Thursday, August 7, 2025

യുദ്ധാനന്തരം

 യുദ്ധം നിലച്ചപ്പോൾ കണ്ണീരും

ചോരയും കുതിർത്ത മണ്ണിൽ

മുളയ്ക്കാതെ പോയൊരു കാടിൻ്റെ

കറുപ്പുനിറഞ്ഞ നിശ്ശബ്ദത .


വർണവെളിച്ചം കുടിച്ചു ജീവിതം

തിമിർത്തു നിന്ന നഗര വീഥികൾ

അസ്ഥികൂടങ്ങളുടെ നിഴലെന്ന പോൽ

ഭീതിയുടെ വിറങ്ങലിപ്പ് ചൂഴ്ന്നൂ..


ജീവിതമൊരു വിശപ്പിൻ്റെ മുഷ്ടിയായ്

നെഞ്ചിലാഞ്ഞടിക്കുമ്പോൾ

പൊള്ളിയടർന്ന കൺകോണുകൾ

കീറത്തുണിയാൽ തുടച്ച് തളർന്നവർ


വെടിനാദങ്ങളൊടുങ്ങിയിടത്ത്

കാക്കകളുടെ കരച്ചിലിൽ പോലും

കനവറ്റുപോയ നിലവിളികളുടെ

കനത്ത പ്രതിധ്വനികൾ മാത്രം !


തകർന്ന വീടുകളിലുറവേ തേടുന്ന

ജീവിതച്ചില്ലു കൾ ചേർത്തു നോക്കുന്ന

മരണമുഖത്തും വാടാൻ മടിക്കുന്ന

ജീവിതാസക്തിയുടെ വേരുകൾ!


വെടിനിർത്തലിൻ്റെ മൂടൽ മഞ്ഞിൽപ്പുതഞ്ഞ്

മറഞ്ഞിരിക്കുന്ന കൊലച്ചതിയറിയാത്ത

കുഞ്ഞു പുഞ്ചിരിയിൽ കണ്ടു

പിടിവള്ളിയായുയരുന്ന പ്രതീക്ഷ!


കത്തിത്തീരാത്ത ചാരക്കൂനക്കരികെ

ഒളിച്ചു തളിർത്തൊരു തുളസിക്കതിർ,

പുതിയ പ്രഭാതങ്ങൾ തേടി വരുമെന്ന്

വെറുതേ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു.


സമാധാനം ഒരിക്കലുമൊരു സമ്മാനമല്ല

അവസാനമില്ലാത്ത പോരാട്ടം മാത്രം!

അനുപമ കെ ജി

ആഗസ്ത് 7. 2025.