Friday, March 24, 2023

പ്രണയാനന്തരം

 

ഇലത്തുമ്പിലൂർന്നു വീഴും

മഴത്തുള്ളി പോലുമെന്തേ

ഒരു മിഴിനീർമണിയും

കടം തരാനില്ലെന്നോതീ ?

ഒരുപാടു കാലം നെഞ്ചിൽ

കുടിവെച്ച മോഹമൊന്ന്

ഇടം വലം നോക്കാതേയി

ന്നിറങ്ങിപ്പോയിടുമ്പോൾ .

മിഴിയൊന്നടച്ചീടാതെ 

നിലാവുള്ള രാത്രിയെത്ര

കുടിച്ചു ഞാൻ തീർത്തതാണീ

നറും സ്വപ്നത്തിൽ !

ഇളം മയിൽപ്പീലിയുള്ളിൽ

ഉഴിയുന്ന പോലെയിഷ്ടം,

കടുംവേനലാളും പോലെ

വിരഹ ദുഃഖം ….

കടലു പോലല ചാർത്തും

കൊതിപ്പിക്കും മോഹങ്ങളും

ഒരു വാക്കു മെല്ലെയോതാൻ

മടിക്കും ഹൃത്തും ..

സ്മൃതികളിൽ മഴവില്ലു

വിരിയിച്ച നോട്ടങ്ങളും

മഴ പോലെ മെല്ലെച്ചാറും

പിണക്കങ്ങളും …

കടൽ തേടും പുഴയായ്

പ്പതിയെ ഞാനൊഴുകവേ ..

കുടചൂടുമാകാശമായ്

മഴയായ് മേഘങ്ങളായ്

അവിരാമം കൂടെ വന്നൂ

നിനവിൽ നീ സൂര്യനായ്

പൊടുന്നനെ മിഴിതോരാ

പ്പകലുകൾ കനിഞ്ഞേകീ

മറുമൊഴി പറയാതേയെൻ

കടൽ വറ്റിപ്പോയതെന്തേ?

നീറുമമൊരു മരുഭൂമിയായി

മാറുന്നു സ്വയമെൻ മനം മറയുന്നു ഇരുൾമൂടും

വഴിയിലെന്നേകതാരം തെളിയില്ലിനിയെന്നു

പഠിക്കുവാനാകുന്നില്ല വേദനയാറ്റാൻ നിൻറെ

വിരലുകൾ തലോടില്ല കളഭമായി നീയിനി യെൻ നെറ്റിയിൽ കുളിരില്ല നെറുകിലെസിന്ദൂരമായി പ്രഭ തൂകിയുദിക്കില്ല പിറകിൽവന്നൊളിെച്ചെന്നെ

പുണരുകില്ല മറന്നെന്നെ പിരിഞ്ഞാലും മുകർന്നെന്നെയുണർത്തിയ ചുണ്ടുകളിലീണമായി

പടർത്തുകെന്നെ നറുംകൈതപ്പൂവിൻ ഗന്ധമുണർത്തുന്നൊരോർമ്മകളെ മറക്കുവാനാവില്ലെന്നോ ഒടുവിൽ നീ മൂളിപ്പാടി ...


നീ

                          - അനുപമകെ.ജി


പ്രണയമാണെന്നും നിന്നോട് ...

അവസാന ശ്വാസം വരെ ..

അതിനു ശേഷം ജന്മമുണ്ടെങ്കിൽ

അതിലും .....അത്രമേൽ

ഒന്നാവേണ്ടവർ...നമ്മൾ


ഏതോ കൊടുങ്കാറ്റിൽ

ദിശമാറിപ്പോയവർ...

പ്രണയത്തിന്റെ കാന്തത്താൽ

 വീണ്ടും വലിച്ചടുപ്പിക്കപ്പെട്ടവർ ...


ഓരോ ശ്വാസത്തിലും

പരസ്പരം ഓർമ്മ

കോർത്തു വെച്ചവർ


കടലെടുക്കാതെ

കാത്തുവെച്ച സ്വപ്നങ്ങൾക്ക്

നിറം മങ്ങാത്ത സ്നേഹത്തിനാൽ

കസവു തുന്നിച്ചേർത്ത്

കടലോളമാഴത്തിൽ

പ്രണയിക്കുന്നവർ ....


ഹൃദയത്തിന്റെ മുറിവുകളിൽ

എരിവേറ്റിയവരെയും

ഹൃദയത്തിലൊരു കൂന

കനൽ കോരിയിട്ടവരെയും

മറവിയുടെ അതിരിലേക്ക്

ആട്ടിപ്പായിച്ച്

വിരലുകൾ ഇറുക്കെ കോർത്ത്

കനവുകൾ വിരിയുന്ന

നടവഴിയിലൂടെ

ശിരസുയർത്തിനാം

ഒരേ ഹൃദയതാളമായ്

ഇനിയെന്നും ….

നീയില്ലാതെന്റെ

ഹൃദയമില്ലാത്തതിനാൽ

ഞാൻ നീയും

നീ ഞാനും

മാത്രമാവുന്ന കാലം💞


Tuesday, March 21, 2023

വിരഹം

 

നീ വറ്റിമാഞ്ഞൊരാ കൺകോണിലിന്നൊരു

പുതുനദിയുറവിട്ടതറിയുന്നുവോ

നിൻ പാദ മുദ്രകൾ പേറുമീ വീഥിയിൽ

ഒരു കടൽ തിരയിട്ടതറിയുന്നുവോ?

ഒന്നുമറിയാത്തത്ര ദൂരേനീ ഒറ്റയ്ക്ക്

കാറ്റായി തൂവൽതുമ്പു നീട്ടി പറന്നു പോയി

കുങ്കുമപ്പൂക്കൾ കൊഴിച്ചിട്ട പാതയിൽ

നിൻ വിളിക്കായാരോ കാതോർത്തു നിന്നതും

സന്ധ്യകൾ ഇരുൾ തേടി രാവോടുചേരുന്ന

മൂവന്തിപ്പാതയിൽ തപസ്സനുഷ്ഠിച്ചതും

ആരും പറഞ്ഞിേല്ലേ നിന്നോട് മാത്രം ...

പറയാൻ മറന്നതാവാനിടയിെല്ലൊട്ടു -

മറിയുവാനാർത്തിയില്ലെന്നറിഞ്ഞിട്ടാവും..

ഒരു മിഴിനീർ മഴയിൽ ആകാശമാകെ

തിളച്ചുരുകിയൂർന്നിന്നു താഴേപതിച്ചതും

ഇടിമിന്നലേറ്റൊരു നെഞ്ചിലെ കനവുകൾ

ഇത്തിരിച്ചാമ്പലായ്തീർന്നെന്നതും

മോഹങ്ങൾ നോവിന്നുരുൾപൊട്ടലിൽ പെട്ട്

വേരറ്റു ചീഞ്ഞതുമറിഞ്ഞില്ലെന്നോ ?