വായ്ക്കുരവയിടാനാണ് സ്വപ്നങ്ങൾ മോഹിച്ചത്,
വായ്ക്കരിയിട്ട് ഒടുക്കേണ്ടി വന്നത് യോഗം !
വഴി തെറ്റി വന്ന ഒരു പക്ഷി ഇന്നലെ
എന്റെ കാൽച്ചില്ലയിൽ ചേക്കേറിയിരുന്നു,
ഇന്നു പുലർന്നപ്പോൾ അതിന്റെ ചിറകരിഞ്ഞതാരാണ്?
നിനക്കതിനാവുമോ?ആവോ,
കരളരിയുന്നതിനേക്കാൾ പ്രയാസമില്ലല്ലോചിറകരിയാൻ
ഹൃദയത്തിൽ നീ കൊളുത്തിയ തീപ്പന്തം
നിന്റെ നെഞ്ചിലേക്കെറിയാഞ്ഞത്
എന്റെ നെഞ്ചിൽ പൊടിഞ്ഞ ഏതോ ഒരുറവ
നിന്നെയോർത്തുള്ള കണ്ണീരിന്റേതായതിനാലാണ്
ആ ഒഴുക്കിൽ തീയണഞ്ഞു പോയിട്ടാണ്.
വാക്കിന്റെ ആഴികൾ ആർത്തലച്ചപ്പോഴും
മൗനിയായത് മാപ്പു പോലും തരാനില്ലഞ്ഞിട്ട്!
നീലക്കണ്ണുള്ള ഒരു ചിത്രശലഭം പലതവണ
നിന്നിൽ നിന്നെന്നിലേക്ക് പാറി വന്നതാണ്
പൊടുന്നനെ അതിനും മതിയായി,
ആവർത്തനത്തിന്റെ വിരസതയാവാം!!
എങ്കിലും ജാലകത്തിന്റെ വിരി നീക്കി
കാറ്റു വന്നപ്പോഴൊക്കെ അടക്കിപ്പിടിച്ചനിന്റെ
ഒരു വിളി ഞാൻ കാതോർക്കുന്നു.
തോന്നലിന്റെ നങ്കൂരം ഇപ്പോഴും അടിത്തട്ടു തൊട്ടില്ല
വേനലല്ലേ..... ഭ്രാന്തു പിടിച്ചു കാണും .