അനുപമ കെ ജി
വേനലിന്റെ വരവറിയിച്ച്
കമ്പി വന്നപ്പോൾത്തന്നെ
വഴിതെറ്റി വന്ന മഴത്തുള്ളിയുടെ
വിരൽപിടിച്ച് പുഴ ഒളിച്ചോടി.
തോടുകളുടെ വീണ്ടുകീറിയ നെഞ്ചകം
മറച്ചുവെക്കാനാവാത്ത വിധം
വെളിപ്പെട്ടു പോയതിന്റെ വിങ്ങൽ
കാറ്റിലൊരു തേങ്ങലായ് കേട്ടു.
കാത്തുകാത്തു മടുത്ത കടൽ
സന്ധ്യകൾ തോറും പുഴയെത്തേടി
കരയിലേക്ക് യാത്രക്കൊരുങ്ങി.
അഴിമുഖത്താകെ അലനിലച്ച്
മരണവീടിന്റെ മൗനം പതിയിരുന്നു.
വെയിൽച്ചൂടിൽ പുകഞ്ഞ
പകലുകളെവെറുത്ത കടപ്പുറങ്ങൾ
ആൾത്തിരക്കിന്റെ സന്ധ്യകൾ
കടലെടുക്കണേയെന്നാശിച്ചു.
ഒരു മഴമാത്രം പെയ്തു കരിഞ്ഞുപോയ
മാമ്പൂക്കിനാക്കളിൽപ്പൂക്കാനിനി
മിന്നാമിനുങ്ങുകൾപോലും വരില്ലെന്ന്
രാത്രിയോടാരോ ആണയിട്ടു.
ഇരുട്ടുപൂത്ത മലമുകളിലപ്പോൾ
കരിഞ്ഞുണങ്ങിയ പാറകളുടെ ചൂര് .
ആകാശത്തേക്കു കൊളുത്തിട്ടു കെട്ടിയ
ഏതോ ദു:സ്വപ്നത്തിൽ തൂങ്ങി
വെളുത്ത മുടിയുള്ള കുഞ്ഞു നക്ഷത്രം
ആത്മഹത്യ ചെയ്യാനൊരുമ്പെട്ടു.
നിരാശക്കെന്നുംനരച്ചരാത്രിയുടെനിറo,
മണ്ണിന്റെയും വിണ്ണിന്റെയും
നെഞ്ചു തുളച്ച ചോരയുടെ ഗന്ധവും ..
No comments:
Post a Comment