Friday, March 24, 2023

പ്രണയാനന്തരം

 

ഇലത്തുമ്പിലൂർന്നു വീഴും

മഴത്തുള്ളി പോലുമെന്തേ

ഒരു മിഴിനീർമണിയും

കടം തരാനില്ലെന്നോതീ ?

ഒരുപാടു കാലം നെഞ്ചിൽ

കുടിവെച്ച മോഹമൊന്ന്

ഇടം വലം നോക്കാതേയി

ന്നിറങ്ങിപ്പോയിടുമ്പോൾ .

മിഴിയൊന്നടച്ചീടാതെ 

നിലാവുള്ള രാത്രിയെത്ര

കുടിച്ചു ഞാൻ തീർത്തതാണീ

നറും സ്വപ്നത്തിൽ !

ഇളം മയിൽപ്പീലിയുള്ളിൽ

ഉഴിയുന്ന പോലെയിഷ്ടം,

കടുംവേനലാളും പോലെ

വിരഹ ദുഃഖം ….

കടലു പോലല ചാർത്തും

കൊതിപ്പിക്കും മോഹങ്ങളും

ഒരു വാക്കു മെല്ലെയോതാൻ

മടിക്കും ഹൃത്തും ..

സ്മൃതികളിൽ മഴവില്ലു

വിരിയിച്ച നോട്ടങ്ങളും

മഴ പോലെ മെല്ലെച്ചാറും

പിണക്കങ്ങളും …

കടൽ തേടും പുഴയായ്

പ്പതിയെ ഞാനൊഴുകവേ ..

കുടചൂടുമാകാശമായ്

മഴയായ് മേഘങ്ങളായ്

അവിരാമം കൂടെ വന്നൂ

നിനവിൽ നീ സൂര്യനായ്

പൊടുന്നനെ മിഴിതോരാ

പ്പകലുകൾ കനിഞ്ഞേകീ

മറുമൊഴി പറയാതേയെൻ

കടൽ വറ്റിപ്പോയതെന്തേ?

നീറുമമൊരു മരുഭൂമിയായി

മാറുന്നു സ്വയമെൻ മനം മറയുന്നു ഇരുൾമൂടും

വഴിയിലെന്നേകതാരം തെളിയില്ലിനിയെന്നു

പഠിക്കുവാനാകുന്നില്ല വേദനയാറ്റാൻ നിൻറെ

വിരലുകൾ തലോടില്ല കളഭമായി നീയിനി യെൻ നെറ്റിയിൽ കുളിരില്ല നെറുകിലെസിന്ദൂരമായി പ്രഭ തൂകിയുദിക്കില്ല പിറകിൽവന്നൊളിെച്ചെന്നെ

പുണരുകില്ല മറന്നെന്നെ പിരിഞ്ഞാലും മുകർന്നെന്നെയുണർത്തിയ ചുണ്ടുകളിലീണമായി

പടർത്തുകെന്നെ നറുംകൈതപ്പൂവിൻ ഗന്ധമുണർത്തുന്നൊരോർമ്മകളെ മറക്കുവാനാവില്ലെന്നോ ഒടുവിൽ നീ മൂളിപ്പാടി ...


നീ

                          - അനുപമകെ.ജി


പ്രണയമാണെന്നും നിന്നോട് ...

അവസാന ശ്വാസം വരെ ..

അതിനു ശേഷം ജന്മമുണ്ടെങ്കിൽ

അതിലും .....അത്രമേൽ

ഒന്നാവേണ്ടവർ...നമ്മൾ


ഏതോ കൊടുങ്കാറ്റിൽ

ദിശമാറിപ്പോയവർ...

പ്രണയത്തിന്റെ കാന്തത്താൽ

 വീണ്ടും വലിച്ചടുപ്പിക്കപ്പെട്ടവർ ...


ഓരോ ശ്വാസത്തിലും

പരസ്പരം ഓർമ്മ

കോർത്തു വെച്ചവർ


കടലെടുക്കാതെ

കാത്തുവെച്ച സ്വപ്നങ്ങൾക്ക്

നിറം മങ്ങാത്ത സ്നേഹത്തിനാൽ

കസവു തുന്നിച്ചേർത്ത്

കടലോളമാഴത്തിൽ

പ്രണയിക്കുന്നവർ ....


ഹൃദയത്തിന്റെ മുറിവുകളിൽ

എരിവേറ്റിയവരെയും

ഹൃദയത്തിലൊരു കൂന

കനൽ കോരിയിട്ടവരെയും

മറവിയുടെ അതിരിലേക്ക്

ആട്ടിപ്പായിച്ച്

വിരലുകൾ ഇറുക്കെ കോർത്ത്

കനവുകൾ വിരിയുന്ന

നടവഴിയിലൂടെ

ശിരസുയർത്തിനാം

ഒരേ ഹൃദയതാളമായ്

ഇനിയെന്നും ….

