Tuesday, September 21, 2021
ഭരണമാറ്റം
Thursday, September 16, 2021
വധശിക്ഷ
Tuesday, June 15, 2021
തടവറകൾ
തടവറകൾ
- അനുപമ കെ.ജി
വെളിച്ചത്തെ കുടത്തിലടച്ച്
ഇരുട്ടു വാറ്റുന്ന വിദ്യ നീയാണ്
എന്നെ പഠിപ്പിച്ചു തന്നത്.
രാത്രിയിൽ വിരിയുന്ന മുല്ലപ്പൂവിന്റെ
ഗന്ധമാകെ കൺമുനയാലൂറ്റി
അടുക്കളപ്പുറത്തെ ഉറിയിലൊളിച്ച്
മിന്നാമിനുങ്ങിന്റെ വെട്ടം ചാലിച്ച്
നാം വിരിയിച്ച നക്ഷത്രങ്ങൾ
തഞ്ചം കിട്ടിയപ്പോൾ മാനത്തേക്ക്
ഊർന്നു പോയത് ഞാനറിഞ്ഞിരുന്നൂ..
പിന്നെ..
സന്ധ്യയുടെ തുമ്പുമുറിച്ചെടുത്ത്
ഉറിമൂടിക്കെട്ടിയപ്പോൾ അകപ്പെട്ടു പോയ
കുഞ്ഞു താരങ്ങൾ തേങ്ങുന്നതും
നിലാവിനോടു പതം പറയുന്നതും
കേൾക്കാതെ പോകാൻ
നിന്നെയാരേ പഠിപ്പിച്ചത്?
ഞാനാവാനിടയില്ല.. തേങ്ങൽ
കേൾക്കാതിരിക്കാനെനിക്കാവില്ലല്ലോ..
പണ്ടേ..
ജനാലക്കൽ നാം മറച്ചു കെട്ടിയ
ആകാശത്തിന്റെ ഒരു കീറ്
കാറ്റു വരുമ്പോഴൊക്കെ കൂടെപ്പോവാൻ
തിരക്കുകൂട്ടിക്കൊണ്ടിരുന്നൂ..
നീ കൂടിപ്പോയാൽ എനിക്കാരെന്ന
ഒറ്റച്ചോദ്യത്തിൽ കാലുതളച്ചിട്ടാണ്
ഇത്രകാലവും കൂടെ നിർത്തിയതെന്ന്
എന്നെപ്പോലാർക്കുമറിയില്ലല്ലോ..
ചുമരിലെ പച്ചച്ചായത്തിന്റെ
തളിരിൽ പൂക്കാലങ്ങൾ വിരിയില്ലെന്ന
തിരിച്ചറിവിന്റെ പുഴ കടക്കാൻ
എന്റെ ചെറിയ ആകാശം
എനിക്കും കൂടിയേ തീരൂ..!
ഇന്ന് ..
ഇലത്തുമ്പിലൂർന്ന കാരുണ്യം
ഇടക്ക്ജാലകവിരിനീക്കി
ഓർക്കാപ്പുറത്തെങ്കിലും
എന്റെ മൂർദ്ധാവിലും പതിച്ചത് നന്നായി !
മരൂഭൂമിയാവാതെ കാത്തുവല്ലോ!
ഉമ്മറപ്പടിയിലൂഞ്ഞാലു കെട്ടി
ആയത്തിലാടിയ സ്വപ്നങ്ങൾ
പിടിവിട്ടു വീണെങ്കിലും മുറ്റത്തെ
ആലിൻ കൊമ്പിലേറിപ്പറന്ന്
ഒറ്റക്ക്സ്വർഗങ്ങൾ തേടിയലഞ്ഞു..
ആരും കാണാത്ത മഴവില്ലിന്റെ
എട്ടാം വർണം മതിയാവോളം കണ്ട്
മേഘങ്ങളിലുറങ്ങി.., രാത്രികളില്ലാത്ത
പകലുകളിലൂടെ ഉന്മാദിനിയായി
സ്വപ്നങ്ങളുടെ തീർത്ഥയാത്ര..!
