ്ങൾക്ക്
തണലേകുകില്ല പ്രിയ തത്വശാസ്ത്രങ്ങൾ,
ഓർമ്മകളിലുണ്ടായിരിക്കണം വേരുകൾ
കടയറുക്കാൻ വെട്ടുമോരോരോ വെട്ടിലും...

Sunday, September 17, 2017

കണ്ണ്

           
കനത്ത ഇരുട്ടിലും, കണ്ണെത്താ കനവിലും
കാഴ്ചയേറി വന്നപ്പോൾ ഞാനെന്റെ
കണ്ണുകൾ ചൂഴ്ന്നെടുത്ത് ചവറ്റുകൊട്ടേലിട്ടു!
പതിയെ ചപ്പുചവറിനൊപ്പം കുപ്പയിലേക്കും,
പക്ഷെ പുതുമഴ പെയ്തപ്പോൾ തൊടിയിൽനാമ്പിട്ട
ഇളം വള്ളികളിൽ നിറയെ പൂത്തത് വിടർന്ന കൺകൾ !!
കാഴ്ചകളിൽ നിന്നെനിക്ക് ഒളിച്ചോടാനാവുന്നില്ലല്ലോ ദൈവമേ!

Monday, August 7, 2017

നീല നഗരങ്ങൾ


നഗരമാലിന്യങ്ങളിൽ നിന്നുയിർ പൂണ്ട്
ഇര തേടുന്ന ഓന്തുകളാണ് ചുറ്റിലും,
കളിക്കോപ്പുകൾക്കിടയിലൂടെ പതുങ്ങി വന്ന്
നീല നാവു നീട്ടുന്നു
പാപഭാരങ്ങളില്ലാത്ത പെൺ ബാല്യത്തിലേക്ക്!
അലയടിച്ചു പതയ്ക്കുന്ന നീലക്കടലിൽ
നീലച്ചുപോയ ഞരമ്പുകളുമായി ഒരു ജനത !
ആർക്കാണ് ഭ്രാന്ത് ?
കാമക്കനലെരിയുന്ന യുവതയ്ക്കോ?
കണ്ണുപൊത്തുന്ന ജനതയ്ക്കോ?
അതോ കണ്ണു നഷ്ടപ്പെട്ട രാജാക്കൾക്കോ?
നിത്യ നരക വാർത്തകളിൽ ചോരയും
കണ്ണീരുമിറ്റുന്ന കുഞ്ഞുടലുകൾ
മരവിച്ചു കിടക്കവേ,
നീലച്ചതുരത്തിലെ അധിക പ്രസംഗികൾ
അഭിസാരികയുടെ പാവാട ച്ചരടിന്റെ
കുരുക്കഴിക്കുകയായിരുന്നു,
അവളുടെ വെളിപാടുകൾക്ക്
കാതോർത്തിരിപ്പായിരുന്നു....,
കുഞ്ഞുടലിന്റെ ചുടുതേടുന്നവനെ
എതിർക്കാനവർക്കെങ്ങു നേരം?
പുളിപ്പില്ലാത്ത ഒരു പെൺനാവിൽ നിന്ന്
ഇനിയുതിരുന്ന പേരേതെന്ന് ചികയേ
മറ്റൊന്നുമോർക്കാൻ മനസുമില്ല.
അന്യന്റെ ചോറ്റുപാത്രത്തിലേക്ക്
കണ്ണയ ക്കാൻ വെമ്പും സംസ്ക്കാര സൂക്ഷിപ്പുകാർ
'മാ.. നിഷാദ' എന്നുറക്കെപ്പറയാൻ
ആദികവിയെപ്പോലും ബാക്കി വെച്ചില്ലേ???
പെറ്റമ്മമാരുടെ നെഞ്ചിലെ അഗ്നിപർവതങ്ങൾ
തിളച്ചൊഴുകേണ്ട സമയമായ്....,
നാമുണർന്നേ തീരു..

