Tuesday, September 21, 2021

ഭരണമാറ്റം

സ്വാതന്ത്ര്യത്തിന്റെ കനി തൊട്ടെങ്കിലും നോക്കിയവരെ തടവിലാക്കുന്നതാണേറെ ശ്രമകരം പഴുത്ത കനികൾ ആണിനു മാത്രമെന്ന് ഉറപ്പിക്കുന്ന വാറോലകൾ അങ്ങാടികൾ നീളെ തൂക്കിയിട്ടും
 ചായം തേച്ച നഖങ്ങൾ നീട്ടും കയ്യിൽ അന്തിച്ചോപ്പുള്ളആപ്പിളുകളിതെങ്ങനെ? അറ്റം തിളങ്ങുന്ന വാളാൽ നൊടിയിടെ വെട്ടിയെടുത്തപ്പോൾവിരലുകളും ചെഞ്ചോപ്പണിഞ്ഞു പിടഞ്ഞു. 
 വിടർന്ന നീലക്കണ്ണുകളെല്ലാം കറുത്ത മേലാപ്പിട്ടു മൂടി കാഴ്ചകളിലേക്ക് കറുപ്പു തേക്കാൻ കിങ്കരന്മാരെ നേരത്തേ ചട്ടം കെട്ടി.. എന്നിട്ടുമുതിരുന്ന ഈ തീജ്വാലകൾ എതു തുറന്നിട്ട കണ്ണിൽ നിന്നാണ് ? 
പഴുപ്പിച്ച കമ്പികൾ കൊണ്ടവ എന്നേക്കുമായടപ്പിച്ചപ്പോൾ ഒന്നാശ്വസിക്കാനായി. 

 സ്വപ്നങ്ങൾക്കു ചിറകു നൽകി മാനത്തേരേറാൻ കുതിച്ചവളെ 
മണ്ണിൽ തൊട്ടനിമിഷത്തിൽ 
ഉന്നം തെറ്റാതെ ചിറകരിഞ്ഞു.. 
ഓർമ്മകളുണരും മുമ്പേ 
ഒരു തീക്കനൽ കൊണ്ട് 
പുലരിയോടൊപ്പം യാത്രയാക്കീ.. കിരീടത്തിലിപ്പോളൊരു തൂവൽ കൂടി.

 ഭീതിയിരുട്ടിയ രാവിന്റെ യിരുൾമറയിൽ കിട്ടിയതെല്ലാം മാറാപ്പുകെട്ടി 
 അതിർത്തി തേടിപ്പോയ നിറയൗവനം
 വഴിതെറ്റി അട്ടഹാസങ്ങൾ പൂത്ത നാൽക്കവലയിൽ പകച്ചപ്പോൾ
 നൂറുരു ദൈവനാമം വാഴ്ത്തി
 ഉതിർത്തൂ പതിനാറുണ്ട! 
 നാം തന്നെ ദൈവമെന്നാരോ ഉറക്കെ പറയുന്നുണ്ടുള്ളിൽ !

 ഇനിയിവിടെയാർക്കൊക്കെ - 
യുറക്കെ ചിരിക്കണം? 
പകൽ വെളിച്ചം കണ്ടീവഴി നടക്കണം? ആർത്തി മാറുന്നില്ലെന്റെ 
തീരാ വെടിയുണ്ടകൾക്കും ദാഹാർത്തരായ്ത്തീർന്ന 
കൂർത്ത വാൾത്തുമ്പിനും 
സ്വാതന്ത്ര്യം ചോരച്ചാലിട്ടൊഴുക്കും
 മണ്ണിെന്റ ചോപ്പിൽ കാലൂന്നി നാം.. ഉറക്കെച്ചിരിച്ചിതാ പോർവിളി വിളിക്കുന്നു.. 
ഇനിയിവിടെ പുതു സാമ്രാജ്യം
പുത്തനാം നയങ്ങളും ,തടയാൻ വരില്ലാരും !

