Tuesday, June 18, 2019

നാട്ടുനടപ്പ്

           
നീ അവളോട് പ്രണയം പറയും മുമ്പേ
ഒരു കുപ്പി പെട്രോൾ കരുതണം,
ഉപകരിക്കുന്നതെപ്പോഴെന്നറിയില്ല!
ഹൃദയത്തിന്റെ വക്കു
പൊട്ടിത്തുടങ്ങുമ്പോൾത്തന്നെ
ഒഴിച്ചു കത്തിച്ചേക്കണം,
അതാണ് നാട്ടുനടപ്പ്!
പോരെങ്കിലൊരു വാക്കത്തിയും കരുതാം
പ്രണയം കടുപ്പിക്കാൻ!
പ്രണയിനികളിപ്പോളും
അടുപ്പെരിയിക്കും, ചിലപ്പോൾ നെഞ്ചും
തേച്ചിട്ട് സമ്മാനവും നൽകി മുങ്ങിയാലും
പിറകെ ചെന്ന് തീ കൊളുത്തില്ല!
ആ .. നവോത്ഥാന കാലമല്ലേ,
മാറ്റങ്ങൾ പ്രതീക്ഷിക്കാം,
കാത്തിരിക്കാം, കാഴ്ചക്കാരായി!
                             അനുപമ

വേനൽ


മാറിൽ വേരൂന്നിയ വൻ വൃക്ഷങ്ങളെ
സ്ത്രീധനത്തുക പോരാത്തതിന്
വേനൽ പട്ടിണിക്കിട്ട് കൊന്നു കഴിഞ്ഞു
ചെറുനാമ്പുകളുടെ കാലിൽ പിടിച്ച്
ചുമരിലിടിച്ച് മസ്തിഷ്കം തകർത്ത ചുടുകാറ്റ്
വേനലിന്റെ കൂടപ്പിറപ്പ് തന്നെ!
ഓടിയൊളിക്കാനിടമില്ലാതെ മരണം മണത്ത്
കുഴഞ്ഞു വീണ തുളസിച്ചെടികൾ
വെന്റിലേറ്ററിൽ മരിച്ചു ജീവിക്കുന്നു -
ഹൃദയമില്ലാത്ത വിത്തുകൾ മുളപ്പിക്കരുതേയെന്ന്
എത്ര തവണ നിന്നോട് പ്രാർത്ഥിച്ചു?
വെൺമേഘങ്ങളുടെ ഞരമ്പിലേക്ക്പടർന്നു
കയറിയ ചുവപ്പിന്റെ വിളർത്ത രേഖ
തലച്ചോറു തകർന്ന കുരുന്നിന്റേതാണ്
കാറും കോളും തിരകളുമില്ലാത്ത
കപ്പൽച്ചാലിൽ കലർന്ന ഉപ്പുരസം
പട്ടിണിക്കിട്ട് കൊന്ന പെങ്ങളുടെ
ഉറവ വറ്റാത്ത കണ്ണീരിന്റേത്.
കാപട്യത്തിന്റെ വെളുത്ത ചിരികളിൽ
മയങ്ങാൻ വരിനിൽക്കുന്ന കുഞ്ഞനുറുമ്പുകൾ
ചുറ്റിലും നടക്കുന്നതൊന്നുമറിയില്ല
അറിഞ്ഞാലും വിശേഷമില്ല _
വേനൽ ഇനിയും പുറത്തെടുക്കാത്ത
ആയുധങ്ങളെയോർക്കുമ്പോൾ ഉമിനീരു
പോലും വറ്റി ഞാൻ മരുഭൂമിയാവുന്നു!
പെരുമഴക്കുമുമ്പ് ഉറവകൾ പൊടിയും മുമ്പ്
ഇടിമുഴക്കത്തിനൊപ്പം മിന്നലിന്റെ
തുമ്പത്തൊരു തീ നാളം ഒളിപ്പിച്ച്
എരിച്ചു കളയാമോ കനിവു വറ്റിപ്പോയ
ഈ കിരാത വേഷങ്ങളെയപ്പാടെ?
ഒരാശയറ്റവളുടെ പ്രാർത്ഥനയാണ്
ചെവിക്കൊള്ളണം ദയവായി !

