ആരൊക്കെയോ കാലങ്ങളായി
ഇരുന്നിരുന്ന് ചതഞ്ഞു പോയ
കസേരയിൽ ഞാനും..
കാത്തിരുപ്പിനർത്ഥമില്ലെന്ന്
ഓരോ നിമിഷവും മാഞ്ഞു
പോകവേ കാതിൽ ചൊല്ലി.
എങ്കിലും വെറുതേ…
തിരക്കുകൾക്കിടെ നീ
എന്നെ എവിടെയൊക്കെയോ
മറന്നു വെക്കുന്നു..
തിരികെ വന്ന് തിരിച്ചെടുക്കാൻ
പലപ്പോഴും മറന്നു പോകുന്നു.
നിന്റെയൊരു വാക്കെങ്കിലും
തിരികെ വിളിക്കുന്നതും കാത്ത്
കണ്ണിലെ തിരി കെടുത്താതെ
ഞാൻ കാത്തിരിക്കുമെന്ന്
നീയൊരിക്കലും മറക്കരുതേ ..
നീ വിരിയാത്ത ചില്ലകളിലെന്നും
ഇലയുതിരുന്ന ശിശിരമായിരുന്നു
നീയുണരാത്ത വീണയിൽ
മൗനരാഗം മാത്രം ശ്രുതിയിട്ടിരുന്നു..
നീയുദിക്കാത്ത രാത്രികളിലെന്നും
അമാവാസിയുടെ കറുപ്പും ….
നീ പെയ്യാത്ത സന്ധ്യകളിൽ
കിനാവുകളുടെ തേങ്ങലും…
ഇണ പോയ പ്രാവിന്റെ കുറുകലും മാത്രം.
മറന്നു പോകലുകൾക്കും ദൂരെ
എന്നെയോർക്കാതിരിക്കുമ്പോൾ
ശ്വാസം നിലച്ചുപോയിരുന്ന
നിന്നെക്കുറിച്ചുള്ള തേൻമധുരങ്ങൾ
ഇപ്പോഴും നെഞ്ചിൽപ്പതിച്ച്
ഞാനിവിടെ തറഞ്ഞിരിപ്പുണ്ട്…
No comments:
Post a Comment