Tuesday, September 21, 2021

ഭരണമാറ്റം

സ്വാതന്ത്ര്യത്തിന്റെ കനി തൊട്ടെങ്കിലും നോക്കിയവരെ തടവിലാക്കുന്നതാണേറെ ശ്രമകരം പഴുത്ത കനികൾ ആണിനു മാത്രമെന്ന് ഉറപ്പിക്കുന്ന വാറോലകൾ അങ്ങാടികൾ നീളെ തൂക്കിയിട്ടും
 ചായം തേച്ച നഖങ്ങൾ നീട്ടും കയ്യിൽ അന്തിച്ചോപ്പുള്ളആപ്പിളുകളിതെങ്ങനെ? അറ്റം തിളങ്ങുന്ന വാളാൽ നൊടിയിടെ വെട്ടിയെടുത്തപ്പോൾവിരലുകളും ചെഞ്ചോപ്പണിഞ്ഞു പിടഞ്ഞു. 
 വിടർന്ന നീലക്കണ്ണുകളെല്ലാം കറുത്ത മേലാപ്പിട്ടു മൂടി കാഴ്ചകളിലേക്ക് കറുപ്പു തേക്കാൻ കിങ്കരന്മാരെ നേരത്തേ ചട്ടം കെട്ടി.. എന്നിട്ടുമുതിരുന്ന ഈ തീജ്വാലകൾ എതു തുറന്നിട്ട കണ്ണിൽ നിന്നാണ് ? 
പഴുപ്പിച്ച കമ്പികൾ കൊണ്ടവ എന്നേക്കുമായടപ്പിച്ചപ്പോൾ ഒന്നാശ്വസിക്കാനായി. 

 സ്വപ്നങ്ങൾക്കു ചിറകു നൽകി മാനത്തേരേറാൻ കുതിച്ചവളെ 
മണ്ണിൽ തൊട്ടനിമിഷത്തിൽ 
ഉന്നം തെറ്റാതെ ചിറകരിഞ്ഞു.. 
ഓർമ്മകളുണരും മുമ്പേ 
ഒരു തീക്കനൽ കൊണ്ട് 
പുലരിയോടൊപ്പം യാത്രയാക്കീ.. കിരീടത്തിലിപ്പോളൊരു തൂവൽ കൂടി.

 ഭീതിയിരുട്ടിയ രാവിന്റെ യിരുൾമറയിൽ കിട്ടിയതെല്ലാം മാറാപ്പുകെട്ടി 
 അതിർത്തി തേടിപ്പോയ നിറയൗവനം
 വഴിതെറ്റി അട്ടഹാസങ്ങൾ പൂത്ത നാൽക്കവലയിൽ പകച്ചപ്പോൾ
 നൂറുരു ദൈവനാമം വാഴ്ത്തി
 ഉതിർത്തൂ പതിനാറുണ്ട! 
 നാം തന്നെ ദൈവമെന്നാരോ ഉറക്കെ പറയുന്നുണ്ടുള്ളിൽ !

 ഇനിയിവിടെയാർക്കൊക്കെ - 
യുറക്കെ ചിരിക്കണം? 
പകൽ വെളിച്ചം കണ്ടീവഴി നടക്കണം? ആർത്തി മാറുന്നില്ലെന്റെ 
തീരാ വെടിയുണ്ടകൾക്കും ദാഹാർത്തരായ്ത്തീർന്ന 
കൂർത്ത വാൾത്തുമ്പിനും 
സ്വാതന്ത്ര്യം ചോരച്ചാലിട്ടൊഴുക്കും
 മണ്ണിെന്റ ചോപ്പിൽ കാലൂന്നി നാം.. ഉറക്കെച്ചിരിച്ചിതാ പോർവിളി വിളിക്കുന്നു.. 
ഇനിയിവിടെ പുതു സാമ്രാജ്യം
പുത്തനാം നയങ്ങളും ,തടയാൻ വരില്ലാരും !

Thursday, September 16, 2021

വധശിക്ഷ

തെരുവിനെ വെളിച്ചം പുതപ്പിച്ച 
വൈദ്യുത വിളക്കിന്റെ വെട്ടംകരണ്ടു തീർന്നപ്പോൾ എലികൾക്കാവേശമായി! കടത്തിണ്ണയിൽ ഉറക്കം മറന്ന
 യാചകന്റെ പാട്ടിനു താളമിട്ടുകൊണ്ട് കിട്ടിയതെല്ലാമവർ കാർന്നു.. 
ഉണരാത്ത നിലാവിനെയോർത്ത് അവരൊട്ടും വേവലാതിപ്പെട്ടില്ല.. 
 ഒരു മതിലിനപ്പുറം തടവറയിൽ പുലരിയുടെ വരവോർത്ത് നെഞ്ചിടിപ്പേറിയ തടവുപുള്ളി.. പീഢിപ്പിച്ചു കൊന്ന കുരുന്നിന്റെ മരണഭയത്തിന്റെ നിഷ്കളങ്കത
 അവന്റെ ഭയത്തിനില്ലാഞ്ഞത്
സ്വാഭാവികം ..!
അവസാന തേങ്ങലിനൊപ്പം 
അവൾ പിടഞ്ഞ പിടപ്പുകൾ കൂട്ടി കാത്തുവെച്ച കുരുക്കൊന്ന്, 
പണത്തിന്റെ മണമുള്ള പല്ലുകൾക്ക് കാർന്നു തിന്നാൻ നൽകാതെ കാത്തുവെച്ചവർക്ക് സ്തുതി !
 മുൾപ്പടർപ്പിലേക്കിറ്റിയ ചോരത്തുള്ളി പക തീരാതെ കിതയ്ക്കുന്ന ശബ്ദം കാതിൽ മുഴങ്ങീട്ടാവാം 
മതിലിനപ്പുറം പതിനാറു കടലുകൾ ഒന്നിച്ചിരമ്പുന്ന തോന്നൽ ! 
 പൂക്കൾ കൊഴിഞ്ഞ വാകമരം പ്രേതരൂപമാർന്നിരുട്ടിൽ  
തടവറയിലേക്കു  കൈനീട്ടുമ്പോൾ 
ശ്വാസകോശങ്ങളിൽ കടുത്ത വിങ്ങൽ തുറിച്ച കണ്ണിൽ, നേർത്തു പോയ 
ഒരു കുരുന്നു ശ്വാസം ചോര വാർന്ന് പിടഞ്ഞൊടുങ്ങുന്ന കാഴ്ചമാത്രം ! 

 വരാനിരിക്കുന്ന പിടച്ചിലുകളോർത്ത് ശ്വാസം നിലച്ച്, നൂറുരു ചാവാതെ ചത്ത് പരവശപ്പെട്ടവനെ നോക്കി പുന്നെല്ലു കാണുമെലിയെപ്പോലെ 
 ചിരി തൂകുന്ന കൊലമരം , 
ഇരുട്ടിലും   തെളിഞ്ഞു നിന്നു.