നീയില്ലാതെന്റെ

ഹൃദയമില്ലാത്തതിനാൽ

ഞാൻ നീയും

നീ ഞാനും

മാത്രമാവുന്ന കാലം💞


Tuesday, March 21, 2023

വിരഹം

 

നീ വറ്റിമാഞ്ഞൊരാ കൺകോണിലിന്നൊരു

പുതുനദിയുറവിട്ടതറിയുന്നുവോ

നിൻ പാദ മുദ്രകൾ പേറുമീ വീഥിയിൽ

ഒരു കടൽ തിരയിട്ടതറിയുന്നുവോ?

ഒന്നുമറിയാത്തത്ര ദൂരേനീ ഒറ്റയ്ക്ക്

കാറ്റായി തൂവൽതുമ്പു നീട്ടി പറന്നു പോയി

കുങ്കുമപ്പൂക്കൾ കൊഴിച്ചിട്ട പാതയിൽ

നിൻ വിളിക്കായാരോ കാതോർത്തു നിന്നതും

സന്ധ്യകൾ ഇരുൾ തേടി രാവോടുചേരുന്ന

മൂവന്തിപ്പാതയിൽ തപസ്സനുഷ്ഠിച്ചതും

ആരും പറഞ്ഞിേല്ലേ നിന്നോട് മാത്രം ...

പറയാൻ മറന്നതാവാനിടയിെല്ലൊട്ടു -

മറിയുവാനാർത്തിയില്ലെന്നറിഞ്ഞിട്ടാവും..

ഒരു മിഴിനീർ മഴയിൽ ആകാശമാകെ

തിളച്ചുരുകിയൂർന്നിന്നു താഴേപതിച്ചതും

ഇടിമിന്നലേറ്റൊരു നെഞ്ചിലെ കനവുകൾ

ഇത്തിരിച്ചാമ്പലായ്തീർന്നെന്നതും

മോഹങ്ങൾ നോവിന്നുരുൾപൊട്ടലിൽ പെട്ട്

വേരറ്റു ചീഞ്ഞതുമറിഞ്ഞില്ലെന്നോ ?

Wednesday, May 18, 2022

പെൺകുട്ടി

                             


സൂര്യനായുദിക്കുന്നപെൺകുട്ടികളെ

നിങ്ങൾക്കിഷ്ടപ്പെടാനാവില്ല..

അവർ വെയിലായിത്തിളച്ചാൽ 

നിങ്ങളുരുകി യൊലിച്ചേക്കാം ..

മൂർച്ചയുള്ള കൺമുനകൾ 

നിങ്ങളുടെഹൃദയം തുളച്ചേക്കാം

ചോരച്ചുവപ്പിന്റെ ലക്ഷമണ രേഖകൾ

അവളെ തളയ്ക്കാൻ പോരാതെവരാം

പാദ നഗ്നത പോലുമുണർത്തുന്ന

വികാരമവൾപ്രഹരിച്ചൊതുക്കിയേക്കാം.

പച്ചത്തെറിയുടെവേരുപിടിച്ചനിന്റെ

നാക്കവൾ വേരോടെ പിഴുതേക്കാം

അതിനാൽ …

സൂര്യനായുദിക്കുന്ന പെൺകുട്ടികളെ

നിങ്ങൾക്ക് സഹിക്കുവാനാവില്ല,

നിങ്ങളുടെ വെറുപ്പു ഭയന്നവൾ

പൂക്കളിൽ തേനായ് ഒളിഞ്ഞിരിക്കില്ല

ചിപ്പികൾക്കുള്ളിൽ മുത്തായ്

മുഖം മൂടി തപസ്സിരിക്കില്ല..

ചുമരുകൾക്കുള്ളിൽ തേങ്ങലായ്

സ്വയമലിഞ്ഞു തീരില്ലവൾ..


ഓരോ പുലരിയിലും ജ്വലിച്ചുണർന്ന്

നിന്റെ പകലുകളിൽ സൂര്യാഘാതമായ്

നിന്റെ നെറുകിൽ വെയിലുരുക്കിപ്പാർന്ന്

വിടർന്ന ചിരിയായവൾ വരും..

കാത്തിരിക്കുക.. കരുതിയിരിക്കുക !

Friday, April 29, 2022

കഴിഞ്ഞ കാലം

 

വെയിൽച്ചിരാതിൻ കനൽമിഴി തുറന്നമ്മ

കഴിഞ്ഞ കാലങ്ങൾ മടക്കു നീർത്തവേ

ചുരുട്ടി വെച്ചിട്ടും വ്യഥകളൊക്കെയും

പഴയപോൽത്തന്നെ തെളിഞ്ഞിരിപ്പൂ.

ഇരുട്ടു തീണ്ടാൻ മടിച്ച കോണുകളിലും

കുഞ്ഞിരുൾക്കഷ്ണങ്ങളൊളിച്ചിരിപ്പതും

നിലാവെളിച്ചം പൊഴിയും ചിരിയലയിൽ

വിഷാദനീലിമ പതുങ്ങിനിന്നെന്നതും

പതിയെയറിയുമ്പൊഴഗാധതയിലെവിടെയോ

മുളയ്ക്കുവാൻ വെമ്പിനിന്നൂ മിഴിനീർ മഴ!

