കാൽപ്പാടു പതിയാതെ നടന്നു വന്ന വഴിയിൽ
കൊഴിഞ്ഞു കിടന്ന വസന്തങ്ങൾക്ക്
നിന്റെ ഗന്ധം !
ഇലകൾ വീണു മൂടിപ്പോയ പൂക്കളെ
ഞാൻ മറന്നില്ലൊരിക്കലും,
നീയും മറന്നില്ലെന്നറിഞ്ഞില്ലയെങ്കിലും !
നമ്മെ തിരിച്ചറിയാതെ
പോയത് പൂക്കളാണല്ലേ!
പൂക്കാമരങ്ങളിൽ തളിരിട്ട
ആകാശനീലകൾ
സ്വാതന്ത്ര്യമെന്ന് നാം
വെറുതെകൊതിച്ചപ്പോൾ
നക്ഷത്രരാത്രികൾ തേങ്ങിക്കരഞ്ഞതെന്തെന്ന്
തിരിച്ചറിയാൻ നാമൊരുപാട് വൈകിയോ ?
വെളിപാടുകളെന്നെന്നും
വൈകിയെത്തുന്ന
സത്യങ്ങളാണ്
കാലം തെറ്റിച്ചവയ്ക്ക്
വെളിപ്പെടാനാവില്ല തന്നെ!
കട്ടു സൂക്ഷിച്ച ഏതാനും കനലുകൾ കരിക്കട്ടയാവോളം
ഒളിപ്പിച്ചു വെച്ചതിന്
എനിക്കെന്നെ മാത്രമേ
പഴിക്കാനുള്ളു!
ഒരു വിരലകലത്തിൽ
നിന്നപ്പോഴും
തൊട്ടു വിളിക്കാതെ
ഒരു വാക്കുരിയാടാതെ
മൗനത്തിന്റെ
കടൽ തീർത്തതിന് ,
കൺകോണിലെ വളഞ്ഞ നോട്ടങ്ങളെ
കണ്ടെടുക്കാത്തതിന്,
അടക്കിയിട്ടും
പുറത്തു ചാടിപ്പോയ
ഹൃദയതാളങ്ങളെ
കേൾക്കാത്തതിന്,
കണ്ണീരിലുപ്പിലിട്ടു സൂക്ഷിച്ച കിനാക്കളെ
തുറന്നു വിടാത്തതിന്,
ഇതിനെല്ലാം നാമാരെ
പഴി പറയണം?
നമ്മെ മാത്രം!
ഞാനെന്നെയും
നീ നിന്നെയും!
ഇനിയെങ്കിലും
കനവിലൊന്നലിയാൻ
കൊതിക്കുമ്പോഴേക്ക്
കടലുകളിരമ്പുന്നതെവിടെയാണ്?
മനസിലല്ല തീർച്ച!