Saturday, August 5, 2017

കള്ളം

 
കാറ്റിനോടും വെയിലിനോടും ഞാൻ
കള്ളം പറയാറില്ല,
പറഞ്ഞതത്രയും സമയത്തോടാണ്....,
രാത്രിയോടും, പകലിനോടും
നിലയ്ക്കാത്ത ഘടികാരമിടിപ്പിനോടും
ഞാൻ പറഞ്ഞ കള്ളങ്ങൾ ഓർത്തുവെച്ചിട്ടേയില്ല!
ഓർത്തെടുക്കാൻ ശ്രമിക്കവെ
വക്കു ടയാത്ത ചില കള്ളങ്ങൾ
എന്നെ നോക്കി കണ്ണിറുക്കി!
കോമ്പല്ലുകാട്ടി ചിരിച്ച ചിലത്
ശരിക്കുമെന്നെ പേടിപ്പിച്ചു,
മാഞ്ഞുപോയവ മെല്ലെ വേദനിപ്പിച്ചു....,
പാവാട ഞൊറിയിലെ സ്വർണനൂലിനെയും
പാലപ്പൂ വിന്റെ യക്ഷി ഗന്ധത്തെയും കുറിച്ച്
നുണ പറഞ്ഞത് ബാല്യത്തോട്
കൺകോണിലേറ്റ മിഴിമുനകണ്ടില്ലെന്ന്
കൗമാരത്തോടും,
വിരൽത്തുമ്പ് തൊട്ടാൽ പതയ്ക്കില്ല നെഞ്ചെന്ന്
യൗവനത്തോടും ആണയിട്ടു..,
അപ്പോൾ കല്ലുവെച്ച നുണ ചങ്കിലായിരുന്നു,
ഇപ്പോൾ നിന്നെ മനസിലാവുന്നില്ലെന്ന്
വെറുതെ പറയുമ്പോഴും,
എന്നെത്തന്നെ അറിയുന്നില്ലെന്ന
സത്യം മറച്ചുവയ്ക്കുമ്പോഴും
ഞാൻ നുണപറയുന്നത് ജീവിതത്തോടാണ് !!

Saturday, July 29, 2017

തിരുശേഷിപ്പുകൾ!!



ഞാൻ നിഷ്കാസിതരുടെ
പറുദീസയുടെ കാവൽക്കാരി
കടം കൊണ്ട അത്താണികളിൽ
തല ചായ്ക്കുമ്പോൾ ,
മിന്നൽ പിണരായ് തലോടുന്ന
സ്വപ്നങ്ങൾ ,
നിമിഷാർദ്ധത്തിന്റെ മാത്രം ആയുസുള്ള
വിലക്കപ്പെടുന്ന, മുഖം തിരിയ്ക്കുന്ന
അല്പാവകാശങ്ങൾ!
സുനാമിയിലേക്കെറിഞ്ഞ
 നിശ്വാസങ്ങളിൽ നിന്നും
പുളഞ്ഞോടിയ നൊമ്പരത്തിന്റെ -
കാറ്റേറ്റ് കറുത്ത പോയ
കണക്കുകൂട്ടലുകൾ
വിശ്വാസത്തിന്റെ താക്കോൽ കൂട്ടം
തീയിലുരുക്കി വിയർത്തു പോയ
ആത്മ ബന്ധത്തിന്റെ
പാഴ് വാക്കുകൾ,
തിരക്കിന്റെ കൊടുങ്കാറ്റിൽ
ഒളിപ്പിക്കാൻ ശ്രമിച്ച
വേദനയുടെ മേഘത്തുണ്ടുകൾ
പേമാരിയായ് തന്നെ പെയ്തു നിന്ന
ഞാറ്റുവേല രാവിന്റെ
തുളയ്ക്കുന്ന മരവിപ്പ്!
ചിരിക്കാൻ ശ്രമിച്ച് വികൃതമായ് പോയ
പകലുകളിലൊന്നിൽ
ക്ലാവു പിടിക്കാതെ ബാക്കിയായ
ഒരീണം!
ഓട്ട വീണ ഓർമ്മപ്പെട്ടിയിൽ
ഞാൻ സൂക്ഷിച്ചതിത്ര മാത്രം!

