മഴയോട് മാത്രം സ്വകാര്യം പറഞ്ഞതിന്
ഇന്നലെ വെയിൽ എന്നോട് പിണങ്ങി
കാറ്റിനൊപ്പംപോയ പ്രണയത്തെ
തിരിച്ചുവിളിക്കാനായിരുന്നു ഞാൻ
ഇന്നേവരെപറഞ്ഞ സ്വകാര്യങ്ങളത്രയും!
കയ്യിൽ നിനക്കാതെ ചുടുചുംബനംതന്ന
പ്രഷർ കുക്കറിനോട്ഞാനും പിണങ്ങി
അനുവാദമില്ലാത്തചുംബനങ്ങൾ
അംഗീകരിക്കാനേ വയ്യെന്ന് ..
'ഈ ചുംബനത്തിൽപ്രണയമില്ലല്ലോ'ന്ന്
അടുക്കള തിണ്ണയിൽ പശതേച്ചൊട്ടിച്ചു
കരിപിടിച്ചുപോയ കിനാക്കൾ
അപ്പോഴും പരിഹസിച്ചു ചിരിച്ചു !
ഒരിക്കലും അടങ്ങാത്ത തീ നാളങ്ങളിൽ
വെന്തടർന്നമനസ്സിൻറെ ചുമരിൽ
നോവു ചേർത്തടച്ച ദ്വാരങ്ങൾ
പിന്നെയും വലുതായികൊണ്ടേയിരുന്നു.
അലക്കിത്തേച്ചുമടക്കിവെച്ചമോഹങ്ങളുടെ
മടക്കുകളിൽ ഇരട്ടവാലുള്ള നേരുകൾ
ഒളിച്ചിരുന്ന് ഓട്ടകളുണ്ടാക്കി രസിച്ചു.
കാറ്റുവീശുന്ന നിലാവുള്ള രാത്രിയിൽ
നിർത്താതെ ഓടുന്ന വണ്ടികളിൽ
ദൂരേക്ക് അറ്റമില്ലാത്ത യാത്ര പോകാൻ കാത്ത
നെഞ്ചിനെയും നേരുകൾ ഓട്ടയാക്കി !
മാസ ശമ്പളത്തിൽ നിന്നും മുടങ്ങാതെ
പുസ്തകം വാങ്ങാൻ ചെയ്ത ശപഥം
അടിച്ചുവാരിയതിനൊപ്പം ചുരുട്ടി
മണ്ണെണ്ണയൊഴിച്ച് തീയിട്ടിട്ട്കാലങ്ങളായി
കൂർത്ത കത്തികൊണ്ട് ഞെക്കിവരഞ്ഞ്
മുളകും തേച്ച് നിരത്തി ചട്ടിയിലിട്ട്
വറുക്കുന്നമീനുകൾപൊരിയുമ്പോൾ
ഉള്ളിലേതൊക്കെയോ മുറിവുകളിൽ
ചുട്ടുപൊള്ളിക്കുന്ന മുളകിന്റെ നീറ്റൽ
ഓരോ രാത്രിയും ഉറക്കം കെടുത്തും.
പ്രാതലിൻറെവേവലാതികളിൽകൊളുത്തി
ബാക്കിവന്ന ഉറക്കം കുടഞ്ഞു കളഞ്ഞ്
സൂചികുത്തിക്കേറ്റുന്നനട്ടെല്ലിനൊടുവിലെ
കശേരുവിനെശപിച്ച്കിടക്കയോടുംപിണങ്ങും
തിരക്കിട്ടോടുന്നഘടികാരസൂചിയോടും
രാത്രിയെവേഗംയാത്രയാക്കിയസൂര്യനോടും
പെയ്യാമെന്ന്പറഞ്ഞുപറ്റിച്ചമേഘങ്ങളോടും
അവസാനമില്ലാതെ പിണങ്ങിയിട്ടും
സ്നേഹിക്കാമെന്ന് നൂറുവട്ടംപറഞ്ഞിട്ട്
അതെല്ലാം മറന്നു പോയ ഒരാളോട് മാത്രം
ഒരിക്കലുമെനിക്ക് പിണങ്ങാൻ കഴിയുന്നില്ലല്ലോ!
അനുപമ കെ. ജി.