ഇലത്തുമ്പിലൂർന്നു വീഴും
മഴത്തുള്ളി പോലുമെന്തേ
ഒരു മിഴിനീർമണിയും
കടം തരാനില്ലെന്നോതീ ?
ഒരുപാടു കാലം നെഞ്ചിൽ
കുടിവെച്ച മോഹമൊന്ന്
ഇടം വലം നോക്കാതേയി
ന്നിറങ്ങിപ്പോയിടുമ്പോൾ .
മിഴിയൊന്നടച്ചീടാതെ
നിലാവുള്ള രാത്രിയെത്ര
കുടിച്ചു ഞാൻ തീർത്തതാണീ
നറും സ്വപ്നത്തിൽ !
ഇളം മയിൽപ്പീലിയുള്ളിൽ
ഉഴിയുന്ന പോലെയിഷ്ടം,
കടുംവേനലാളും പോലെ
വിരഹ ദുഃഖം ….
കടലു പോലല ചാർത്തും
കൊതിപ്പിക്കും മോഹങ്ങളും
ഒരു വാക്കു മെല്ലെയോതാൻ
മടിക്കും ഹൃത്തും ..
സ്മൃതികളിൽ മഴവില്ലു
വിരിയിച്ച നോട്ടങ്ങളും
മഴ പോലെ മെല്ലെച്ചാറും
പിണക്കങ്ങളും …
കടൽ തേടും പുഴയായ്
പ്പതിയെ ഞാനൊഴുകവേ ..
കുടചൂടുമാകാശമായ്
മഴയായ് മേഘങ്ങളായ്
അവിരാമം കൂടെ വന്നൂ
നിനവിൽ നീ സൂര്യനായ്
പൊടുന്നനെ മിഴിതോരാ
പ്പകലുകൾ കനിഞ്ഞേകീ
മറുമൊഴി പറയാതേയെൻ
കടൽ വറ്റിപ്പോയതെന്തേ?
നീറുമമൊരു മരുഭൂമിയായി
മാറുന്നു സ്വയമെൻ മനം മറയുന്നു ഇരുൾമൂടും
വഴിയിലെന്നേകതാരം തെളിയില്ലിനിയെന്നു
പഠിക്കുവാനാകുന്നില്ല വേദനയാറ്റാൻ നിൻറെ
വിരലുകൾ തലോടില്ല കളഭമായി നീയിനി യെൻ നെറ്റിയിൽ കുളിരില്ല നെറുകിലെസിന്ദൂരമായി പ്രഭ തൂകിയുദിക്കില്ല പിറകിൽവന്നൊളിെച്ചെന്നെ
പുണരുകില്ല മറന്നെന്നെ പിരിഞ്ഞാലും മുകർന്നെന്നെയുണർത്തിയ ചുണ്ടുകളിലീണമായി
പടർത്തുകെന്നെ നറുംകൈതപ്പൂവിൻ ഗന്ധമുണർത്തുന്നൊരോർമ്മകളെ മറക്കുവാനാവില്ലെന്നോ ഒടുവിൽ നീ മൂളിപ്പാടി ...
No comments:
Post a Comment