                                അനുപമ

കാലിഡോസ്കോപ്പ്




കിനാവിന്റെ അടർന്നു പോയ വക്കുകൾ
കാലിഡോസ്കോപ്പിലേക്കിട്ട്
സൂക്ഷിച്ചു നോക്കി ഞാൻ ...
അതിശയം!
നിറങ്ങൾ വാരിയണിഞ്ഞ ഒരു പുതു ലോകം.,
എന്റെ സ്വപ്നത്തുണ്ടുകൾ തന്നെയോ? നിമിഷാർദ്ധ സന്ദേഹം,
കണ്ണുകൾക്കല്ലേയീ മായക്കാഴ്ചയുള്ളു...
തൊട്ടു നോക്കുന്ന വിരലിനും
നുണഞ്ഞു നോക്കുന്ന മനസിനും
നേരിന്റെ നീറ്റലറിയും...
മായകളിൽ ഭ്രമിക്കാനാവില്ല
കണ്ണാടിച്ചില്ലുകൾക്കും വെളിച്ചത്തിനും ഒടുവിൽ
ഒളിച്ചു നിൽക്കുന്ന ഇരുട്ടിന്റെ ആഴം
പല തവണ അളന്നു നോക്കിയതിനാലാവാം...

ശലഭങ്ങൾ

             ശലഭങ്ങൾ


പോർവിമാനങ്ങളെ കേട്ടിട്ടില്ലാത്ത
 കുഞ്ഞു ശലഭങ്ങൾ യുദ്ധത്തെ
പേടിക്കാറില്ല ... പക്ഷെ
പച്ചിലകൾക്കിടയിൽ പതുങ്ങി
കണ്ണു കൂർപ്പിക്കുന്ന പല്ലികളെ ,
വലയൊരുക്കി തക്കം പാർക്കുന്ന
ചിലന്തികളെ, ... പേടിക്കാതെ വയ്യ!
നിമിഷ നേരത്തിന്റെ കൺപതർച്ചയിൽ
ജന്മം തന്നെ കുരുങ്ങിപ്പോയേക്കാം.
ഇടിമിന്നലിനേയും പേമാരിയേയും
ഭയന്നില്ലെങ്കിലും പുൽനാമ്പിനൊപ്പം
നിറം മാറി ചതിക്കുന്ന പേക്കിനാവിൽ
അലച്ചുണരാതെ വയ്യ!
ലോകം കാണാൻ കൺമിഴിക്കും മുമ്പ്
രുചി പിടിച്ചെത്തുന്ന കൂർത്ത കോമ്പല്ലുകൾ,
പൂ നിറം ചേർത്ത ചിറകടിക്കുമ്പോൾ
 മണംതേടിയെത്തും കൂർച്ചുണ്ടുകൾ
പേടിയാണെന്നും
 പറക്കാൻ ,ഉറക്കെചിരിക്കാൻ
പേടിയാണീ ഭൂവിൽ കൺതുറക്കാൻ പോലും!
                                              അനുപമ കെ ജി

Friday, October 1, 2010

മിന്നാമിനുങ്ങ്


മിന്നാമിനുങ്ങുകള്‍ ഒന്നും ഒളിച്ചുവെക്കാറില്ല!
ഹൃദയത്തുടിപ്പുകള്‍ പോലും,
കിനാക്കള്‍ നക്ഷത്രങ്ങളെപ്പോലെ
മിന്നിച്ച്,
പ്രണയസുഗന്ധം പരത്തി
നിലാവില്‍
പറന്നു നടക്കുന്നു,
ഓര്‍മ്മപ്പെരുമഴയില്‍
അണഞ്ഞുപോവാതെ-
നേരെ ഹൃദയത്തിലേക്ക്
പറന്നുകയറുന്നു,
നിന്റെ ചിരിപോലെ...,
നിലാവുപോലെ...,
നിന്നെപ്പോലെ ! ! !