വെളുത്തചില്ലുകൾക്കകത്തു താഴിട്ട നരച്ച കൺകളിലുറവാർന്നൊരു പുഴ !

നടന്നു നീ തീർത്ത കാൽനടപ്പാതകളി -

ലെവിടെയോ മറന്നിട്ട ബാല്യകാലം , പിന്നെ

കവിളുകൾ തുടുപ്പിച്ചു മിഴികൾ പിടപ്പിച്ച

പ്രണയാർദ്രസുന്ദര കൗമാരവീഥികൾ, 

കടമകൾകരുത്തേറ്റു നിറവേറ്റുവാൻ വെമ്പി

ഓടിപ്പിടഞ്ഞുപോം ക്ഷണികമാം യൗവനം

ഇതിനിടയിലെവിടെയോ താക്കോലു പൊയ്പ്പോയ

ഭദ്രമായ് ഓർമ്മകൾ പൂട്ടിയ പെട്ടകം

ഇന്നലെയമ്മയുറങ്ങുമ്പോഴാരാണ്

ക്രൂരമായിങ്ങനെ കുത്തിത്തുറന്നത്?

തുരുമ്പിച്ചടർന്നു പോം ജീവിതം കൺമുന്നിൽ

മറയേതുമില്ലാതെ നീർത്തി വിരിച്ചിട്ട്

ഓർമ്മകളിലേക്കെല്ലാ വേരും തുളച്ചാഴ്ത്തി

ഒരു നെടുവീർപ്പായ് മുനിഞ്ഞിരിപ്പാണമ്മ

പലകടലിങ്ങനെയലയടിക്കുന്നുണ്ട്

കരകൾ കാണാതെയാ മനസിലിപ്പോൾ

നിറയും കക്കകൾക്കിടയിൽ ഞാൻ വെച്ചൊരു

കളിവീടു പോയെന്നു ഖിന്നയായെന്നോണം

കൊടുംകാറ്റു തുടലഴിച്ചലറവേ കിനാവെല്ലാം

ചിതറിപ്പറന്നു പോയ് മാഞ്ഞെന്ന പോൽ

ചാഞ്ഞു പതിക്കും വെളിച്ചം മുഖത്തിന്ന്

നിലക്കാതെഴുതുന്നെത്ര ഭാവങ്ങളിങ്ങനെ… !


Tuesday, April 26, 2022

പിച്ചകം

          

ഇവിടെയിപൂവില്ലാ മുള്ളുകൾ തീർക്കുന്ന

ഇരുൾവേലിപ്പടർപ്പിന്റെയാഴത്തിൽ ഞാൻ

ഒട്ടൊന്നൊളിച്ചിരിക്കട്ടെയിടക്കീറൻ

നിലാവു വന്നിന്നെത്തിനോക്കാതിരിക്കുവാൻ

നിലാവിരൽ പതിയെത്തലോടുകിൽ      പിന്നെയും

വിരിയാതിരിക്കുവാനാവില്ലയെന്നെന്റെ

നിനവുകൾക്കറിയാം നിനക്കെന്നപോൽ

ഒരു പിച്ചകപ്പൂവായ് നറുമണം പെയ്യുവാൻ

മറന്നേക്കു കെന്നെന്നെയാരോ വിലക്കുന്നു

നറുനിലാത്തിരിയായ് തെളിഞ്ഞു കത്തില്ലെന്നു

കരാറെഴുതി നൽകാൻ കയർക്കുന്നു നെഞ്ചകം

തിരയായ് കുതിച്ചിനി തീരങ്ങൾ പുൽകുവാൻ

മുതിരല്ലേയെന്നല്ലേ ഹൃദയം മിടിച്ചതും.

സൂര്യനായ് നെറുകിൽ നീ തെളിയിലും കൺപൂട്ടി

ഇരുളിനെ ധ്യാനിച്ചു തപസനുഷ്ഠിക്കുവാൻ

തണു മഴത്തുള്ളിയായ് മിഴിയിൽ നീ പെയ്താലും

കനലിൽ വേവും വേനൽച്ചൂളയായുരുകുവാൻ

ഇരു കൈകൾ നീട്ടി നീയേകുന്ന മധുരം

കാണാതെയറിയാതെ , കൈ തട്ടിമാറ്റുവാൻ..

തിരികെ ഞാൻ പോകാംതിരിഞ്ഞൊന്നു നോക്കാതെ

കണ്ണുനീർച്ചോലയിൽ കാൽ വഴുതി വീഴാതെ

രാത്രിപുഷ്പങ്ങൾ വിരിഞ്ഞോട്ടെ നിത്യവും

വിരിയേണ്ടെനിക്കിനിയൊരു രാവിലും .

നിന്റെ നോട്ടങ്ങളെ കാണാതെ പോകുന്നു

പിൻവിളി നിസ്സംഗമായ് കേൾക്കാതിരിക്കുന്നു

നീ നീട്ടും ചില്ലകൾ മോഹിപ്പിക്കില്ലെന്നെ

വിരിയില്ല ഞാനിനിയീകരൾ ചില്ലയിൽ!