Sunday, March 17, 2019

സ്വപ്നം


വായ്ക്കുരവയിടാനാണ് സ്വപ്നങ്ങൾ മോഹിച്ചത്,
വായ്ക്കരിയിട്ട് ഒടുക്കേണ്ടി വന്നത് യോഗം !
വഴി തെറ്റി വന്ന ഒരു പക്ഷി ഇന്നലെ
എന്റെ കാൽച്ചില്ലയിൽ ചേക്കേറിയിരുന്നു,
ഇന്നു പുലർന്നപ്പോൾ അതിന്റെ ചിറകരിഞ്ഞതാരാണ്?
നിനക്കതിനാവുമോ?ആവോ,
 കരളരിയുന്നതിനേക്കാൾ പ്രയാസമില്ലല്ലോചിറകരിയാൻ
ഹൃദയത്തിൽ നീ കൊളുത്തിയ തീപ്പന്തം
നിന്റെ നെഞ്ചിലേക്കെറിയാഞ്ഞത്
എന്റെ നെഞ്ചിൽ പൊടിഞ്ഞ ഏതോ ഒരുറവ
നിന്നെയോർത്തുള്ള കണ്ണീരിന്റേതായതിനാലാണ്
ആ ഒഴുക്കിൽ തീയണഞ്ഞു പോയിട്ടാണ്.
വാക്കിന്റെ ആഴികൾ ആർത്തലച്ചപ്പോഴും
മൗനിയായത്  മാപ്പു പോലും തരാനില്ലഞ്ഞിട്ട്!
നീലക്കണ്ണുള്ള ഒരു ചിത്രശലഭം പലതവണ
നിന്നിൽ നിന്നെന്നിലേക്ക് പാറി വന്നതാണ്
പൊടുന്നനെ അതിനും മതിയായി,
ആവർത്തനത്തിന്റെ വിരസതയാവാം!!
എങ്കിലും ജാലകത്തിന്റെ വിരി നീക്കി
കാറ്റു വന്നപ്പോഴൊക്കെ അടക്കിപ്പിടിച്ചനിന്റെ
ഒരു വിളി ഞാൻ കാതോർക്കുന്നു.
തോന്നലിന്റെ നങ്കൂരം ഇപ്പോഴും അടിത്തട്ടു തൊട്ടില്ല
വേനലല്ലേ..... ഭ്രാന്തു പിടിച്ചു കാണും .

Saturday, March 16, 2019

ആത്മവൃക്ഷം


 നരച്ച ആകാശത്തിനു ഞരമ്പുകൾ
വരച്ചപോലെനീ-
പൊഴിക്കാനിനിയൊറ്റയിലയില്ലാതെ,
പച്ചപ്പിന്റെ വിദൂര സ്മരണ പോലുമില്ലാതെ
ഹൃദയത്തിന്റെ വരൾച്ച മുഴുവൻ പുറത്തു കാട്ടി,വേരറ്റവനെപ്പോലെ മുന്നിൽ.
എന്നിൽ -
അഗാധതയിലെങ്ങോ നിനക്കായൊരിക്കൽ
കിനിഞ്ഞു തുടങ്ങിയ ഉറവിന്റെ നനവ്
നിന്റെ വേരുകൾ തിരഞ്ഞെത്താതായിട്ടുും
വറ്റിയിരുന്നില്ല, കൊടുംവേനലിലും!
നിന്നിലോ -
വരണ്ട നാവിൻതുമ്പിൽ വിഷം തേയ്ക്കാൻ
ഇരുൾ പറ്റി വന്ന കഴുകൻമാർ നെഞ്ചിൽ തന്നെ കൂടു കൂട്ടി
കാടിന്റെ യാരവംപൂത്ത ചിന്തകളിലെങ്ങും
നുഴഞ്ഞു കേറിയ പുഴുക്കൾ തിമിർത്തു ...
മുരടിച്ച ജീവനാഡികളുടെ തുമ്പും
വെറുപ്പിന്റെ കരിമ്പാറകളിൽ തടഞ്ഞ്
വഴി മറന്നു.
കറുപ്പു തിന്ന ഓർമ്മകൾക്കും പതിയെ
കടും കറുപ്പു ബാധിച്ചു പോയപ്പോൾ,
നിന്റെ വഴികളിലേക്ക് നടക്കാൻ
ഞാനും മടിച്ചു.
നീ കാതോർത്ത ഇടിമുഴക്കങ്ങൾക്ക്
ഇടിഞ്ഞു പെയ്യാൻ ഇനിയും സമയമായില്ല....
കണക്കു കൂട്ടലുകളുടെ പിഴവുകളാവാം..!