Monday, September 27, 2010

നിലമ്പൂര്‍ക്കാട്


മുഖത്ത് കണ്ണീരിന്റെ വടുക്കളില്ല ,
കണ്ണീരിനും ഭയമാണ്
കാടിന്റെ ഇരുട്ട് കണ്ണിലേക്ക് കയറുംമുമ്പ്
അച്ഛന്റെ വിരല്‍തുമ്പ് കൂട്ടിനുണ്ടായിരുന്നു
അമ്മയുടെ ചൂടും.
പാദചലനങ്ങളിലെ തിടുക്കം
എനിക്ക് മനസ്സിലായില്ല
ആരോകാണാതിരിക്കണം
തിരിഞ്ഞതത്ര മാത്രം,
കാട്ടുമൃഗങ്ങളല്ല ,പിന്നാരാണ്?
പോലീസോ?അതാരാണാവോ?

മയക്കത്തിലേക്ക് കാല്‍കഴുകിയത്
അമ്മയുടെ കണ്ണീരിലാണ്
പേടി സ്വപ്നങ്ങള്‍ക്ക് കൂട്ടായത് ചേട്ടന്‍!
സ്വപ്നത്തിലെ വെടിയൊച്ചയില്‍
കാത് കലങ്ങി....,
ഉണര്‍ന്നത് ചോരയുടെ ചൂടുതട്ടി,
ചോരയുടെ വഴി അച്ഛനില്‍ നിന്ന്
അമ്മയിലേക്കാണ് നീണ്ടുപോയത്
കണ്ണുപൊത്തി ഇരുട്ടിനെ കെട്ടിപ്പിടിച്ച്
ഇരിപ്പാണ് കൂടെപ്പിറന്നവന്‍,
ഞാനെന്താണ് ചെയ്യേണ്ടത്?
ഒറ്റക്കാണോ ഞങ്ങള്‍ തിരിച്ചുപോകുന്നത്?

Thursday, September 16, 2010

ചാന്ദ്രയാന്‍

നിയന്ത്രണം നഷ്ടപ്പെട്ട പേടകം
ആരുടെ ഭ്രമണപഥത്തിലാണ്
ഇപ്പോള്‍ കറങ്ങുന്നത്?
ചുട്ടുപൊള്ളുന്ന സൂര്യന്റെ
ആകര്‍ഷണത്തിലോ? അതോ-
നിലാവുപെയ്യുന്ന ചന്ദ്രന്റെ
വഴിത്താരയിലോ?
എവിടായാലെന്ത്..?
ഇടിച്ചിറങ്ങി തകരണം,
അല്ലാതെ മറ്റ് വഴിയില്ലല്ലോ...

Monday, September 13, 2010

മകള്‍


അനുഭവത്തിന്റെകൂര്‍പ്പില്‍ത്തട്ടി
കീറാത്ത ഒരുതാളില്‍
മുക്കാലുംമാഞ്ഞ ഒരുചിത്രം
ഒളിച്ചിരിപ്പുണ്ടായിരുന്നു..,
നക്ഷത്രക്കണ്ണും,ചുരുണ്ടമുടിയും
മുഖത്ത് കുറുമ്പുമുള്ളൊരു പെണ്‍കുട്ടി
അത് ഞാനായിരുന്നു,എങ്കിലും
കണ്ടത് നിന്നെയാണ്...
കൂര്‍ത്തമുനയുള്ളചോദ്യങ്ങള്‍
നാവില്‍തേച്ചതുംമനസും
മാനവുംഒരുമിച്ചുകാണുന്ന
കനവിന്റെ കലയുള്ള
കണ്ണുകള്‍തന്നതും
കഞ്ഞിക്കുറുമ്പിന്റെ
പാലുപകര്‍ന്നതും ഞാന്‍
തന്നെയാണ്,അമ്മ!
പുസ്തകങ്ങളേക്കാള്‍ പൂക്കളേയും,
രാത്രിയേക്കാള്‍ നിലാവിനേയും
നീ സ്നേഹിക്കുമ്പോള്‍ പക്ഷെ
എനിക്കെന്താണീയുള്‍ഭയം?