Friday, April 8, 2022

കൂടപ്പിറപ്പ്

 കൂടപ്പിറപ്പ്           അനുപമ .കെ ജി

അറിയുവാനെന്തുണ്ട് കൂട്ടുകാരാ

നമ്മൾ പിരിയാമുളന്തണ്ടും പാട്ടുമല്ലേ?

ഉള്ളിലെ ശ്ശൂന്യത നുള്ളി നോവിക്കു - മ്പോളലയടിച്ചൊഴുകുന്നയീണമല്ലേ !

മനo കൊത്തിക്കീറി കൊക്കുകൾ കൂർത്തവർ

കൊത്തി മുറിവേൽപ്പിച്ച ചിന്തകളും

അന്തിക്കു മിന്നലായ് കത്തും കിനാക്കളുo

വാക്കിന്റെ വക്കിലെയണയാത്ത ജ്വാലയും

മാറാല മൂടിയ മുറിവിന്റെ നീറ്റലും

എല്ലാമൊരു പോലെയാകയാലല്ലേ നാം

അന്യോന്യമറിയുന്നു പകലു പോലത്രമേൽ

പിറന്നില്ല നമ്മളൊരേയുദരത്തിന്റെ -

യിരുളിൽ, നുണഞ്ഞില്ലൊരേ മുലപ്പാൽ

എങ്കിലുമുള്ളിൽ മിടിക്കും ഹൃദയത്തിൻ

രാഗം, ഭാവം, ലയമേകതാളം….

മുജ്ജൻമ ബന്ധങ്ങളായിരിക്കാം ചില

കാണാക്കണക്കിൻ കളികളാവാം ദിക്കുകൾ വരകളാൽ ചേർക്കുമീശൻ

ഒരു പോൽ വരച്ചിട്ട തലവരകൾ !


പറയുവാനിനിയെന്തു കൂട്ടുകാരാ

നമ്മിലലയടിക്കും കടൽ, ആഞ്ഞു വീശും കാറ്റ്,പൊഴിയും നിലാവുമീ

ഹിമകണവും

എല്ലാമൊരുപോലെ.. നമ്മെപ്പോലെ..

Tuesday, September 21, 2021

ഭരണമാറ്റം

സ്വാതന്ത്ര്യത്തിന്റെ കനി തൊട്ടെങ്കിലും നോക്കിയവരെ തടവിലാക്കുന്നതാണേറെ ശ്രമകരം പഴുത്ത കനികൾ ആണിനു മാത്രമെന്ന് ഉറപ്പിക്കുന്ന വാറോലകൾ അങ്ങാടികൾ നീളെ തൂക്കിയിട്ടും
 ചായം തേച്ച നഖങ്ങൾ നീട്ടും കയ്യിൽ അന്തിച്ചോപ്പുള്ളആപ്പിളുകളിതെങ്ങനെ? അറ്റം തിളങ്ങുന്ന വാളാൽ നൊടിയിടെ വെട്ടിയെടുത്തപ്പോൾവിരലുകളും ചെഞ്ചോപ്പണിഞ്ഞു പിടഞ്ഞു. 
 വിടർന്ന നീലക്കണ്ണുകളെല്ലാം കറുത്ത മേലാപ്പിട്ടു മൂടി കാഴ്ചകളിലേക്ക് കറുപ്പു തേക്കാൻ കിങ്കരന്മാരെ നേരത്തേ ചട്ടം കെട്ടി.. എന്നിട്ടുമുതിരുന്ന ഈ തീജ്വാലകൾ എതു തുറന്നിട്ട കണ്ണിൽ നിന്നാണ് ? 
പഴുപ്പിച്ച കമ്പികൾ കൊണ്ടവ എന്നേക്കുമായടപ്പിച്ചപ്പോൾ ഒന്നാശ്വസിക്കാനായി. 

 സ്വപ്നങ്ങൾക്കു ചിറകു നൽകി മാനത്തേരേറാൻ കുതിച്ചവളെ 
മണ്ണിൽ തൊട്ടനിമിഷത്തിൽ 
ഉന്നം തെറ്റാതെ ചിറകരിഞ്ഞു.. 
ഓർമ്മകളുണരും മുമ്പേ 
ഒരു തീക്കനൽ കൊണ്ട് 
പുലരിയോടൊപ്പം യാത്രയാക്കീ.. കിരീടത്തിലിപ്പോളൊരു തൂവൽ കൂടി.

 ഭീതിയിരുട്ടിയ രാവിന്റെ യിരുൾമറയിൽ കിട്ടിയതെല്ലാം മാറാപ്പുകെട്ടി 
 അതിർത്തി തേടിപ്പോയ നിറയൗവനം
 വഴിതെറ്റി അട്ടഹാസങ്ങൾ പൂത്ത നാൽക്കവലയിൽ പകച്ചപ്പോൾ
 നൂറുരു ദൈവനാമം വാഴ്ത്തി
 ഉതിർത്തൂ പതിനാറുണ്ട! 
 നാം തന്നെ ദൈവമെന്നാരോ ഉറക്കെ പറയുന്നുണ്ടുള്ളിൽ !

