Sunday, January 12, 2025

ആനന്ദം

 

പാൽക്കടൽ പോലെപ്പരക്കുമീ നറുനിലാവു

തിരുന്നതെന്റെയീ ഹൃത്തിൽ നിന്നോ?

കരിമേഘനിരകൾക്കുംമായ്ക്കുവാനാ-

വാത്തൊരാനന്ദമുള്ളിൽ മുളച്ചിടുന്നു..

വ്യഥ ,വേച്ചകാലുമായിപടികടന്നിന്നെൻറെ

അതിരുകൾക്കകലേക്ക്മാഞ്ഞുപോയി 

പൊടിയേറിമെനകെട്ടസ്വപ്നങ്ങളോപിന്നെ

കിളിവാതിൽ ഓടാമ്പൽ നീക്കിപ്പറന്നു പോയ്..

കരയിലെ നറുംഗന്ധമാകെ വാരിപ്പൂശി

കാറ്റു പടിവാതിൽക്കൽ കാത്തുനിന്നു ,

പുതുനിറം തൂകിക്കിനാവിൻ മഴവില്ല്

വാനത്തിനതിരുകൾ ചേർത്തു നിന്നു .

ഉള്ളിൽ തിരിയിട്ടു കാലം കൊളുത്തിയ

ക്ലാവുപച്ചച്ച നിലവിളക്കോ ,തേച്ചുമിനുക്കി -

യിട്ടേഴുതിരിയിട്ടു പൊന്നൊളിതൂകി

ച്ചിരിച്ചുനിൽപ്പു..


No comments:

Post a Comment