Sunday, September 12, 2010

കൊലച്ചിരി


തുടങ്ങുന്നതെന്തും ഒടുങ്ങുമെന്ന
തിരിച്ചറിവ് ഞാനാകടല്‍പ്പാലത്തിലിരിയ്ക്കെ,
എന്നെവന്ന് പിടിച്ചുലച്ചു.
വിശാലമായ വഴിയില്‍ നിന്നൂടുവഴിയിലേക്ക്
തിരിയുന്നിടത്ത് പ്രണയം
കളഞ്ഞുപോയി,
അതോമറ്റെന്തെങ്ക്കിലുമായി
രുന്നോ ? ഞാൻ
  കരുതി പ്രണയമാണെന്ന്,
ആ..,എന്തായാലും നഷ്ടപ്പെട്ടു.

ഒരുചെറുയാത്രപോയ കവിത
ഇന്നലെതിരിച്ചെത്തി,
ഞാനറിയാതെയാണ് പോയതും വന്നതും.
അതുവരെ കടംകൊണ്ടകണ്ണീര്‍തിളപ്പയ്ക്കാന്‍
കനലായെരിഞ്ഞത് മനസ്സ്,
കലാപത്തിന്റെ കുത്തൊഴുക്കിലെ
ശവഗന്ധമായ് ഓര്‍മ്മ!
സുഗന്ധംനിറഞ്ഞമുറിയിലെകയ്പ്
പ്രണയമല്ല, ദേഹകാമനയുടെ മൂര്‍ത്തത.
മൂലയില്‍ചുരുട്ടിയെറിഞ്ഞകടലാസുതുണ്ടില്‍
പ്രണയം നെടുവീര്‍പ്പിട്ടു,
ഇനി..,എന്നില്‍തന്നെ എന്നെതടവിലിട്ട്
അരക്ക് ചേര്‍ത്തടച്ച പൂട്ടിട്ട്
ഞാനൊന്ന് ചിരിയ്ക്കട്ടെ,കൊലച്ചിരി!‍


Thursday, September 9, 2010

പക്ഷെ,



കയ്ക്കുന്നചോദ്യങ്ങളുടെ ചവര്‍ക്കുന്ന
ഉത്തരങ്ങള്‍,
മനസ്സിതെവിടെയാണ്?
താളമേയില്ല എന്നത്
താളംതെറ്റലില്‍ നിന്നുള്ള
ഒരൊഴിഞ്ഞ്മാറല്‍ മാത്രം..
ഞാനുംഒഴിഞ്ഞ്മാറലും
ഒറ്റപ്പെടലും തമ്മില്‍
നൂറ്റാണ്ടിന്റെ ആത്മ ബന്ധം.
നിസ്സംഗത കിനാവിന്റെ
മുഖമുദ്രയേയല്ല ,
മറിച്ച് സഹനത്തിന്റെയോ,ചിലപ്പോഴൊക്കെവെറുപ്പിന്റെയോ
ഒളിപ്പിച്ച പ്രകടനം മാത്രം!
ഇനിയും അകലെയാണ് പ്രതീക്ഷ,
അതിജീവനത്തിന്റെ സമരത്തിലും
മാഞ്ഞുപോവാതെ....പക്ഷെ...,

Wednesday, September 8, 2010

ഓര്‍മ്മ

വരരുതെന്ന് പറഞ്ഞിട്ടും
പടികയറിവന്ന് മുട്ടിവിളിക്കുന്നത്
ആരാണ്?
ഓ! നിന്റെ ഓര്‍മ്മകളാണ്
സന്തോഷത്തിന്റെ മൂന്നാംകണ്ണ്
തുറക്കുന്നതപ്പോഴാണ്!!!,
ഓര്‍മ്മകളില്‍മാത്രം...,
നേരോ പച്ചജീവിതമായി
ഓര്‍മ്മകള്‍ക്ക് നേര്‍വിപരീതം,
ഇതിലേതാണാവോ ജീവിതം?
എനിക്കറിയില്ല , നിനക്കോ?