 ഇനിയിവിടെയാർക്കൊക്കെ - 
യുറക്കെ ചിരിക്കണം? 
പകൽ വെളിച്ചം കണ്ടീവഴി നടക്കണം? ആർത്തി മാറുന്നില്ലെന്റെ 
തീരാ വെടിയുണ്ടകൾക്കും ദാഹാർത്തരായ്ത്തീർന്ന 
കൂർത്ത വാൾത്തുമ്പിനും 
സ്വാതന്ത്ര്യം ചോരച്ചാലിട്ടൊഴുക്കും
 മണ്ണിെന്റ ചോപ്പിൽ കാലൂന്നി നാം.. ഉറക്കെച്ചിരിച്ചിതാ പോർവിളി വിളിക്കുന്നു.. 
ഇനിയിവിടെ പുതു സാമ്രാജ്യം
പുത്തനാം നയങ്ങളും ,തടയാൻ വരില്ലാരും !

Thursday, September 16, 2021

വധശിക്ഷ

തെരുവിനെ വെളിച്ചം പുതപ്പിച്ച 
വൈദ്യുത വിളക്കിന്റെ വെട്ടംകരണ്ടു തീർന്നപ്പോൾ എലികൾക്കാവേശമായി! കടത്തിണ്ണയിൽ ഉറക്കം മറന്ന
 യാചകന്റെ പാട്ടിനു താളമിട്ടുകൊണ്ട് കിട്ടിയതെല്ലാമവർ കാർന്നു.. 
ഉണരാത്ത നിലാവിനെയോർത്ത് അവരൊട്ടും വേവലാതിപ്പെട്ടില്ല.. 
 ഒരു മതിലിനപ്പുറം തടവറയിൽ പുലരിയുടെ വരവോർത്ത് നെഞ്ചിടിപ്പേറിയ തടവുപുള്ളി.. പീഢിപ്പിച്ചു കൊന്ന കുരുന്നിന്റെ മരണഭയത്തിന്റെ നിഷ്കളങ്കത
 അവന്റെ ഭയത്തിനില്ലാഞ്ഞത്
സ്വാഭാവികം ..!
അവസാന തേങ്ങലിനൊപ്പം 
അവൾ പിടഞ്ഞ പിടപ്പുകൾ കൂട്ടി കാത്തുവെച്ച കുരുക്കൊന്ന്, 
പണത്തിന്റെ മണമുള്ള പല്ലുകൾക്ക് കാർന്നു തിന്നാൻ നൽകാതെ കാത്തുവെച്ചവർക്ക് സ്തുതി !
 മുൾപ്പടർപ്പിലേക്കിറ്റിയ ചോരത്തുള്ളി പക തീരാതെ കിതയ്ക്കുന്ന ശബ്ദം കാതിൽ മുഴങ്ങീട്ടാവാം 
മതിലിനപ്പുറം പതിനാറു കടലുകൾ ഒന്നിച്ചിരമ്പുന്ന തോന്നൽ ! 
 പൂക്കൾ കൊഴിഞ്ഞ വാകമരം പ്രേതരൂപമാർന്നിരുട്ടിൽ  
തടവറയിലേക്കു  കൈനീട്ടുമ്പോൾ 
ശ്വാസകോശങ്ങളിൽ കടുത്ത വിങ്ങൽ തുറിച്ച കണ്ണിൽ, നേർത്തു പോയ 
ഒരു കുരുന്നു ശ്വാസം ചോര വാർന്ന് പിടഞ്ഞൊടുങ്ങുന്ന കാഴ്ചമാത്രം ! 

 വരാനിരിക്കുന്ന പിടച്ചിലുകളോർത്ത് ശ്വാസം നിലച്ച്, നൂറുരു ചാവാതെ ചത്ത് പരവശപ്പെട്ടവനെ നോക്കി പുന്നെല്ലു കാണുമെലിയെപ്പോലെ 
 ചിരി തൂകുന്ന കൊലമരം , 
ഇരുട്ടിലും   തെളിഞ്ഞു നിന്നു.

Tuesday, June 15, 2021

തടവറകൾ

 തടവറകൾ             

                                   - അനുപമ കെ.ജി


വെളിച്ചത്തെ കുടത്തിലടച്ച്

ഇരുട്ടു വാറ്റുന്ന വിദ്യ നീയാണ്

എന്നെ പഠിപ്പിച്ചു തന്നത്.

രാത്രിയിൽ വിരിയുന്ന മുല്ലപ്പൂവിന്റെ

ഗന്ധമാകെ കൺമുനയാലൂറ്റി

അടുക്കളപ്പുറത്തെ ഉറിയിലൊളിച്ച്

മിന്നാമിനുങ്ങിന്റെ വെട്ടം ചാലിച്ച്

നാം വിരിയിച്ച നക്ഷത്രങ്ങൾ

തഞ്ചം കിട്ടിയപ്പോൾ മാനത്തേക്ക്

ഊർന്നു പോയത് ഞാനറിഞ്ഞിരുന്നൂ..

