Saturday, March 20, 2021

തടവ്

 


വേനൽച്ചൂടിനെ അടവെച്ചു വിരിയിച്ച

കൊന്നപ്പൂക്കൾ കൊണ്ട് തോരണം തൂക്കി നോട്ടങ്ങൾ ജനലഴി തകർത്ത്

പുറത്തേക്ക് തന്നെ പാഞ്ഞത്

തടവറയുടെ ഓർമ്മകളെ തോൽപ്പിക്കാൻ !

ഇനിയുംവിരിയാത്തകവിതകൾക്കുമേൽ

അടയിരിക്കാനിത്ര കാലവും

സമയമേയുണ്ടായിരുന്നില്ല!

ഇപ്പോൾ കാലുകൂട്ടിക്കെട്ടിയിട്ട

നാലു ചുമരുകൾക്കുള്ളിൽ

കവിത പോയിട്ടൊരു കൊതുകുപോലും

മൂളാൻ വരാത്തതെന്തേ?

വരൾച്ചയും വേനലിന്റെ കൂടപ്പിറപ്പെന്ന്

മനസിലിരുന്നാരോ പറയുന്നുണ്ടോ?

നിർത്താതിങ്ങനെ പായാരം പറയാൻ

മന:സാക്ഷിയുള്ളപ്പോൾ

തടവിലിട്ടാർക്കും തോൽപ്പിക്കാനാവില്ല !

ഒറ്റപ്പെടലെന്ന വജ്രായുധം

തോൽവി സമ്മതിച്ചേ മതിയാവൂ.

മഴത്തുള്ളികളെ സ്വപ്നം കാണുന്നത്

നിർത്താനാവാത്ത കൺപീലികൾ

കണ്ണുനീരിനെക്കൂട്ടുപിടിക്കാൻ ശ്രമിക്കും

എങ്കിലും ഉള്ളിലിരുന്ന് വിലക്കുന്നവളെ

കണ്ണുകൾക്കും ഭയമാണ്.

വാതിലിൽ മുട്ടി വിളിക്കുന്ന മരുഭൂമികൾ

പടിപ്പുറത്തു തന്നെ ഇന്നുമുറങ്ങുന്നതും

മന:സാക്ഷിയെ പേടിച്ചു തന്നെ,

ഇങ്ങനെ 'അദ്വൈത'ത്തിന്റെ യാനന്ദത്തിൽ മുങ്ങവേ

ചുറ്റിലെ തടവും തടവറയും മായുന്നു..

ഉഷ്ണത്തിന്റെ ലാവ കോരി

കുളിരുന്ന പനിനീരാക്കാൻ പഠിക്കവേ

ചുമരിലെ സുഷിരത്തിലൂടിറങ്ങിവന്നത്

മറ്റാരുമല്ല മറഞ്ഞിരുന്ന കവിത തന്നെ

Sunday, March 7, 2021

വിരാമം



മടുത്ത ജീവിതമൂരിയെറിഞ്ഞവന്റെ

വിചാരണയായിരുന്നൂ .. 

കനൽ വെളിച്ചത്തിൽ,

എന്തിനെന്ന ചോദ്യത്തിന്

ആർത്തുചിരിച്ചുത്തരം -

"ചുമ്മാ .. രസത്തിന് !! "

എന്റെ ചുമരുകളിൽപ്പതിഞ്ഞ

കണ്ണു വക്രിച്ച ആത്മാക്കളേ സ്നേഹിച്ചാവാം,

ഒരു കുരുക്കിൽപ്പിടഞ്ഞപ്പോൾ

പുറത്തിറങ്ങിയോടിയ നിലവിളികൾ

നിറച്ചു വെച്ച പാട്ടുപെട്ടിയിൽ മയങ്ങീട്ടാവാം,

കൂകിയാർത്ത ചക്രങ്ങൾക്കും

പാളങ്ങൾക്കുമിടയിൽ

ചിരിയോ കരച്ചിലോ ,

വേർതിരിച്ചറിയാത്ത വികാരങ്ങൾ

നിരത്തി ചിതറിപ്പോയ

ചുണ്ടുകൾ മോഹിച്ചാവാം,

സിരകളിലേക്ക് നീറ്റലായ്

പടരുന്ന തീയിൽ ഉരുകി വീണ്

കരിക്കട്ടയായപ്പോഴും തുറന്നു വെച്ച

ഒരു വെളുത്ത കണ്ണിന്റെ

കടുത്ത നോട്ടങ്ങൾ കൊത്തിപ്പറിച്ചിട്ടുമാവാം,

ആഴങ്ങളിലേക്കിറങ്ങിപ്പോയ

ശ്വാസകോശങ്ങളിലെ ജലമർമ്മരം

ഏറെ കൊതിപ്പിച്ചിട്ടാണോ ?

ഒരുറക്കത്തിന്റെയാലസ്യത്തിൽ

നിന്നുണരാതെ, മനോഹരമായി

ജീവനൂർന്നു പോകുന്ന അനുഭൂതി

സ്വന്തമാക്കാൻ വെമ്പിട്ടോ എന്തോ

ഞാനങ്ങു തീരുമാനിച്ചു!

വിറങ്ങലിച്ച നിമിഷങ്ങളിലെപ്പൊഴോ

വിചാരണ അവസാനിച്ചു.