Saturday, July 29, 2017

തിരുശേഷിപ്പുകൾ!!



ഞാൻ നിഷ്കാസിതരുടെ
പറുദീസയുടെ കാവൽക്കാരി
കടം കൊണ്ട അത്താണികളിൽ
തല ചായ്ക്കുമ്പോൾ ,
മിന്നൽ പിണരായ് തലോടുന്ന
സ്വപ്നങ്ങൾ ,
നിമിഷാർദ്ധത്തിന്റെ മാത്രം ആയുസുള്ള
വിലക്കപ്പെടുന്ന, മുഖം തിരിയ്ക്കുന്ന
അല്പാവകാശങ്ങൾ!
സുനാമിയിലേക്കെറിഞ്ഞ
 നിശ്വാസങ്ങളിൽ നിന്നും
പുളഞ്ഞോടിയ നൊമ്പരത്തിന്റെ -
കാറ്റേറ്റ് കറുത്ത പോയ
കണക്കുകൂട്ടലുകൾ
വിശ്വാസത്തിന്റെ താക്കോൽ കൂട്ടം
തീയിലുരുക്കി വിയർത്തു പോയ
ആത്മ ബന്ധത്തിന്റെ
പാഴ് വാക്കുകൾ,
തിരക്കിന്റെ കൊടുങ്കാറ്റിൽ
ഒളിപ്പിക്കാൻ ശ്രമിച്ച
വേദനയുടെ മേഘത്തുണ്ടുകൾ
പേമാരിയായ് തന്നെ പെയ്തു നിന്ന
ഞാറ്റുവേല രാവിന്റെ
തുളയ്ക്കുന്ന മരവിപ്പ്!
ചിരിക്കാൻ ശ്രമിച്ച് വികൃതമായ് പോയ
പകലുകളിലൊന്നിൽ
ക്ലാവു പിടിക്കാതെ ബാക്കിയായ
ഒരീണം!
ഓട്ട വീണ ഓർമ്മപ്പെട്ടിയിൽ
ഞാൻ സൂക്ഷിച്ചതിത്ര മാത്രം!

                                അനുപമ

കാലിഡോസ്കോപ്പ്




കിനാവിന്റെ അടർന്നു പോയ വക്കുകൾ
കാലിഡോസ്കോപ്പിലേക്കിട്ട്
സൂക്ഷിച്ചു നോക്കി ഞാൻ ...
അതിശയം!
നിറങ്ങൾ വാരിയണിഞ്ഞ ഒരു പുതു ലോകം.,
എന്റെ സ്വപ്നത്തുണ്ടുകൾ തന്നെയോ? നിമിഷാർദ്ധ സന്ദേഹം,
കണ്ണുകൾക്കല്ലേയീ മായക്കാഴ്ചയുള്ളു...
തൊട്ടു നോക്കുന്ന വിരലിനും
നുണഞ്ഞു നോക്കുന്ന മനസിനും
നേരിന്റെ നീറ്റലറിയും...
മായകളിൽ ഭ്രമിക്കാനാവില്ല
കണ്ണാടിച്ചില്ലുകൾക്കും വെളിച്ചത്തിനും ഒടുവിൽ
ഒളിച്ചു നിൽക്കുന്ന ഇരുട്ടിന്റെ ആഴം
പല തവണ അളന്നു നോക്കിയതിനാലാവാം...

ശലഭങ്ങൾ

             ശലഭങ്ങൾ


പോർവിമാനങ്ങളെ കേട്ടിട്ടില്ലാത്ത
 കുഞ്ഞു ശലഭങ്ങൾ യുദ്ധത്തെ
പേടിക്കാറില്ല ... പക്ഷെ
പച്ചിലകൾക്കിടയിൽ പതുങ്ങി
കണ്ണു കൂർപ്പിക്കുന്ന പല്ലികളെ ,
വലയൊരുക്കി തക്കം പാർക്കുന്ന
ചിലന്തികളെ, ... പേടിക്കാതെ വയ്യ!
നിമിഷ നേരത്തിന്റെ കൺപതർച്ചയിൽ
ജന്മം തന്നെ കുരുങ്ങിപ്പോയേക്കാം.
ഇടിമിന്നലിനേയും പേമാരിയേയും
ഭയന്നില്ലെങ്കിലും പുൽനാമ്പിനൊപ്പം
നിറം മാറി ചതിക്കുന്ന പേക്കിനാവിൽ
അലച്ചുണരാതെ വയ്യ!
ലോകം കാണാൻ കൺമിഴിക്കും മുമ്പ്
രുചി പിടിച്ചെത്തുന്ന കൂർത്ത കോമ്പല്ലുകൾ,
പൂ നിറം ചേർത്ത ചിറകടിക്കുമ്പോൾ
 മണംതേടിയെത്തും കൂർച്ചുണ്ടുകൾ
പേടിയാണെന്നും
 പറക്കാൻ ,ഉറക്കെചിരിക്കാൻ
പേടിയാണീ ഭൂവിൽ കൺതുറക്കാൻ പോലും!
                                              അനുപമ കെ ജി