പിന്നെ..

സന്ധ്യയുടെ തുമ്പുമുറിച്ചെടുത്ത്

ഉറിമൂടിക്കെട്ടിയപ്പോൾ അകപ്പെട്ടു പോയ

കുഞ്ഞു താരങ്ങൾ തേങ്ങുന്നതും

നിലാവിനോടു പതം പറയുന്നതും

കേൾക്കാതെ പോകാൻ

നിന്നെയാരേ പഠിപ്പിച്ചത്?

ഞാനാവാനിടയില്ല.. തേങ്ങൽ

കേൾക്കാതിരിക്കാനെനിക്കാവില്ലല്ലോ..

പണ്ടേ..

ജനാലക്കൽ നാം മറച്ചു കെട്ടിയ

ആകാശത്തിന്റെ ഒരു കീറ്

കാറ്റു വരുമ്പോഴൊക്കെ കൂടെപ്പോവാൻ

 തിരക്കുകൂട്ടിക്കൊണ്ടിരുന്നൂ..

നീ കൂടിപ്പോയാൽ എനിക്കാരെന്ന

ഒറ്റച്ചോദ്യത്തിൽ കാലുതളച്ചിട്ടാണ്

ഇത്രകാലവും കൂടെ നിർത്തിയതെന്ന്

എന്നെപ്പോലാർക്കുമറിയില്ലല്ലോ..

ചുമരിലെ പച്ചച്ചായത്തിന്റെ

തളിരിൽ പൂക്കാലങ്ങൾ വിരിയില്ലെന്ന

തിരിച്ചറിവിന്റെ പുഴ കടക്കാൻ

എന്റെ ചെറിയ ആകാശം

എനിക്കും കൂടിയേ തീരൂ..!


ഇന്ന് ..

ഇലത്തുമ്പിലൂർന്ന കാരുണ്യം

ഇടക്ക്ജാലകവിരിനീക്കി 

 ഓർക്കാപ്പുറത്തെങ്കിലും

എന്റെ മൂർദ്ധാവിലും പതിച്ചത് നന്നായി !

മരൂഭൂമിയാവാതെ കാത്തുവല്ലോ!

ഉമ്മറപ്പടിയിലൂഞ്ഞാലു കെട്ടി

ആയത്തിലാടിയ സ്വപ്നങ്ങൾ

പിടിവിട്ടു വീണെങ്കിലും മുറ്റത്തെ

ആലിൻ കൊമ്പിലേറിപ്പറന്ന്

ഒറ്റക്ക്സ്വർഗങ്ങൾ തേടിയലഞ്ഞു..

ആരും കാണാത്ത മഴവില്ലിന്റെ

എട്ടാം വർണം മതിയാവോളം കണ്ട്

മേഘങ്ങളിലുറങ്ങി.., രാത്രികളില്ലാത്ത

പകലുകളിലൂടെ ഉന്മാദിനിയായി

സ്വപ്നങ്ങളുടെ തീർത്ഥയാത്ര..!

പാടാഞ്ഞതിനാൽ മാത്രം

നിലച്ചു പോവാതിരുന്നയീണങ്ങളിൽ

അലിഞ്ഞുചേർന്ന് നിതാന്ത യാനം..!


ഇനി തിരിച്ചു പോക്കില്ലെന്ന് സ്വപ്നങ്ങൾ

ശപഥമെടുത്താലും തെറ്റുപറയാനാവില്ല!






Saturday, March 20, 2021

തടവ്

 


വേനൽച്ചൂടിനെ അടവെച്ചു വിരിയിച്ച

കൊന്നപ്പൂക്കൾ കൊണ്ട് തോരണം തൂക്കി നോട്ടങ്ങൾ ജനലഴി തകർത്ത്

പുറത്തേക്ക് തന്നെ പാഞ്ഞത്

തടവറയുടെ ഓർമ്മകളെ തോൽപ്പിക്കാൻ !

ഇനിയുംവിരിയാത്തകവിതകൾക്കുമേൽ

അടയിരിക്കാനിത്ര കാലവും

സമയമേയുണ്ടായിരുന്നില്ല!

ഇപ്പോൾ കാലുകൂട്ടിക്കെട്ടിയിട്ട

നാലു ചുമരുകൾക്കുള്ളിൽ

കവിത പോയിട്ടൊരു കൊതുകുപോലും

മൂളാൻ വരാത്തതെന്തേ?

വരൾച്ചയും വേനലിന്റെ കൂടപ്പിറപ്പെന്ന്

മനസിലിരുന്നാരോ പറയുന്നുണ്ടോ?

നിർത്താതിങ്ങനെ പായാരം പറയാൻ

മന:സാക്ഷിയുള്ളപ്പോൾ

തടവിലിട്ടാർക്കും തോൽപ്പിക്കാനാവില്ല !

ഒറ്റപ്പെടലെന്ന വജ്രായുധം

തോൽവി സമ്മതിച്ചേ മതിയാവൂ.