Thursday, September 16, 2021

വധശിക്ഷ

തെരുവിനെ വെളിച്ചം പുതപ്പിച്ച 
വൈദ്യുത വിളക്കിന്റെ വെട്ടംകരണ്ടു തീർന്നപ്പോൾ എലികൾക്കാവേശമായി! കടത്തിണ്ണയിൽ ഉറക്കം മറന്ന
 യാചകന്റെ പാട്ടിനു താളമിട്ടുകൊണ്ട് കിട്ടിയതെല്ലാമവർ കാർന്നു.. 
ഉണരാത്ത നിലാവിനെയോർത്ത് അവരൊട്ടും വേവലാതിപ്പെട്ടില്ല.. 
 ഒരു മതിലിനപ്പുറം തടവറയിൽ പുലരിയുടെ വരവോർത്ത് നെഞ്ചിടിപ്പേറിയ തടവുപുള്ളി.. പീഢിപ്പിച്ചു കൊന്ന കുരുന്നിന്റെ മരണഭയത്തിന്റെ നിഷ്കളങ്കത
 അവന്റെ ഭയത്തിനില്ലാഞ്ഞത്
സ്വാഭാവികം ..!
അവസാന തേങ്ങലിനൊപ്പം 
അവൾ പിടഞ്ഞ പിടപ്പുകൾ കൂട്ടി കാത്തുവെച്ച കുരുക്കൊന്ന്, 
പണത്തിന്റെ മണമുള്ള പല്ലുകൾക്ക് കാർന്നു തിന്നാൻ നൽകാതെ കാത്തുവെച്ചവർക്ക് സ്തുതി !
 മുൾപ്പടർപ്പിലേക്കിറ്റിയ ചോരത്തുള്ളി പക തീരാതെ കിതയ്ക്കുന്ന ശബ്ദം കാതിൽ മുഴങ്ങീട്ടാവാം 
മതിലിനപ്പുറം പതിനാറു കടലുകൾ ഒന്നിച്ചിരമ്പുന്ന തോന്നൽ ! 
 പൂക്കൾ കൊഴിഞ്ഞ വാകമരം പ്രേതരൂപമാർന്നിരുട്ടിൽ  
തടവറയിലേക്കു  കൈനീട്ടുമ്പോൾ 
ശ്വാസകോശങ്ങളിൽ കടുത്ത വിങ്ങൽ തുറിച്ച കണ്ണിൽ, നേർത്തു പോയ 
ഒരു കുരുന്നു ശ്വാസം ചോര വാർന്ന് പിടഞ്ഞൊടുങ്ങുന്ന കാഴ്ചമാത്രം ! 

 വരാനിരിക്കുന്ന പിടച്ചിലുകളോർത്ത് ശ്വാസം നിലച്ച്, നൂറുരു ചാവാതെ ചത്ത് പരവശപ്പെട്ടവനെ നോക്കി പുന്നെല്ലു കാണുമെലിയെപ്പോലെ 
 ചിരി തൂകുന്ന കൊലമരം , 
ഇരുട്ടിലും   തെളിഞ്ഞു നിന്നു.

Tuesday, June 15, 2021

തടവറകൾ

 തടവറകൾ             

                                   - അനുപമ കെ.ജി


വെളിച്ചത്തെ കുടത്തിലടച്ച്

ഇരുട്ടു വാറ്റുന്ന വിദ്യ നീയാണ്

എന്നെ പഠിപ്പിച്ചു തന്നത്.

രാത്രിയിൽ വിരിയുന്ന മുല്ലപ്പൂവിന്റെ

ഗന്ധമാകെ കൺമുനയാലൂറ്റി

അടുക്കളപ്പുറത്തെ ഉറിയിലൊളിച്ച്

മിന്നാമിനുങ്ങിന്റെ വെട്ടം ചാലിച്ച്

നാം വിരിയിച്ച നക്ഷത്രങ്ങൾ

തഞ്ചം കിട്ടിയപ്പോൾ മാനത്തേക്ക്

ഊർന്നു പോയത് ഞാനറിഞ്ഞിരുന്നൂ..

പിന്നെ..

സന്ധ്യയുടെ തുമ്പുമുറിച്ചെടുത്ത്

ഉറിമൂടിക്കെട്ടിയപ്പോൾ അകപ്പെട്ടു പോയ

കുഞ്ഞു താരങ്ങൾ തേങ്ങുന്നതും

നിലാവിനോടു പതം പറയുന്നതും

കേൾക്കാതെ പോകാൻ

നിന്നെയാരേ പഠിപ്പിച്ചത്?

ഞാനാവാനിടയില്ല.. തേങ്ങൽ

കേൾക്കാതിരിക്കാനെനിക്കാവില്ലല്ലോ..

പണ്ടേ..

ജനാലക്കൽ നാം മറച്ചു കെട്ടിയ

ആകാശത്തിന്റെ ഒരു കീറ്

കാറ്റു വരുമ്പോഴൊക്കെ കൂടെപ്പോവാൻ

 തിരക്കുകൂട്ടിക്കൊണ്ടിരുന്നൂ..

നീ കൂടിപ്പോയാൽ എനിക്കാരെന്ന

ഒറ്റച്ചോദ്യത്തിൽ കാലുതളച്ചിട്ടാണ്

ഇത്രകാലവും കൂടെ നിർത്തിയതെന്ന്

എന്നെപ്പോലാർക്കുമറിയില്ലല്ലോ..