മരുഭൂമികളുടെ മറുകര

കടലുകളുടെ മാത്രമല്ല മരുഭൂമികളുടെയും
മറുകര തേടുന്നതൊരു സമസ്യയാണ്
തുടക്കമോ ഒടുക്കമോ കണ്ടെത്താനാവാതെ
ദിശതെറ്റിപ്പോയ നിലവിളികളുടെ -
ഒടുങ്ങാത്ത മുഴക്കങ്ങളും,
കാന്തമുനയുടെ തുടിപ്പ് തീർന്ന വടക്കു-
നോക്കിയന്ത്രങ്ങളുടെ പിടച്ചിലുമില്ലാത്ത
ഏകാന്ത മരുപ്പച്ചകൾ കടന്ന്
നോട്ടം കുരുക്കിൽ കോർത്ത്
കാതങ്ങൾക്കപ്പുറത്തേക്ക് നീട്ടിയെറിഞ്ഞ്
പുതുദൂരങ്ങൾക്കുമപ്പുറത്തെ കര തേടുന്നു.

വടുക്കൾ പോലും ബാക്കി നിർത്താതെ
വ രണ്ടു തീർന്ന പുഴകളും
വേരുകൾ ശിലകളിലേക്ക് പൂഴ്ത്തി
ആഴങ്ങളിലാണ്ട മരങ്ങളും ,
ചുട്ടുപൊള്ളിത്തീർന്ന പ്രതീക്ഷകളും,
ചതിച്ചു മാഞ്ഞ മരീചികകളും പിന്നിട്ട്
കാറ്റിനൊപ്പം പാഞ്ഞ നോട്ടങ്ങൾ -
പാതിവഴിയിൽ തൊണ്ട പൊള്ളി
കണ്ണുനീറി തളർന്നുവീണതല്ലാതെ
പ്രതീക്ഷയുടെ മറുകരകളിൽ നങ്കൂരമിട്ടില്ല!
മരുഭൂമിയല്ലേ, മറുകര കണ്ടെത്തി
അതിരുകൾ വരച്ച് മതിലു കെട്ടാനാവില്ല
ഉപേക്ഷിക്കാം തിരച്ചിലിനിയിവിടെ
അനാഥമാക്കിയ മറ്റു പലതിനുമൊപ്പം!

Thursday, March 14, 2019

തടവ്


ഹൃദയത്തിൽ ഞാനൊരു കാടിന്റെ വിത്ത്
                                     മുളപ്പിക്കാനിട്ടിരുന്നു
പുറം ലോകത്തിന്റെ പാളികൾ തുളച്ച്
                           കടന്നു കയറുന്ന വെളിച്ചം
തടഞ്ഞു നിർത്തി ഇരുട്ടു പെയ്യിക്കാൻ!

കണ്ണുകളിലൊരു കാർമേഘത്തിന്റെ മേലാപ്പ്
                               ചേർത്തു കെട്ടിയിരുന്നു,
ഇറുക്കിയടച്ചിട്ടും നുഴഞ്ഞു കയറുന്ന -
                             നിലാവിന്റെ കൺവെട്ടം
തലോടി സ്വപ്നങ്ങൾമുളക്കാതിരിക്കാൻ!

ചുണ്ടുകളിൽ ചോര നിറമുള്ള നൂൽ ചേർത്ത്
                                       തുന്നിക്കൂട്ടിയിരുന്നു,
ചെറിയ താക്കോൽ പഴുതിലൂടെ പോലും
                                      ആർദ്രമൊരു വാക്ക് -
നിലതെറ്റിയടർന്നു വീഴാതിരിക്കാൻ!

എങ്കിലും ഒന്നുറങ്ങിയുണരുമ്പോഴേക്ക്
അതെല്ലാം മറന്നു പോകുന്നതെന്തേ?

