പാൽക്കടൽ പോലെപ്പരക്കുമീ നറുനിലാവു
തിരുന്നതെന്റെയീ ഹൃത്തിൽ നിന്നോ?
കരിമേഘനിരകൾക്കുംമായ്ക്കുവാനാ-
വാത്തൊരാനന്ദമുള്ളിൽ മുളച്ചിടുന്നു..
വ്യഥ ,വേച്ചകാലുമായിപടികടന്നിന്നെൻറെ
അതിരുകൾക്കകലേക്ക്മാഞ്ഞുപോയി
പൊടിയേറിമെനകെട്ടസ്വപ്നങ്ങളോപിന്നെ
കിളിവാതിൽ ഓടാമ്പൽ നീക്കിപ്പറന്നു പോയ്..
കരയിലെ നറുംഗന്ധമാകെ വാരിപ്പൂശി
കാറ്റു പടിവാതിൽക്കൽ കാത്തുനിന്നു ,
പുതുനിറം തൂകിക്കിനാവിൻ മഴവില്ല്
വാനത്തിനതിരുകൾ ചേർത്തു നിന്നു .
ഉള്ളിൽ തിരിയിട്ടു കാലം കൊളുത്തിയ
ക്ലാവുപച്ചച്ച നിലവിളക്കോ ,തേച്ചുമിനുക്കി -
യിട്ടേഴുതിരിയിട്ടു പൊന്നൊളിതൂകി
ച്ചിരിച്ചുനിൽപ്പു..