മഴത്തുള്ളികളെ സ്വപ്നം കാണുന്നത്

നിർത്താനാവാത്ത കൺപീലികൾ

കണ്ണുനീരിനെക്കൂട്ടുപിടിക്കാൻ ശ്രമിക്കും

എങ്കിലും ഉള്ളിലിരുന്ന് വിലക്കുന്നവളെ

കണ്ണുകൾക്കും ഭയമാണ്.

വാതിലിൽ മുട്ടി വിളിക്കുന്ന മരുഭൂമികൾ

പടിപ്പുറത്തു തന്നെ ഇന്നുമുറങ്ങുന്നതും

മന:സാക്ഷിയെ പേടിച്ചു തന്നെ,

ഇങ്ങനെ 'അദ്വൈത'ത്തിന്റെ യാനന്ദത്തിൽ മുങ്ങവേ

ചുറ്റിലെ തടവും തടവറയും മായുന്നു..

ഉഷ്ണത്തിന്റെ ലാവ കോരി

കുളിരുന്ന പനിനീരാക്കാൻ പഠിക്കവേ

ചുമരിലെ സുഷിരത്തിലൂടിറങ്ങിവന്നത്

മറ്റാരുമല്ല മറഞ്ഞിരുന്ന കവിത തന്നെ

Sunday, March 7, 2021

വിരാമം



മടുത്ത ജീവിതമൂരിയെറിഞ്ഞവന്റെ

വിചാരണയായിരുന്നൂ .. 

കനൽ വെളിച്ചത്തിൽ,

എന്തിനെന്ന ചോദ്യത്തിന്

ആർത്തുചിരിച്ചുത്തരം -

"ചുമ്മാ .. രസത്തിന് !! "

എന്റെ ചുമരുകളിൽപ്പതിഞ്ഞ

കണ്ണു വക്രിച്ച ആത്മാക്കളേ സ്നേഹിച്ചാവാം,

ഒരു കുരുക്കിൽപ്പിടഞ്ഞപ്പോൾ

പുറത്തിറങ്ങിയോടിയ നിലവിളികൾ

നിറച്ചു വെച്ച പാട്ടുപെട്ടിയിൽ മയങ്ങീട്ടാവാം,

കൂകിയാർത്ത ചക്രങ്ങൾക്കും

പാളങ്ങൾക്കുമിടയിൽ

ചിരിയോ കരച്ചിലോ ,

വേർതിരിച്ചറിയാത്ത വികാരങ്ങൾ

നിരത്തി ചിതറിപ്പോയ

ചുണ്ടുകൾ മോഹിച്ചാവാം,

സിരകളിലേക്ക് നീറ്റലായ്

പടരുന്ന തീയിൽ ഉരുകി വീണ്

കരിക്കട്ടയായപ്പോഴും തുറന്നു വെച്ച

ഒരു വെളുത്ത കണ്ണിന്റെ

കടുത്ത നോട്ടങ്ങൾ കൊത്തിപ്പറിച്ചിട്ടുമാവാം,

ആഴങ്ങളിലേക്കിറങ്ങിപ്പോയ

ശ്വാസകോശങ്ങളിലെ ജലമർമ്മരം

ഏറെ കൊതിപ്പിച്ചിട്ടാണോ ?

ഒരുറക്കത്തിന്റെയാലസ്യത്തിൽ

നിന്നുണരാതെ, മനോഹരമായി

ജീവനൂർന്നു പോകുന്ന അനുഭൂതി

സ്വന്തമാക്കാൻ വെമ്പിട്ടോ എന്തോ

ഞാനങ്ങു തീരുമാനിച്ചു!

വിറങ്ങലിച്ച നിമിഷങ്ങളിലെപ്പൊഴോ

വിചാരണ അവസാനിച്ചു.

Friday, January 8, 2021

പ്രണയം

പുഴ നീണ്ടൊഴുകുന്നു പിന്നെയും

കടലിലേക്കൊഴുകരുതെന്നാരു -

                                       തടയുകിലും!

ഒഴുകുവാനാവാതിരിക്കുവാനത്രമേൽ

പ്രിയതരം പ്രണയമെന്നറിയുന്നവൾ .

അണകെട്ടി നിർത്തുന്നു വഴിമുടക്കാൻ ,

എങ്കിലുമണകൾതകർത്തീടുമാപ്രവാഹം

കുതിതുള്ളിയാർത്തലച്ചലിയുന്നിതാഴിയിൽ

കലരുന്നു തീരാത്തകണ്ണീരിനുപ്പിൽ ..

അതിദൂരമല്ലാതെയറിയുന്നു കടലിന്റെ

പ്രണയിനികളാണേതു നീരൊഴുക്കും! 

ഇല്ല സവിശേഷമാമൊരു പ്രണയവും 

 കരുതലുമെല്ലാമൊരു തോന്നൽ മാത്രം.

കാത്തിരിപ്പുണ്ടേറെ നീണ്ടകാലം മുന്നിൽ

പറ്റിയതോർത്തോർത്തുനെടുവീർപ്പിടാൻ 

കഴിയില്ലൊരിക്കലും കഴുകിക്കളയുവാൻ

കടലോടു ചേർന്നതിന്നുപ്പുഗന്ധം .