പാടാഞ്ഞതിനാൽ മാത്രം
നിലച്ചു പോവാതിരുന്നയീണങ്ങളിൽ
അലിഞ്ഞുചേർന്ന് നിതാന്ത യാനം..!
ഇനി തിരിച്ചു പോക്കില്ലെന്ന് സ്വപ്നങ്ങൾ
ശപഥമെടുത്താലും തെറ്റുപറയാനാവില്ല!
Saturday, March 20, 2021
തടവ്
വേനൽച്ചൂടിനെ അടവെച്ചു വിരിയിച്ച
കൊന്നപ്പൂക്കൾ കൊണ്ട് തോരണം തൂക്കി നോട്ടങ്ങൾ ജനലഴി തകർത്ത്
പുറത്തേക്ക് തന്നെ പാഞ്ഞത്
തടവറയുടെ ഓർമ്മകളെ തോൽപ്പിക്കാൻ !
ഇനിയുംവിരിയാത്തകവിതകൾക്കുമേൽ
അടയിരിക്കാനിത്ര കാലവും
സമയമേയുണ്ടായിരുന്നില്ല!
ഇപ്പോൾ കാലുകൂട്ടിക്കെട്ടിയിട്ട
നാലു ചുമരുകൾക്കുള്ളിൽ
കവിത പോയിട്ടൊരു കൊതുകുപോലും
മൂളാൻ വരാത്തതെന്തേ?
വരൾച്ചയും വേനലിന്റെ കൂടപ്പിറപ്പെന്ന്
മനസിലിരുന്നാരോ പറയുന്നുണ്ടോ?
നിർത്താതിങ്ങനെ പായാരം പറയാൻ
മന:സാക്ഷിയുള്ളപ്പോൾ
തടവിലിട്ടാർക്കും തോൽപ്പിക്കാനാവില്ല !
ഒറ്റപ്പെടലെന്ന വജ്രായുധം
തോൽവി സമ്മതിച്ചേ മതിയാവൂ.
മഴത്തുള്ളികളെ സ്വപ്നം കാണുന്നത്
നിർത്താനാവാത്ത കൺപീലികൾ
കണ്ണുനീരിനെക്കൂട്ടുപിടിക്കാൻ ശ്രമിക്കും
എങ്കിലും ഉള്ളിലിരുന്ന് വിലക്കുന്നവളെ
കണ്ണുകൾക്കും ഭയമാണ്.
വാതിലിൽ മുട്ടി വിളിക്കുന്ന മരുഭൂമികൾ
പടിപ്പുറത്തു തന്നെ ഇന്നുമുറങ്ങുന്നതും
മന:സാക്ഷിയെ പേടിച്ചു തന്നെ,
ഇങ്ങനെ 'അദ്വൈത'ത്തിന്റെ യാനന്ദത്തിൽ മുങ്ങവേ
ചുറ്റിലെ തടവും തടവറയും മായുന്നു..
ഉഷ്ണത്തിന്റെ ലാവ കോരി
കുളിരുന്ന പനിനീരാക്കാൻ പഠിക്കവേ
ചുമരിലെ സുഷിരത്തിലൂടിറങ്ങിവന്നത്
മറ്റാരുമല്ല മറഞ്ഞിരുന്ന കവിത തന്നെ
Sunday, March 7, 2021
വിരാമം
മടുത്ത ജീവിതമൂരിയെറിഞ്ഞവന്റെ
വിചാരണയായിരുന്നൂ ..