ചുമരിലെ പച്ചച്ചായത്തിന്റെ

തളിരിൽ പൂക്കാലങ്ങൾ വിരിയില്ലെന്ന

തിരിച്ചറിവിന്റെ പുഴ കടക്കാൻ

എന്റെ ചെറിയ ആകാശം

എനിക്കും കൂടിയേ തീരൂ..!


ഇന്ന് ..

ഇലത്തുമ്പിലൂർന്ന കാരുണ്യം

ഇടക്ക്ജാലകവിരിനീക്കി 

 ഓർക്കാപ്പുറത്തെങ്കിലും

എന്റെ മൂർദ്ധാവിലും പതിച്ചത് നന്നായി !

മരൂഭൂമിയാവാതെ കാത്തുവല്ലോ!

ഉമ്മറപ്പടിയിലൂഞ്ഞാലു കെട്ടി

ആയത്തിലാടിയ സ്വപ്നങ്ങൾ

പിടിവിട്ടു വീണെങ്കിലും മുറ്റത്തെ

ആലിൻ കൊമ്പിലേറിപ്പറന്ന്

ഒറ്റക്ക്സ്വർഗങ്ങൾ തേടിയലഞ്ഞു..

ആരും കാണാത്ത മഴവില്ലിന്റെ

എട്ടാം വർണം മതിയാവോളം കണ്ട്

മേഘങ്ങളിലുറങ്ങി.., രാത്രികളില്ലാത്ത

പകലുകളിലൂടെ ഉന്മാദിനിയായി

സ്വപ്നങ്ങളുടെ തീർത്ഥയാത്ര..!

പാടാഞ്ഞതിനാൽ മാത്രം

നിലച്ചു പോവാതിരുന്നയീണങ്ങളിൽ

അലിഞ്ഞുചേർന്ന് നിതാന്ത യാനം..!


ഇനി തിരിച്ചു പോക്കില്ലെന്ന് സ്വപ്നങ്ങൾ

ശപഥമെടുത്താലും തെറ്റുപറയാനാവില്ല!






Saturday, March 20, 2021

തടവ്

 


വേനൽച്ചൂടിനെ അടവെച്ചു വിരിയിച്ച

കൊന്നപ്പൂക്കൾ കൊണ്ട് തോരണം തൂക്കി നോട്ടങ്ങൾ ജനലഴി തകർത്ത്

പുറത്തേക്ക് തന്നെ പാഞ്ഞത്

തടവറയുടെ ഓർമ്മകളെ തോൽപ്പിക്കാൻ !

ഇനിയുംവിരിയാത്തകവിതകൾക്കുമേൽ

അടയിരിക്കാനിത്ര കാലവും

സമയമേയുണ്ടായിരുന്നില്ല!

ഇപ്പോൾ കാലുകൂട്ടിക്കെട്ടിയിട്ട

നാലു ചുമരുകൾക്കുള്ളിൽ

കവിത പോയിട്ടൊരു കൊതുകുപോലും

മൂളാൻ വരാത്തതെന്തേ?

വരൾച്ചയും വേനലിന്റെ കൂടപ്പിറപ്പെന്ന്

മനസിലിരുന്നാരോ പറയുന്നുണ്ടോ?

നിർത്താതിങ്ങനെ പായാരം പറയാൻ

മന:സാക്ഷിയുള്ളപ്പോൾ

തടവിലിട്ടാർക്കും തോൽപ്പിക്കാനാവില്ല !

ഒറ്റപ്പെടലെന്ന വജ്രായുധം

തോൽവി സമ്മതിച്ചേ മതിയാവൂ.

മഴത്തുള്ളികളെ സ്വപ്നം കാണുന്നത്

നിർത്താനാവാത്ത കൺപീലികൾ

കണ്ണുനീരിനെക്കൂട്ടുപിടിക്കാൻ ശ്രമിക്കും

എങ്കിലും ഉള്ളിലിരുന്ന് വിലക്കുന്നവളെ

കണ്ണുകൾക്കും ഭയമാണ്.

വാതിലിൽ മുട്ടി വിളിക്കുന്ന മരുഭൂമികൾ

പടിപ്പുറത്തു തന്നെ ഇന്നുമുറങ്ങുന്നതും

മന:സാക്ഷിയെ പേടിച്ചു തന്നെ,

ഇങ്ങനെ 'അദ്വൈത'ത്തിന്റെ യാനന്ദത്തിൽ മുങ്ങവേ

ചുറ്റിലെ തടവും തടവറയും മായുന്നു..

ഉഷ്ണത്തിന്റെ ലാവ കോരി

കുളിരുന്ന പനിനീരാക്കാൻ പഠിക്കവേ

ചുമരിലെ സുഷിരത്തിലൂടിറങ്ങിവന്നത്

മറ്റാരുമല്ല മറഞ്ഞിരുന്ന കവിത തന്നെ

Sunday, March 7, 2021

വിരാമം



മടുത്ത ജീവിതമൂരിയെറിഞ്ഞവന്റെ

വിചാരണയായിരുന്നൂ .. 