Friday, March 8, 2019

സന്ധ്യ


കറുപ്പിലലിയും മുൻപൊരു നിമിഷം
സന്ധ്യ പിടിതരാത്തൊരു ചിരി ചിരിക്കും
പല ചായങ്ങൾ തേച്ച് ദിവസേന,
വാതിൽ വരെ വന്ന് ഭ്രമിപ്പിക്കും,
നക്ഷത്ര ദൂരങ്ങൾ തേടി യാത്ര പോകാൻ
വിളിക്കാതെ വിളിച്ച് കൊതിപ്പിക്കും...,
ഇലകൊഴിഞ്ഞ ശിഖരങ്ങളിലൂടെ കൺ നീട്ടി
ഹൃദയത്തിലേക്കൊളിയമ്പയക്കും.. ,
എങ്കിലുമെനിക്കറിയാം,
മിന്നാമിന്നികൾ പൂത്ത രാത്രിയുടെ ഗന്ധം
നെഞ്ചിൻ കൂടു ഞെരിച്ചാലേ ഉറങ്ങാനാവൂ.
ഇരുട്ടിന്റെ സൂചി ക്കുത്തിൽ അകം -
 പുളഞ്ഞാലേ കിനാവുകളുണരൂ ..
നിറങ്ങൾ പൂത്ത സന്ധ്യകൾ
ഉറക്കം കെടുത്താൻ മാത്രമേ കൊള്ളൂ
രാത്രിയുടെ കരിമ്പടം പുതച്ചു സ്വപ്നത്തിലേക്ക്
ആണ്ടു പോകാനാണെനിക്കിഷ്ടം ,
മാത്രമല്ല, പണ്ടെന്നോ
കഴുത്തിൽ കുടുങ്ങിയ കുരുക്കിൽ പിടഞ്ഞ
പ്രണയത്തിന്റെ യോർമ്മ തികട്ടുന്ന  ചവർപ്പിൽ
തല ചായ്ക്കാൻ ചുമൽ തേടാത്ത
പെൺകരുത്തിന്റെ വിത്തു വിതച്ച നീറുന്ന വേദന!
അതു മാത്രമാണെന്നുമെനിക്ക് 'സന്ധ്യ !!

Wednesday, February 20, 2019

ആത്മഹത്യ


ചേർത്തടച്ച ചുണ്ടുകൾക്കിടയിൽ
അടിഞ്ഞുകൂടിയ ഇരുട്ട് ഞാൻ -
കാർക്കിച്ച് തുപ്പിക്കളഞ്ഞു.
കണ്ണിലെ വരൾച്ചയുടെ വിണ്ടു കീറലിൽ
എണ്ണ തുളിച്ച് കരിന്തിരി കൊളുത്തി
കാർമേഘങ്ങളുടെ നെഞ്ചിലേക്ക് തന്നെ
ഉന്നം വെച്ച് വില്ലു കുലച്ചാഞ്ഞൊരമ്പെയ്ത്
ഒട്ടും കിതയ്ക്കാതെ ഞാൻ നിവർന്നു നിന്നു !
കണ്ണു കുത്തിപ്പൊട്ടിച്ച നിലാവിനെ നിർദാക്ഷിണ്യം
പടിയടച്ച് പിണ്ഡം വെച്ചു തിരിച്ചയച്ചു
കൂട്ടി വെച്ച പാഴ്ക്കിനാക്കൾക്ക് മണ്ണെണ്ണയൊഴിച്ച്
ആഴി കൂട്ടി  ചിതയൊരുക്കിയൊരുദകക്രിയ!
കാൽക്കീഴിൽ ശ്വാസം കിട്ടാതെ പിടഞ്ഞ്
കുതറുന്ന രാത്രിയെഅവജ്ഞയോടെ നോക്കി,
പൊട്ടിച്ചിരിച്ചു, ആവൃത്തി കൂടിയ ഒരട്ടഹാസം!
മഞ്ഞിൽ മരവിച്ചൊരു പ്രഭാതവും നാളെ
നിന്നെത്തേടി വരില്ലെന്ന് സ്വയം പറയുമ്പോൾ
ചക്രവാളത്തിലാരോ എനിക്കൊപ്പമട്ടഹസിച്ചു,
മറ്റാരുമല്ല! മൂർദ്ധാവിൽ ഭ്രാന്തുരുക്കിയൊഴിക്കുന്ന
അഹങ്കാരമൂർത്തി! സൂര്യനല്ലതാര്?