കനൽ വെളിച്ചത്തിൽ,
എന്തിനെന്ന ചോദ്യത്തിന്
ആർത്തുചിരിച്ചുത്തരം -
"ചുമ്മാ .. രസത്തിന് !! "
എന്റെ ചുമരുകളിൽപ്പതിഞ്ഞ
കണ്ണു വക്രിച്ച ആത്മാക്കളേ സ്നേഹിച്ചാവാം,
ഒരു കുരുക്കിൽപ്പിടഞ്ഞപ്പോൾ
പുറത്തിറങ്ങിയോടിയ നിലവിളികൾ
നിറച്ചു വെച്ച പാട്ടുപെട്ടിയിൽ മയങ്ങീട്ടാവാം,
കൂകിയാർത്ത ചക്രങ്ങൾക്കും
പാളങ്ങൾക്കുമിടയിൽ
ചിരിയോ കരച്ചിലോ ,
വേർതിരിച്ചറിയാത്ത വികാരങ്ങൾ
നിരത്തി ചിതറിപ്പോയ
ചുണ്ടുകൾ മോഹിച്ചാവാം,
സിരകളിലേക്ക് നീറ്റലായ്
പടരുന്ന തീയിൽ ഉരുകി വീണ്
കരിക്കട്ടയായപ്പോഴും തുറന്നു വെച്ച
ഒരു വെളുത്ത കണ്ണിന്റെ
കടുത്ത നോട്ടങ്ങൾ കൊത്തിപ്പറിച്ചിട്ടുമാവാം,
ആഴങ്ങളിലേക്കിറങ്ങിപ്പോയ
ശ്വാസകോശങ്ങളിലെ ജലമർമ്മരം
ഏറെ കൊതിപ്പിച്ചിട്ടാണോ ?
ഒരുറക്കത്തിന്റെയാലസ്യത്തിൽ
നിന്നുണരാതെ, മനോഹരമായി
ജീവനൂർന്നു പോകുന്ന അനുഭൂതി
സ്വന്തമാക്കാൻ വെമ്പിട്ടോ എന്തോ
ഞാനങ്ങു തീരുമാനിച്ചു!
വിറങ്ങലിച്ച നിമിഷങ്ങളിലെപ്പൊഴോ
വിചാരണ അവസാനിച്ചു.
Friday, January 8, 2021
പ്രണയം
പുഴ നീണ്ടൊഴുകുന്നു പിന്നെയും
കടലിലേക്കൊഴുകരുതെന്നാരു -
തടയുകിലും!
ഒഴുകുവാനാവാതിരിക്കുവാനത്രമേൽ
പ്രിയതരം പ്രണയമെന്നറിയുന്നവൾ .
അണകെട്ടി നിർത്തുന്നു വഴിമുടക്കാൻ ,
എങ്കിലുമണകൾതകർത്തീടുമാപ്രവാഹം
കുതിതുള്ളിയാർത്തലച്ചലിയുന്നിതാഴിയിൽ
കലരുന്നു തീരാത്തകണ്ണീരിനുപ്പിൽ ..
അതിദൂരമല്ലാതെയറിയുന്നു കടലിന്റെ
പ്രണയിനികളാണേതു നീരൊഴുക്കും!
ഇല്ല സവിശേഷമാമൊരു പ്രണയവും
കരുതലുമെല്ലാമൊരു തോന്നൽ മാത്രം.
കാത്തിരിപ്പുണ്ടേറെ നീണ്ടകാലം മുന്നിൽ
പറ്റിയതോർത്തോർത്തുനെടുവീർപ്പിടാൻ
കഴിയില്ലൊരിക്കലും കഴുകിക്കളയുവാൻ
കടലോടു ചേർന്നതിന്നുപ്പുഗന്ധം .
വെറുതെ വെയിലോടു പറയാം കൊടും
ചൂടാലൊരുകുറിപരിശുദ്ധയാക്കിമാറ്റാൻ
കഴിയില്ല വെയിലിനും സൂര്യനും ചന്ദ്രനും
കഴിയില്ല നെഞ്ചിലെ നോവിന്നുമറിയുന്നു
എങ്കിലുംതപ്തംകിനാക്കൾവേവുന്നതിൻ
ചൂടിൽത്തിളച്ചാവിയാവാം,
ഊറ്റിക്കളയാമെടുത്തു ചാട്ടം കൊണ്ടു കരളിൽകലർന്നമാലിന്യങ്ങളത്രയും…