കനൽ വെളിച്ചത്തിൽ,

എന്തിനെന്ന ചോദ്യത്തിന്

ആർത്തുചിരിച്ചുത്തരം -

"ചുമ്മാ .. രസത്തിന് !! "

എന്റെ ചുമരുകളിൽപ്പതിഞ്ഞ

കണ്ണു വക്രിച്ച ആത്മാക്കളേ സ്നേഹിച്ചാവാം,

ഒരു കുരുക്കിൽപ്പിടഞ്ഞപ്പോൾ

പുറത്തിറങ്ങിയോടിയ നിലവിളികൾ

നിറച്ചു വെച്ച പാട്ടുപെട്ടിയിൽ മയങ്ങീട്ടാവാം,

കൂകിയാർത്ത ചക്രങ്ങൾക്കും

പാളങ്ങൾക്കുമിടയിൽ

ചിരിയോ കരച്ചിലോ ,

വേർതിരിച്ചറിയാത്ത വികാരങ്ങൾ

നിരത്തി ചിതറിപ്പോയ

ചുണ്ടുകൾ മോഹിച്ചാവാം,

സിരകളിലേക്ക് നീറ്റലായ്

പടരുന്ന തീയിൽ ഉരുകി വീണ്

കരിക്കട്ടയായപ്പോഴും തുറന്നു വെച്ച

ഒരു വെളുത്ത കണ്ണിന്റെ

കടുത്ത നോട്ടങ്ങൾ കൊത്തിപ്പറിച്ചിട്ടുമാവാം,

ആഴങ്ങളിലേക്കിറങ്ങിപ്പോയ

ശ്വാസകോശങ്ങളിലെ ജലമർമ്മരം

ഏറെ കൊതിപ്പിച്ചിട്ടാണോ ?

ഒരുറക്കത്തിന്റെയാലസ്യത്തിൽ

നിന്നുണരാതെ, മനോഹരമായി

ജീവനൂർന്നു പോകുന്ന അനുഭൂതി

സ്വന്തമാക്കാൻ വെമ്പിട്ടോ എന്തോ

ഞാനങ്ങു തീരുമാനിച്ചു!

വിറങ്ങലിച്ച നിമിഷങ്ങളിലെപ്പൊഴോ

വിചാരണ അവസാനിച്ചു.

Friday, January 8, 2021

പ്രണയം

പുഴ നീണ്ടൊഴുകുന്നു പിന്നെയും

കടലിലേക്കൊഴുകരുതെന്നാരു -

                                       തടയുകിലും!

ഒഴുകുവാനാവാതിരിക്കുവാനത്രമേൽ

പ്രിയതരം പ്രണയമെന്നറിയുന്നവൾ .

അണകെട്ടി നിർത്തുന്നു വഴിമുടക്കാൻ ,

എങ്കിലുമണകൾതകർത്തീടുമാപ്രവാഹം

കുതിതുള്ളിയാർത്തലച്ചലിയുന്നിതാഴിയിൽ

കലരുന്നു തീരാത്തകണ്ണീരിനുപ്പിൽ ..

അതിദൂരമല്ലാതെയറിയുന്നു കടലിന്റെ

പ്രണയിനികളാണേതു നീരൊഴുക്കും! 

ഇല്ല സവിശേഷമാമൊരു പ്രണയവും 

 കരുതലുമെല്ലാമൊരു തോന്നൽ മാത്രം.

കാത്തിരിപ്പുണ്ടേറെ നീണ്ടകാലം മുന്നിൽ

പറ്റിയതോർത്തോർത്തുനെടുവീർപ്പിടാൻ 

കഴിയില്ലൊരിക്കലും കഴുകിക്കളയുവാൻ

കടലോടു ചേർന്നതിന്നുപ്പുഗന്ധം .

വെറുതെ വെയിലോടു പറയാം കൊടും

ചൂടാലൊരുകുറിപരിശുദ്ധയാക്കിമാറ്റാൻ 

കഴിയില്ല വെയിലിനും സൂര്യനും ചന്ദ്രനും

കഴിയില്ല നെഞ്ചിലെ നോവിന്നുമറിയുന്നു

എങ്കിലുംതപ്തംകിനാക്കൾവേവുന്നതിൻ

ചൂടിൽത്തിളച്ചാവിയാവാം, 

ഊറ്റിക്കളയാമെടുത്തു ചാട്ടം കൊണ്ടു കരളിൽകലർന്നമാലിന്യങ്ങളത്രയും…