Saturday, February 16, 2019

അടുക്കളത്തോട്ടം


സായാഹ്നത്തിന്റെ ഇത്തിരിക്കുശുമ്പുകൾ
കിഴികെട്ടി ചാണകവെള്ളം തൂവിയതും
പകൽച്ചായ കളുടെ വെടിവട്ടത്തിന്റെ
ചിരിവിത്തുകൾ ഉണക്കാനിട്ടതും
എന്റെയീ അടുക്കളത്തോട്ടത്തിലാണ് .
പുകയൂതി കരിപിടിപ്പിച്ച ചെറു പിണക്കങ്ങളും
നെഞ്ചിലാധിത്തീപടർത്തിയ ചില നടുക്കങ്ങളും
വേരോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും
അരികുകളിൽ വേരുറപ്പിച്ചാർത്തുവളരുന്നു.
അവിശ്വാസത്തിന്റെയും നോവിന്റെയും വിത്ത്
വെള്ളമൊഴിക്കാഞ്ഞതിനാൽ മുളച്ചില്ല!
ആകാശത്തേക്കു പടരാൻ നിന്ന സങ്കടങ്ങളുടെ
കടയ്ക്കൽ തന്നെ കത്തിവെച്ചത് നന്നായി.
വളമിട്ടതത്രയും സ്നേഹവാത്സല്യങ്ങൾക്കാണ്
അതുകൊണ്ടാവാം ചില പുഴുക്കുത്തുകൾ!
തിരക്കിന്റെ മാറാല തട്ടി ഇല ചുരുട്ടികളെ തുരത്തി
നേരം പോലെ നന്നാക്കണം.. പ്രതീക്ഷകളാണ്
കണ്ണു തെറ്റിയാൽ നശിച്ചുപോകും, കലികാലമല്ലേ?

         അനുപമ കെ ജി

വാലന്റെെൻ.

                     അനുപമ കെ ജി
ഇന്നലെ വഴിയരികിൽ ചത്തുമലച്ച
പ്രണയം ഇന്നീ പ്രണയ ദിനത്തിൽ
നീ കുഴി വെട്ടി മൂടിയത് നന്നായി !
വെള്ളപുതപ്പിക്കാനെത്തിയില്ലേലും
ഞാൻ ഒരു പുഷ്പചക്രം സമർപ്പിച്ചു,
എന്റെയും നിന്റെയും പേരിൽ,
വിഷം തീണ്ടി മരിക്കും മുൻപ് പകർന്ന
മധുരത്തിന്റെ ഓർമ്മയിൽ -
ഹൃദയരക്തത്തിന്റെ നിറമുള്ള
പൂക്കളാലൊരു റീത്ത്!
ചത്തവന് പൂക്കൾക്ക് പോയിട്ട്
സ്വപ്നങ്ങൾക്കു പോലും പ്രസക്തിയില്ല,
എങ്കിലും ....
ഒരിറ്റു കണ്ണീരിന്റെ നനവു പോലുമില്ലാതെ
വരണ്ടുപോയ മണ്ണിൽ പ്രണയംമണ്ണിട്ടു -
മൂടാമെന്ന് നീയാണ് തീരുമാനിച്ചത്,
കോപാഗ്നിയിൽ ചിതയെരിക്കാമെന്നാണ്
ഞാൻ ഓർത്തുറപ്പിച്ചത്,
എന്റെ മനസെന്നും തന്തൂരിയടുപ്പല്ലേ?,
അവിടെയും സമവായത്തിലെത്താനായില്ല !
 **.     **.       **.    **.   **.   **.     **.     **
ഇനിയീ ഉറുമ്പുകൾക്കിവിടെയെന്താണിടപാട്?
പ്രണയത്തിന്റെ നീരിന് ചത്താലും
മധുരമുണ്ടാവുമോ എന്തോ?
ഓ.. മതി, എനിക്കുറക്കം വരുന്നു!!