ദൈവമിനിയെന്നോട് മിണ്ടണ്ട!
ഉടലില്ലായ്മയുടെ നോവിലും
നീരസം പറയാതെ വയ്യ!
അമ്മയുടെ മക്കളുടെ
എണ്ണത്തിൽ നിന്നും
ഒന്നും പറയാതെ
എന്റെ പേരു വെട്ടി മാറ്റിയില്ലേ?
ആരോടും ചോദിക്കാതെ
കുടുംബത്തിന്റെ വർത്തമാന
കാലത്തിൽ നിന്നും
എന്നെ ഇറക്കി വിട്ടു… !
എനിക്ക് വെക്കുന്ന അത്താഴ
പാത്രംഎണ്ണത്തിൽ നിന്നും
കുറച്ചു കളഞ്ഞു ..
എൻറെ സ്വന്തമെന്ന് ഞാൻ
വാശി പിടിച്ചിരുന്നചായക്കോപ്പ
ആർക്കു വേണമെങ്കിലും
എന്നെ എടുക്കാമെന്ന
ഭാവത്തിൽ നിസ്സംഗനായി.
എൻറെ മാത്രമെന്നോർത്ത
കളിക്കോപ്പുകളും , പന്തും
എന്നെ നിഷ്കരുണം മറന്നു ..
എന്നിട്ടും അമ്മമാത്രമെന്തേ
അതെല്ലാം കെട്ടിപ്പിടിച്ച്
കണ്ണീർ വാർക്കുന്നു..
അച്ഛൻ വരുമ്പോൾ എനിക്കായി
കരുതുന്ന ചക്കരമുട്ടായികൾ
ആരൊക്കെയോ ചേർന്ന് വീതിച്ചെടുത്തു…
അവയിലൊന്നും എൻറെ പേരില്ലായിരുന്നു.
എങ്കിലും അച്ഛൻനെഞ്ചിൽ
കയ്യമർത്തിതടവിപ്പോയത്
എന്നെയോർത്തിട്ടു തന്നെയാവണം !
ടിവിയുടെ റിമോട്ട് കൺട്രോൾ
മേശപ്പുറത്തിപ്പോൾ
അനാഥമായി കിടക്കുന്നു
വറുത്ത മീനിൻറെ വാൽ
ക്കഷണങ്ങൾ, തല്ലുകൂടാൻ
ആളില്ലാത്തതിനാൽ
പാത്രത്തിൽ വെറുതേ
വെറുങ്ങലിച്ചിരിക്കുന്നു..
അവസാന ദിവസം ഞാൻ
അരിഞ്ഞെടുത്ത പുല്ല്തിന്ന
പശുക്കുട്ടി , തൊഴുത്തിൽ
ഒന്നുമറിയാത്തപോലെ
തലയാട്ടിക്കൊണ്ട് നിന്നു .
പുല്ലുകൾക്കിടയിൽ നിന്നും
എന്നിലേക്ക് വിഷം ചീറ്റിയ
അണലിക്കും അതേ ഭാവം ..
ഞാൻ വരച്ച ചിത്രങ്ങളും
പൂർത്തിയാക്കാത്ത നോട്ടും
എൻറെ കുപ്പായങ്ങൾക്കൊപ്പം
അലമാരയിൽ തുറക്കാതെ
പൂട്ടി വച്ചിരിക്കുന്നു .
പുസ്തകങ്ങൾക്കിടയിൽ
ഞാൻ വച്ച മയിൽപീലി
ചിലപ്പോൾ പെറ്റുകാണും .
അതൊന്നും പക്ഷേ
ഇനി ആർക്കും വേണ്ട.
മൈതാനത്തിന്റെ കളിയാരവത്തിൽ
നിന്നെന്റെ ശബ്ദം മാത്രം
തീർത്തുംനിശ്ശബ്ദമാക്കി ,
പൊടുന്നനെ എന്നെയിങ്ങനെ
ആരുമാരുമല്ലാതാക്കിയ
ദൈവത്തിനോട് ഇത്രയെങ്കിലും
പറയാതെ വയ്യല്ലോ!
വേണ്ടാ.. മതി മിണ്ടണ്ടയിനി..!!