വെറുതെ വെയിലോടു പറയാം കൊടും

ചൂടാലൊരുകുറിപരിശുദ്ധയാക്കിമാറ്റാൻ 

കഴിയില്ല വെയിലിനും സൂര്യനും ചന്ദ്രനും

കഴിയില്ല നെഞ്ചിലെ നോവിന്നുമറിയുന്നു

എങ്കിലുംതപ്തംകിനാക്കൾവേവുന്നതിൻ

ചൂടിൽത്തിളച്ചാവിയാവാം, 

ഊറ്റിക്കളയാമെടുത്തു ചാട്ടം കൊണ്ടു കരളിൽകലർന്നമാലിന്യങ്ങളത്രയും…


Sunday, December 13, 2020

ഉടലു നഷ്ടപ്പെട്ട കുട്ടി



ദൈവമിനിയെന്നോട് മിണ്ടണ്ട!

ഉടലില്ലായ്മയുടെ നോവിലും

നീരസം പറയാതെ വയ്യ!

അമ്മയുടെ മക്കളുടെ

എണ്ണത്തിൽ നിന്നും

ഒന്നും പറയാതെ

എന്റെ പേരു വെട്ടി മാറ്റിയില്ലേ?

ആരോടും ചോദിക്കാതെ

കുടുംബത്തിന്റെ വർത്തമാന 

കാലത്തിൽ നിന്നും

എന്നെ ഇറക്കി വിട്ടു… !

എനിക്ക് വെക്കുന്ന അത്താഴ 

പാത്രംഎണ്ണത്തിൽ നിന്നും

കുറച്ചു കളഞ്ഞു ..

എൻറെ സ്വന്തമെന്ന് ഞാൻ 

വാശി പിടിച്ചിരുന്നചായക്കോപ്പ

ആർക്കു വേണമെങ്കിലും

എന്നെ എടുക്കാമെന്ന 

ഭാവത്തിൽ നിസ്സംഗനായി.

എൻറെ മാത്രമെന്നോർത്ത

  കളിക്കോപ്പുകളും , പന്തും

 എന്നെ നിഷ്കരുണം മറന്നു ..

എന്നിട്ടും അമ്മമാത്രമെന്തേ

അതെല്ലാം കെട്ടിപ്പിടിച്ച് 

കണ്ണീർ വാർക്കുന്നു..


അച്ഛൻ വരുമ്പോൾ എനിക്കായി 

കരുതുന്ന ചക്കരമുട്ടായികൾ

ആരൊക്കെയോ ചേർന്ന് വീതിച്ചെടുത്തു…

അവയിലൊന്നും എൻറെ പേരില്ലായിരുന്നു.

എങ്കിലും അച്ഛൻനെഞ്ചിൽ 

കയ്യമർത്തിതടവിപ്പോയത് 

എന്നെയോർത്തിട്ടു തന്നെയാവണം !

ടിവിയുടെ റിമോട്ട് കൺട്രോൾ

മേശപ്പുറത്തിപ്പോൾ

 അനാഥമായി കിടക്കുന്നു

വറുത്ത മീനിൻറെ വാൽ

ക്കഷണങ്ങൾ, തല്ലുകൂടാൻ

ആളില്ലാത്തതിനാൽ 

പാത്രത്തിൽ വെറുതേ

വെറുങ്ങലിച്ചിരിക്കുന്നു..

അവസാന ദിവസം ഞാൻ

അരിഞ്ഞെടുത്ത പുല്ല്തിന്ന 

പശുക്കുട്ടി , തൊഴുത്തിൽ

ഒന്നുമറിയാത്തപോലെ

തലയാട്ടിക്കൊണ്ട് നിന്നു .

പുല്ലുകൾക്കിടയിൽ നിന്നും

എന്നിലേക്ക് വിഷം ചീറ്റിയ

അണലിക്കും അതേ ഭാവം ..

ഞാൻ വരച്ച ചിത്രങ്ങളും

പൂർത്തിയാക്കാത്ത നോട്ടും

എൻറെ കുപ്പായങ്ങൾക്കൊപ്പം

അലമാരയിൽ തുറക്കാതെ

പൂട്ടി വച്ചിരിക്കുന്നു .

പുസ്തകങ്ങൾക്കിടയിൽ

 ഞാൻ വച്ച മയിൽപീലി

ചിലപ്പോൾ പെറ്റുകാണും .

അതൊന്നും പക്ഷേ 

ഇനി ആർക്കും വേണ്ട.

മൈതാനത്തിന്റെ കളിയാരവത്തിൽ

നിന്നെന്റെ ശബ്ദം മാത്രം

 തീർത്തുംനിശ്ശബ്ദമാക്കി ,

 പൊടുന്നനെ എന്നെയിങ്ങനെ

ആരുമാരുമല്ലാതാക്കിയ

ദൈവത്തിനോട് ഇത്രയെങ്കിലും

പറയാതെ വയ്യല്ലോ!

വേണ്ടാ.. മതി മിണ്ടണ്ടയിനി..!!