Tuesday, April 26, 2022

പിച്ചകം

          

ഇവിടെയിപൂവില്ലാ മുള്ളുകൾ തീർക്കുന്ന

ഇരുൾവേലിപ്പടർപ്പിന്റെയാഴത്തിൽ ഞാൻ

ഒട്ടൊന്നൊളിച്ചിരിക്കട്ടെയിടക്കീറൻ

നിലാവു വന്നിന്നെത്തിനോക്കാതിരിക്കുവാൻ

നിലാവിരൽ പതിയെത്തലോടുകിൽ      പിന്നെയും

വിരിയാതിരിക്കുവാനാവില്ലയെന്നെന്റെ

നിനവുകൾക്കറിയാം നിനക്കെന്നപോൽ

ഒരു പിച്ചകപ്പൂവായ് നറുമണം പെയ്യുവാൻ

മറന്നേക്കു കെന്നെന്നെയാരോ വിലക്കുന്നു

നറുനിലാത്തിരിയായ് തെളിഞ്ഞു കത്തില്ലെന്നു

കരാറെഴുതി നൽകാൻ കയർക്കുന്നു നെഞ്ചകം

തിരയായ് കുതിച്ചിനി തീരങ്ങൾ പുൽകുവാൻ

മുതിരല്ലേയെന്നല്ലേ ഹൃദയം മിടിച്ചതും.

സൂര്യനായ് നെറുകിൽ നീ തെളിയിലും കൺപൂട്ടി

ഇരുളിനെ ധ്യാനിച്ചു തപസനുഷ്ഠിക്കുവാൻ

തണു മഴത്തുള്ളിയായ് മിഴിയിൽ നീ പെയ്താലും

കനലിൽ വേവും വേനൽച്ചൂളയായുരുകുവാൻ

ഇരു കൈകൾ നീട്ടി നീയേകുന്ന മധുരം

കാണാതെയറിയാതെ , കൈ തട്ടിമാറ്റുവാൻ..

തിരികെ ഞാൻ പോകാംതിരിഞ്ഞൊന്നു നോക്കാതെ

കണ്ണുനീർച്ചോലയിൽ കാൽ വഴുതി വീഴാതെ

രാത്രിപുഷ്പങ്ങൾ വിരിഞ്ഞോട്ടെ നിത്യവും

വിരിയേണ്ടെനിക്കിനിയൊരു രാവിലും .

നിന്റെ നോട്ടങ്ങളെ കാണാതെ പോകുന്നു

പിൻവിളി നിസ്സംഗമായ് കേൾക്കാതിരിക്കുന്നു

നീ നീട്ടും ചില്ലകൾ മോഹിപ്പിക്കില്ലെന്നെ

വിരിയില്ല ഞാനിനിയീകരൾ ചില്ലയിൽ!



No comments:

Post a Comment